പൂതാടി: കാലപ്പഴക്കത്താൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് ഒരു വീടെന്ന സ്വപ്നം നടപ്പാക്കാൻ കഴിയാതെ ജീവിതം വഴിമുട്ടുന്നു. പൂതാടി പഞ്ചായത്ത് 22ാ വാർഡ് ചെറുക്കുന്ന് നെടിയാക്കൽ തങ്കമ്മ, മകൻ മനോജ്, ഭാര്യ സൗമ്യ, ഇവരുടെ കുട്ടി എന്നിവരാണ് സ്വന്തമായി ഒരു വീടില്ലാതെ നാല് സെന്റ് കോളനിയിലെ വാടക വീട്ടിൽ കഴിയുന്നത്. മനോജും ഭാര്യ സൗമ്യയും സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്തവരാണ്. ചെറുക്കുന്നിൽ അഞ്ചു സെന്റ് സ്ഥലത്ത് ഇവർക്ക് സ്വന്തമായി ഒരു വീട് ഉണ്ടായിരുന്നു. ഇത് കാലപ്പഴക്കത്താൽ തകർന്നു വീണതോടെയാണ് കുടുംബം വഴിയാധാരമായി.
വൃദ്ധയായ മാതാവും ഭിന്നശേഷിക്കാരായ മകനും മകന്റെ ഭാര്യയും സ്വന്തമായി വീടില്ലാതെ താമസിക്കുന്നത് നാല് സെന്റ് കോളനിയിലെ വാടക വീട്ടിലാണ്. മകൻ വല്ലപ്പോഴും തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുംബം പുലർത്തുന്നത്. അഞ്ചു വർഷം മുമ്പ് കുടുംബം വീടിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. പിന്നീട് ലൈഫ് ഭവന പദ്ധതിയിലും അപേക്ഷ നൽകി. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് തങ്കമ്മ പറയുന്നു. നിലവിൽ നാല് സെന്റ് കോളനിയിലെ ഒരു വീട്ടിൽ ഈ കുടുംബം നാട്ടുകാരുടെ സഹായത്തോടെ വാടകക്കാണ് താമസിക്കുന്നത്. ഭിന്നശേഷിക്കാരായ ഈ കുടുംബത്തിന് അടിയന്തരമായി വീട് അനുവദിക്കുന്നതിന് നപടികൾ ഉണ്ടാവുന്നത് കാത്തിരിക്കുകയാണ് ഈ കുടുംബം. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും ഇവർ പരാതി നൽകിയിട്ടുണ്ട്. വീട് അനുവദിക്കാൻ നടപടി ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.