വയനാട് ജില്ലയില്‍ കൂടുതല്‍ ഇളവ്; കടകള്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം

കൽപറ്റ: കോവിഡ് -19 വ്യാപനം തടയാൻ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ വയനാട് ജില്ലയിലെ കണ്ടെയ്ൻമെൻറ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതായി ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു. വിവാഹം - അനുബന്ധ ചടങ്ങുകള്‍ക്ക് പരമാവധി 50 ആളുകള്‍ക്കും ശവസംസ്‌കാരം - മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം.

ഈ ചടങ്ങുകള്‍ക്ക് പൊലീസ് അധികാരികളില്‍നിന്ന് അനുമതി വേണ്ട. അതേസമയം, തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിക്കണം. ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരം രജിസ്റ്ററില്‍ രേഖപെടുത്തുകയും സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ധരിക്കുകയും വേണം. ചടങ്ങുകള്‍ നടക്കുന്നയിടത്ത് സാനിറ്റൈസര്‍, കൈ കഴുകാനുള്ള സൗകര്യം എന്നിവ ഏര്‍പ്പെടുത്തണം.

കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജിംനേഷ്യം, യോഗ സെൻറര്‍, മറ്റ് കായിക പരിശീലന കേന്ദ്രങ്ങള്‍ എന്നിവ കാഴ്ചക്കാര്‍ ഇല്ലാതെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. സമയം നിശ്ചയിച്ച്, സ്ഥാപനത്തിലെ സ്‌ക്വയര്‍ ഫീറ്റിന് അനുസൃതമായി മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ.

ജില്ലയിലെ തുറന്ന മൈതാനങ്ങള്‍, സ്റ്റേഡിയങ്ങള്‍ എന്നിവയില്‍ കായിക പരിശീലനം കാണികള്‍ ഇല്ലാതെ നടത്താനും അനുമതി നല്‍കി. ടര്‍ഫുകള്‍, ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ എന്നിവക്ക് നേരത്തെ പ്രവര്‍ത്തനാനുമതി നൽകിയതാണ്. ജില്ലയില്‍ കണ്ടെയ്ന്‍മെൻറ് സോണുകളിലൊഴികെ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയായി നിജപ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു.

വ്യാപാര സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ https://covid19jagratha.kerala.nic.in/home/shopOfficeRegistration എന്ന സേവനം ഉപയോഗിച്ച് (QR Code) സന്ദര്‍ശക ഡയറി രേഖപെടുത്തേണ്ടതാണ്. ഇതിനായി മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും പ്രസ്തുത സൈറ്റിൽ ലോഗിന്‍ ചെയ്ത് യൂസര്‍ തയാറാക്കി കടകളില്‍ ക്യു.ആർ കോഡ് സന്ദര്‍ശകര്‍ക്ക് സ്‌കാന്‍ ചെയ്യാനാവും വിധം പതിക്കേണ്ടതാണ്. ഇതിനായി വ്യപാരി വ്യവസായി സംഘടനകള്‍ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് കലക്ടര്‍ നിർദേശിച്ചു.

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ താളൂര്‍, നമ്പ്യാര്‍കുന്ന് എന്നിവിടങ്ങളിലേക്കുള്ള ബസ് സൗകര്യം യഥാക്രമം ചുള്ളിയോട്, കുടുക്കി എന്നിവിടങ്ങളില്‍ യാത്ര അവസാനിപ്പിച്ചിരുന്നു. ഈ നിയന്ത്രണം നീക്കി. ഇളവുകള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ചടങ്ങുകള്‍ എന്നിവയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നപക്ഷം 2020ലെ കേരള സര്‍ക്കാര്‍ എപ്പിഡെമിക്ക് ഓര്‍ഡിനന്‍സ്, ഐ.പി.സി സെക്ഷന്‍ 188 എന്നിവ പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഉത്തരവിലെ ഇളവുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബാധകമല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.