ഫെബ്രുവരി മൂന്നിന് ഇതുസംബന്ധിച്ച് ‘മാധ്യമം’ നൽകിയ വാർത്ത
കൽപറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ വിവിധ മേഖലകളിൽ ജോലി ചെയ്ത സെക്ടർ ഓഫിസർമാർക്ക് ഒടുവിൽ വേതനം കിട്ടി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നര മാസത്തിലധികമായിട്ടും ഇവർക്ക് പ്രതിഫലം കിട്ടാത്തത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഇതേതുടർന്നാണ് റവന്യൂ വകുപ്പിലെ ജീവനക്കാരായ 150ഓളം പേർക്ക് രണ്ടുദിവസം മുമ്പ് പ്രതിഫലം കിട്ടിയത്. വൈത്തിരി താലൂക്കിൽ 52 പേരും മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലുമായി 50ലധികം പേരുമാണ് തദ്ദേശതെരഞ്ഞെടുപ്പിൽ സെക്ടർ ഓഫിസർമാരായി പ്രവർത്തിച്ചത്. ആകെ ജില്ലയിൽ 150ഓളം പേരാണ് ഇത്തരത്തിൽ ഉണ്ടായിരുന്നത്.
റവന്യൂ വകുപ്പിലെ വില്ലേജ് ഓഫിസർമാരും സ്പെഷ്യൽ വില്ലേജ് ഓഫിസർമാരുമായിരുന്നു ഇവർ. അഞ്ചുദിവസങ്ങളായിരുന്നു ഇവർ തെരഞ്ഞെടുപ്പ് ജോലി ചെയ്തത്. തെരഞ്ഞെടുപ്പ് ദിവസവും തലേന്നും രാത്രിയും പുലർച്ച മുതൽ പോളിങ് ഉദ്യോഗസ്ഥരെപ്പോലെതന്നെ ഇവരും തെരഞ്ഞെടുപ്പ് ജോലികളിൽ മുഴുകിയിരുന്നു. പോളിങ് ഉദ്യോഗസ്ഥർ കലക്ഷൻ സെന്ററിൽ എത്തുന്നതുവരെ സെക്ടർ ഓഫിസർമാരും ഡ്യൂട്ടി ചെയ്തു.
ഇലക്ട്രോണിക് വോട്ടുയന്ത്രത്തിന്റെ കമീഷനിങ്, ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തൽ, വോട്ടുയന്ത്രം കേടാകുമ്പോൾ പകരം പുതിയത് കമീഷൻ ചെയ്ത് ബൂത്തുകളിൽ നൽകൽ തുടങ്ങിയ ജോലികളായിരുന്നു സെക്ടർ ഓഫിസർമാരുടേത്. പ്രതിഫലമായി ഒരാൾക്ക് 2250 രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. സാധാരണഗതിയിൽ തെരഞ്ഞെടുപ്പിന് ശേഷം രാത്രിയിൽ അല്ലെങ്കിൽ പിറ്റേയാഴ്ച തന്നെ ഇവർക്കുള്ള പ്രതിഫലം കഴിഞ്ഞ കാലങ്ങളിൽ ബാങ്ക് അക്കൗണ്ട് വഴി നൽകിയിരുന്നു. എന്നാൽ, ഇത്തവണ അതുണ്ടായില്ല.
മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരത്തേതന്നെ പ്രതിഫലം നൽകുകയും ചെയ്തു. എന്നാൽ, ഒന്നരമാസം കഴിഞ്ഞിട്ടും സെക്ടർ ഓഫിസർമാർക്ക് മാത്രം വേതനം നൽകാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്നാണ് ഫെബ്രുവരി മൂന്നിന് ഇതുസംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയത്. ഇതോടെ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കുകയും സെക്ടർ ഓഫിസർമാരായി പ്രവർത്തിച്ചവർക്ക് ബാങ്ക് അക്കൗണ്ടിലൂടെ തുക കൈമാറുകയും ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.