കാവുംമന്ദം ടൗൺ
തരിയോട്: ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാതായതോടെ ദുരിതത്തിലായി കാവുംമന്ദം നിവാസികൾ. റോഡ് നിർമാണം മൂലം കാവുമന്ദം അങ്ങാടിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം മാസങ്ങൾക്ക് മുമ്പാണ് പൊളിച്ചത്. ഇതോടെ വെയിലും മഴയും കൊണ്ട് കടത്തിണ്ണകളിൽ ബസ് കാത്ത് നിൽക്കേണ്ട ഗതിയാണ് യാത്രക്കാർ.
എട്ടുവർഷം മുമ്പ് കാവുംമന്ദം ടൗണിൽ അടിസ്ഥാന സൗകര്യത്തോടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചെങ്കിലും ഉപയോഗ ശൂന്യമാണ്. വർഷങ്ങളായി കാവുമന്ദം ബസ് സ്റ്റാൻഡിൽ ബസുകൾ കയറാതായതോടെ ടൗണിൽ ഗതാഗതക്കുരുക്കും അപകടഭീഷണിയും പതിവാണ്. ഇതോടെ ബസ് സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്സ് പരിസരവും നാശത്തിന്റെ വക്കിലാണ്.
രാത്രിയിൽ സാമൂഹികവിരുദ്ധരുടെ താവളമായി മാറിയ പ്രദേശം ലഹരി വസ്തുക്കളുടെ വിൽപന കേന്ദ്രമാണ്. 2015 ൽ അന്നത്തെ എം.പിയായിരുന്ന എം.ഐ. ഷാനവാസിന്റെ പ്രദേശിക ഫണ്ട് ഉപയോഗിച്ചാണ് കാവുംമന്ദം അങ്ങാടിയിൽ പള്ളിക്ക് സമീപത്തതായി ലക്ഷങ്ങൾ ചെലവിട്ട് രാജീവ് ഗാന്ധി മെമ്മോറിയൽ ബസ് സ്റ്റാൻഡ് നിർമിച്ചത്.
കംഫർട്ട് സ്റ്റേഷൻ, ബസ് കാത്തിരിപ്പ് കേന്ദ്രം, പട്ടികവർഗ വനിതാ വിപണന കേന്ദ്രം തുടങ്ങിയ സൗകര്യങ്ങൾ അടങ്ങുന്നതായിരുന്നു ഷോപ്പിങ് കോംപ്ലസ്. ഇത് പ്രവർത്തന സജ്ജമാക്കാൻ മാറി ഭരിച്ച ഭരണ സമിതിക്കായിട്ടില്ല. മൂന്നു റോഡുകൾ ചേരുന്ന കവലയാണ് കാവുംമന്ദം ടൗൺ. ഇതിൽ കൽപറ്റ തരിയോട് പ്രധാന പാതയോരത്താണ് ഓട്ടോറിക്ഷകളുടെ പാർക്കിങ്.
സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ല. മറ്റ് വാഹനങ്ങൾക്കും സ്റ്റാൻഡുകൾ ഇല്ല. സ്റ്റാൻഡിൽ നിർത്തിയിടേണ്ടതിന് പകരം തിരക്കേറിയതും ഇടുങ്ങിയതുമായ റോഡിലാണ് ആളെ കയറ്റിറക്കാൻ ബസ് പാർക്ക് ചെയ്യുന്നത്. പഞ്ചായത്തും പൊലീസും മുൻകൈ എടുത്ത് ബസ് സ്റ്റാൻഡ് പ്രവർത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.