കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിന്റെ വരാന്തയിൽനിന്ന് മൂർഖൻ കുഞ്ഞിനെ
പിടികൂടുന്നു
മാനന്തവാടി: അധ്യാപകരെയും വിദ്യാർഥികളെയും ആശങ്കയിലാഴ്ത്തി കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി കാമ്പസിൽ പാമ്പുശല്യം അതിരൂക്ഷം. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മാത്രം കാമ്പസ് പരിസരത്തുനിന്ന് വനംവകുപ്പിന്റെ ദ്രുത പ്രതികരണ സേന പന്ത്രണ്ടോളം മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്.
മഴവെള്ളം ഒഴുകിപ്പോകുന്ന ഓവുചാലുകളുടെ പരിസരത്തു നിന്നാണ് ഇവയെ പ്രധാനമായും കണ്ടെത്തിയത്. പരിസരത്തെ ടൈലുകൾ പൊളിച്ചുമാറ്റി നടത്തിയ പരിശോധനയിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും മാത്രം നാല് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയിരുന്നു. കഴിഞ്ഞ വർഷവും 25 ഓളം മൂർഖൻ കുഞ്ഞുങ്ങളെ ഇവിടെനിന്ന് പിടിച്ചിരുന്നു. കാമ്പസിന് തൊട്ടടുത്തുള്ള ‘ഉന്നതി’ ശ്മശാനമടക്കമുള്ള പ്രദേശം വർഷങ്ങളായി കാടുപിടിച്ചു കിടക്കുകയാണ്. ഇതാണ് പാമ്പുകൾ പെരുകാൻ കാരണമെന്നാണ് നിഗമനം.
പാമ്പുശല്യം രൂക്ഷമായതിനെ തുടർന്ന് കാമ്പസിലെ ചില ബ്ലോക്കുകൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. ഈ ഭാഗങ്ങളിലേക്ക് വിദ്യാർഥികൾ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. കാമ്പസിന് പുറമെ സമീപത്തെ ഗവ. എൽ.പി സ്കൂൾ, അംഗൻവാടി എന്നിവിടങ്ങളിലും ആശങ്കയുണ്ട്.
പ്രശ്നത്തിന് പരിഹാരം കാണാൻ വനംവകുപ്പിന്റെ മാർഗനിർദേശങ്ങൾ തേടിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്തിന്റെ മഴക്കാലപൂർവ ശുചീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ മേഖലയിലെ കാടുകൾ വെട്ടിത്തെളിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.