കൽപറ്റ: ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. വീടുകളും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും അലങ്കരിച്ച് ആഘോഷത്തിന്റെ നിറത്തിലേക്ക് നീങ്ങുകയാണ്. അത്തം മുതൽ വയനാട്ടിലെ നാടും നഗരവും ഉത്സവലഹരിയിലാണ്. അത്തം മുതൽ തുമ്പയും ചെണ്ടും മന്ദാരവും ചേർത്ത് വീടുകളിലും സ്ഥാപനങ്ങളിലും മത്സരിച്ച് പൂക്കളമിടുന്നുണ്ട്. ഓണം അടുക്കാറായതോടെ നഗരങ്ങളിൽ ഉൾപ്പെടെ തിരക്ക് തുടങ്ങി. നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളും ഇതര ജില്ലകളിൽനിന്നുള്ളവരും കൂടിയതോടെ ഗതാഗത മേഖലയിലും തിരക്ക് വർധിച്ചിട്ടുണ്ട്. വിവിധ സംഘടനകളുടേയും ക്ലബുകളുടെയും സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ തുടങ്ങിക്കഴിഞ്ഞു. പൂക്കളം, ഓണസദ്യ, കലാകായിക മത്സരങ്ങൾ തുടങ്ങിയ പരിപാടികൾക്ക് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. നഗരങ്ങളിലെല്ലാം ജനത്തിരക്ക് വർധിച്ചിട്ടുണ്ട്. ഓണാവധിക്ക് വിദ്യാലയങ്ങൾ വെള്ളിയാഴ്ച അടക്കുന്നതോടെ തിരക്ക് വർധിക്കും. ഓണത്തിന്റെ വരവറിയിച്ച് നാടെങ്ങും ആഘോഷച്ചൂട് പടരുകയാണ്. വിലക്കയറ്റത്തിന്റെ ആശങ്കകൾക്കിടയിലും മലയാളി മനസ്സ് ഓണത്തെ വരവേൽക്കുന്നത് കൈനിറയെ പ്രതീക്ഷകളോടെയാണ്.
കളറാക്കാനൊരുങ്ങി വിപണി
പൂക്കൾ, ഓണക്കോടി, പച്ചക്കറികൾ, പലചരക്ക് തുടങ്ങിയവ വാങ്ങുന്നതിനായി വിപണികളിൽ തിരക്കേറി. ഓണത്തോടനുബന്ധിച്ച് വസ്ത്രശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രത്യേക ഓഫറുകളും വിൽപനയും സജീവമാണ്. ടെക്സ്റ്റൈൽ സ്ഥാപനങ്ങളിൽ മുൻ വർഷങ്ങളിലെന്നപോലെ മലയാളിയുടെ ഓണക്കാല വസ്ത്രസങ്കൽപങ്ങളിൽ ഏറെ പ്രാധാന്യമുള്ള കസവുസാരിക്കും മുണ്ടിനും ആവശ്യക്കാർ ഏറെയുണ്ട്. പരമ്പരാഗത ഡിസൈനുകൾക്കൊപ്പം പുത്തൻ ട്രെൻഡുകൾകൂടി ചേർത്താണ് ഇത്തവണ ഓണക്കോടികൾ വിപണിയിലെത്തിയത്. സ്ത്രീകൾക്ക് പരമ്പരാഗത ഭംഗി നിലനിർത്തിയുള്ള സാരികൾക്കൊപ്പം മറ്റ് ഡിസൈനുകളും എത്തിയിട്ടുണ്ട്. പുരുഷന്മാരുടെ വസ്ത്രങ്ങളിലും മാറ്റം പ്രകടമാണ്. ഓഫറുകളും ഡിസ്കൗണ്ടുകളും സമ്മാനങ്ങളുമെല്ലാം നേരത്തേതന്നെ വ്യാപര സ്ഥാപനങ്ങളിൽ ആരംഭിച്ചതോടെ വസ്ത്രവിപണി സജീവമായിരുന്നു. സ്കൂൾ, കോളജ്, സ്ഥാപനങ്ങൾ, വലിയ കുടുംബങ്ങൾ തുടങ്ങിയവക്ക് ഡ്രസ് കോഡിന് പല സ്ഥാപനങ്ങളിലും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
വിലക്കയറ്റവും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ പരിശോധന
ഓണക്കാലത്ത് വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയാൻ വ്യാപക പരിശോധന. പൊതുവിതരണം, ലീഗൽ മെട്രോളജി, പൊലീസ്, റവന്യൂ, ഭക്ഷ്യ സുരക്ഷ വകുപ്പുകളിലെ ജീവനക്കാരെ ഉൾപ്പെടുത്തി ജില്ല കലക്ടർ രൂപവത്കരിച്ച പ്രത്യേക സ്ക്വാഡ് മുപ്പതിലധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പത്തിടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഉപഭോക്താക്കൾ കാണുന്ന വിധത്തിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഹോട്ടലുകളിൽ അനധികൃതമായി സൂക്ഷിക്കുന്ന പാചകവാതക സിലിണ്ടറുകൾ പിടിച്ചെടുക്കുകയും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ജില്ല സപ്ലൈ ഓഫിസർ പി.എസ്. പ്രവീൺ, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫിസർ ഇ.എം. സുമേഷ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ.എം. അപർണ, ഫുഡ് സേഫ്റ്റി ഓഫിസർ ഡോ. അഞ്ജു ജോർജ്, റേഷനിങ് ഇൻസ്പെക്ടർ വിനു സ്റ്റാൻലി എന്നിവരാണ് പരിശോധന സംഘത്തിലുള്ളത്.
അതിര്‍ത്തികളില്‍ സംയുക്ത പരിശോധന
ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ചെക്ക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത പരിശോധന നടത്താന്‍ എക്സൈസ് ജില്ലതല ജനകീയ കമ്മിറ്റി യോഗത്തില്‍ തീരുമാനം. ലഹരി വസ്തുക്കളുടെ കടത്ത്, ഉപയോഗം, വ്യാജ മദ്യനിര്‍മാണം എന്നിവ തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ലഹരി ഉൽപന്നങ്ങളുടെ വില്പന തടയുന്നതിന് ഉന്നതികള്‍, സ്കൂളുകള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന തുടരും. ഇതിനായി വാര്‍ഡ്തലം മുതലുള്ള ജനജാഗ്രത സമിതികളെ ശക്തിപ്പെടുത്തി ജനപങ്കാളിത്തത്തോടെ ബോധവത്കരണ പരിപാടികളും പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന പരാതികളില്‍ കര്‍ശന നടപടിയെടുക്കുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ അധ്യക്ഷയായി. മാനന്തവാടി-സുല്‍ത്താന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മീനാക്ഷി രാമന്, പ്രസന്ന ശശീന്ദ്രന്, എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ പി.കെ. സതീഷ് കുമാര്‍, ജില്ല വിമുക്തി മാനേജര്‍ സജിത്ത് ചന്ദ്രന്, ഗവ. പ്ലീഡര്‍ ചെറിയാന് തുടങ്ങിയവര്‍ സംസാരിച്ചു.
ഓണസമൃദ്ധി, ഓണവിപണികൾ നാളെ മുതൽ
ജില്ലയില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണസമൃദ്ധി, ഓണവിപണികൾ ശനിയാഴ്ച മുതൽ 25 വരെ പ്രവർത്തിക്കും. വിലസ്ഥിരതക്കായുള്ള വിപണി ഇടപെടൽ പദ്ധതിയുടെ ഭാഗമായ 41 കർഷക ചന്തകളാണ് വിവിധ ഇടങ്ങളിലായി പ്രവർത്തിക്കുക. ഇതില്‍ 26 ചന്തകൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃഷിഭവനുകളുടെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇതോടൊപ്പം 10 ചന്തകൾ ഹോർട്ടികോർപ്പും അഞ്ച് ചന്തകൾ വി.എഫ്.പി.സി.കെയുടെ നേതൃത്വത്തിലും സംഘടിപ്പിക്കും. കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതുവിപണിയിലെ മൊത്ത വ്യാപാര വിലയേക്കാൾ 10 ശതമാനം അധികം വില നൽകി സംഭരിക്കും. പൊതുവിപണിയിലെ ചില്ലറ വിൽപന വിലയേക്കാൾ 30 ശതമാനം വരെ കുറഞ്ഞ വിലക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ജൈവ സാക്ഷ്യപത്രമുള്ള ജൈവ ഉൽപന്നങ്ങൾക്ക് ഇതേ രീതിയിൽ 20 ശതമാനം അധിക വില നൽകി സംഭരിക്കും. ചില്ലറ വിൽപന വിലയേക്കാൾ 10 ശതമാനം കുറഞ്ഞ വിലക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. കൃഷിഭവൻ പരിധിയിൽ ഉൽപാദിപ്പിക്കപ്പെടുന്ന കാർഷിക ഉൽപന്നങ്ങൾ കർഷക ചന്തകൾ വഴി സംഭരിച്ച് വിതരണം ചെയ്യും. കർഷക ചന്തയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാം.
വയനാട് ടൂറിസം അസോസിയേഷൻ ഓണാഘോഷം
മേപ്പാടി: വിവിധ പരിപാടികളോടെ വയനാട് ടൂറിസം അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എ. അജ്മൽ സാജിദ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സൈഫ് വൈത്തിരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും സംഘടിപ്പിച്ചു. പട്ടു വിയ്യനാടൻ സ്വാഗതവും ആർ.എം. രാജു നന്ദിയും പറഞ്ഞു. പരിപാടികൾക്ക് അൻവർ മേപ്പാടി, നസീബ് അമ്പലവയൽ, ജി. രതീഷ്, ലില്ലിയ തോമസ്, ഷാഹുൽ ഹമീദ്, മുസ്തഫ അമ്പ്രള, ജോസ് രമേശ്, സ്മാസ് മുഹമ്മദ്, ഫൈസൽ സ്വർഗം, റിന്റു ഫെർണാണ്ടസ്, മാത്യു മേപ്പാടി, ലത്തീഫ് മേപ്പാടി, ജസീ അമ്പലവയൽ എന്നിവർ നേതൃത്വം നൽകി.
കർഷക മിത്രം ഓണക്കിറ്റ്
സുൽത്താൻ ബത്തേരി: 400ഓളം കർഷകരുടെ കൂട്ടായ്മയായ കർഷക മിത്രം ഫാർമേഴ്സ് കമ്പനി 14 ഇനങ്ങൾ അടങ്ങിയ ഓണക്കിറ്റ് പുറത്തിറക്കി. ഉദ്ഘാടനം കർഷക മിത്രം ഉപരക്ഷാധികാരി ഡോ. പി. രാജേന്ദ്രൻ പുളിയൻമാക്കൽ ഗ്രൂപ് എം.ഡി പി.എം. സെബാസ്റ്റ്യന്‍ നൽകി നിർവഹിച്ചു. ചീരാലിലെ യൂനിറ്റിൽ ഉൽപാദിപ്പിച്ച വിഷരഹിത ഭക്ഷ്യ ഉൽപന്നങ്ങളടങ്ങിയ 802 രൂപ വിലയുള്ള കിറ്റ് 720 രൂപക്കാണ് വിൽക്കുന്നത്.
ഡയറക്ടർ ഡോ. പി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. കർഷക മിത്രം ഉപ രക്ഷാധികാരി കാദർ പട്ടാമ്പി, ചെയർമാൻ പി.എം. ജോയ്, കെ.പി. യൂസഫ് ഹാജി, വിഷ്ണു വേണുഗോപാൽ, വി. ഉമ്മർ ഹാജി, ജോജോ യു. ജോൺ, എം.കെ. ബാലൻ, കെ.പി. അസൈനാർ, സുരേന്ദ്രൻ മണിച്ചിറ തുടങ്ങിയവർ സംസാരിച്ചു. മിത്ര പ്രൊഡക്ട്സ് എന്ന പേരിലാണ് കിറ്റ് പുറത്തിറക്കിയത്.
ഓണാഘോഷങ്ങളിൽ ഹരിതചട്ടം കർശനമാക്കും
ഓണത്തോടനുബന്ധിച്ച് ജില്ലയിൽ നടക്കുന്ന മുഴുവൻ ആഘോഷ പരിപാടികളും ഹരിതചട്ടം പാലിച്ച് മാത്രമേ നടത്താവൂ എന്ന് ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്റർ അറിയിച്ചു. പരിപാടികളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായി ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്നും സദ്യക്കും മറ്റ് ഭക്ഷണ വിതരണങ്ങൾക്കും വാഴയില, സ്റ്റീൽ പാത്രങ്ങൾ, സ്റ്റീൽ ഗ്ലാസുകൾ എന്നിവ മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്. ആഘോഷ സ്ഥലങ്ങളിൽ ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കാൻ ബിന്നുകൾ സ്ഥാപിക്കുകയും അവ ശാസ്ത്രീയമായി സംസ്കരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.