തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ നടന്ന അവലോകന യോഗത്തിൽ പ്രസിഡന്റ് എം.ജി. ബിജു സംസാരിക്കുന്നു
മാനന്തവാടി: തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ വയനാട് ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർഥിക്കു ഷിഗല്ലെ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ രണ്ടാംദിനവും ഊർജിതം. എൻജിനീയറിങ് കോളജിനോടു ചേർന്നുള്ള തലപ്പുഴ ഇടിക്കര വാർഡുകളിലെ ജലസ്രോതസ്സുകളിൽ ക്ലോറിനേഷൻ പൂർത്തിയാക്കി. ഹോട്ടലിലും ഭക്ഷണ വിതരണ സ്ഥാപനങ്ങളിലുമുള്ള പരിശോധന ബുധനാഴ്ച രാവിലമുതൽ വൈകീട്ടുവരെ നീണ്ടു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും വാളാട്, പേര്യ ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. ബുധനാഴ്ച നടത്തിയ പരിശോധനയിൽ അഞ്ചുസ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി. തലപ്പുഴ 43ലെ താജ് റസ്റ്ററന്റ്, ബോയ്സ് ടൗണിലെ ബോയ്സ് ടൗൺ തട്ടുകട, തലപ്പുഴയിലെ ട്വന്റി ട്വന്റി ടീ ഷോപ്പ്, തലപ്പുഴ ചുങ്കത്തെ വനിതാ മെസ്, ടേസ്റ്റി വില്ല എന്നിവക്കാണ് നോട്ടീസ് നൽകിയത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആഗസ്റ്റ് 31വരെ ലൈസൻസിനു അപേക്ഷിക്കാമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു പറഞ്ഞു. ഷിഗല്ലെ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൽസി ജോയ്, വി.കെ. ശശികുമാർ, ജോസഫ് മറ്റത്തിലാനി, സെക്രട്ടറി എ.പി.എം. മുഹമ്മദ് ആരിഫുദ്ദീൻ, പേര്യ സി.എച്ച്.സി. മെഡിക്കൽ ഓഫിസർ ഡോ. അഞ്ജു അമല ജോർജ്, വാളാട് പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. ദയശ്രീ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.