ചൂട് കനത്തു; ജില്ലയിൽ പാലുൽപാദനം കുറയുന്നു

കൽപറ്റ: ജില്ലയിൽ ചൂട് കനത്തതോടെ ക്ഷീര മേഖല പ്രതിന്ധിയിൽ. ചൂട് വർധിച്ചതോടെ പാലുൽപാദനം ഗണ്യമായി കുറയുന്നതായാണ് ക്ഷീരകർഷകർ പറയുന്നത്. സാധാരണ ലഭിക്കുന്നതിൽനിന്നും പാലിന്റെ അളവ് കുറയുകയാണ്. കഴിഞ്ഞദിവസം വേനൽ മഴയെത്തിയെങ്കിലും കനത്തചൂടിന് കാര്യമായ കുറവ് ഉണ്ടായില്ല.

കനത്തചൂടിനൊപ്പം പച്ചപ്പുല്ല് ലഭ്യതക്കുറവും ജലക്ഷാമവും രൂക്ഷമായത് ക്ഷീരകർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. ജില്ലയുടെ പലയിടങ്ങളിലും ശക്തമായമഴ ലഭിച്ചെങ്കിലും ക്ഷീര മേഖലയിൽ ഉണർവായിട്ടില്ല. ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ പാലുൽപാദനം നന്നേ കുറയുന്നുണ്ട്. പച്ചപ്പുല്ലിന്റെയും ജലത്തിന്റെയും ലഭ്യത ഇനിയും കുറഞ്ഞാൽ പാലുൽപാദനം പകുതിയിലേക്ക് കുറയുമെന്ന ആശങ്കയിലാണ് കർഷകർ. കൂടുതൽ മഴ ലഭിച്ചാൽ ചൂട് കുറയുകയും പച്ചപ്പുല്ലും തീറ്റപ്പുല്ലും കൂടുതൽ ലഭ്യമാകുകയും ചെയ്യുന്നതോടെ പാലുൽപാദത്തിലും ഗണ്യമായ വർധനയുണ്ടാകുമെന്നാണ് കർഷകർ പ്രതീക്ഷിക്കുന്നത്.

നേരത്തെ കർണാടകയിൽനിന്ന് ചോളത്തണ്ടുകൾ കൊണ്ടുവന്നാണ് പച്ചപുല്ല് ക്ഷാമം പരിഹരിച്ചിരുന്നത്. എന്നാൽ, ചോളത്തണ്ടുകൾക്ക് ലഭിച്ചിരുന്ന സബ്സിഡി പലപ്പോഴും ഇല്ലാതായതോടെ അതിനും പ്രതിസന്ധി നേരിട്ടു. തുടർന്നുള്ള ദിവസങ്ങളിലും ചൂട് ശക്തമായാൽ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും.

നിലവിൽ ക്ഷീരകർഷകർക്ക് ചെലവിനനുസരിച്ച് പാലിന് മതിയായ വില ലഭിക്കുന്നില്ലെന്നും കർഷകർ പറഞ്ഞു. ഈ സാഹചര്യത്തിൽ പാലുൽപാദനത്തിൽകൂടി ഗണ്യമായ കുറവ് നേരിട്ടാൽ നിരവധിപേർ ക്ഷീരമേഖല ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടാകും.

Tags:    
News Summary - milk production declines in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.