ശനിയാഴ്ച വിമലഗിരിയിൽ ഇറങ്ങിയ കടുവ റോഡ് മുറിച്ചുകടക്കുന്നു
ഗൂഡല്ലൂർ: ഉച്ചസമയത്തെ കടുവയുടെ സ്വൈരവിഹാരത്തിൽ വിമലഗിരി പരിസരവാസികൾ ഭീതിയിൽ. ഗൂഡല്ലൂർ നഗരസഭ പരിധിയിലെ വിമലഗിരി ഭാഗത്ത് ശനിയാഴ്ച 11 മണിയോടെയാണ് കടുവ തേയിലക്കാട്ടിലൂടെ പോകുന്നത് റോഡിൽ പോയ കാറിലെ യാത്രക്കാർ മൊബൈലിൽ പകർത്തിയത്. കടുവ തേയിലക്കാടുകളിലൂടെ കടന്ന് റോഡ് മുറിച്ച് കടന്ന് മറ്റൊരു റോഡിലൂടെ പോയതും കാണാം.
അതേസമയം, റോഡ് മുറിച്ചു കടക്കുന്നതിന് സെക്കൻഡുകൾക്ക് മുമ്പാണ് ഒരു യുവാവ് ബൈക്കിൽ കടന്നുപോയത്. തലനാരിഴക്കാണ് ഇയാൾ കടുവയുടെ മുന്നിൽപ്പെടാതെ രക്ഷപ്പെട്ടത്. പകലിലാണ് കടുവയുടെ സഞ്ചാരം. ഈ സമയത്താണ് തേയിലക്കാടുകളിൽ തേയില നുള്ളുന്നതും കാപ്പി, കുരുമുളക് ചെടികളുടെ പണികൾ തൊഴിലാളികൾ ചെയ്യുന്നതും. നിരവധി വീടുകൾ സ്ഥിതിചെയ്യുന്ന ഭാഗമാണ് വിമലഗിരി. കടുവയുടെ സഞ്ചാരം നിരീക്ഷിക്കാൻ വനപാലകർ തയാറാകണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നെലാക്കോട്ടക്ക് സമീപം ജനവാസ കേന്ദ്രങ്ങളിനടുത്ത് വരയൻ കടുവ വിശ്രമിക്കുന്നത് ജനങ്ങൾ കണ്ടു.
ഒച്ച കേട്ടതോടെ കടുവ അവിടെനിന്നു മാറി കാട്ടിലേക്ക് പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിൽ കടുവയുടെ സഞ്ചാരം ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് മസിനഗുഡിക്ക് സമീപം കന്നുകാലികളെ മേക്കാൻ പോയ വയോധികയെ കടുവ പിടികൂടി കൊന്നത്. പിന്നീട് ഈ കടുവയെ പിടികൂടിയിരുന്നു. ഇത്തരം മനുഷ്യജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ വനംവകുപ്പ് അധികൃതർ ജാഗ്രതപാലിക്കണമെന്നും ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.