ബത്തേരി ഗവ. കോളജ്: വിവാദം ചൂടുപിടിക്കുന്നു

സുൽത്താൻ ബത്തേരി: ഗവ. കോളജിനായി സുൽത്താൻ ബത്തേരിക്കാരുടെ കാത്തിരിപ്പ് നീളുമ്പോൾ ഇതു സംബന്ധിച്ചുള്ള വിവാദവും ശക്തമാകുന്നു. കോളജ് സ്ഥാപിക്കുന്നത് സംബന്ധിച്ച് അധികാരികളുടെ വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതാണ് ചർച്ചയാകുന്നത്.

ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇക്കാര്യത്തിൽ ഇനി താൽപര്യമെടുക്കേണ്ടത്. സംസ്ഥാനത്ത് ഗവ. കോളജ് ഇല്ലാത്ത എല്ലാ നിയോജക മണ്ഡലത്തിലും കോളജ് അനുവദിക്കാനുള്ള തീരുമാനം കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്താണ് ഉണ്ടാകുന്നത്.

സ്വാശ്രയ കാമ്പസുകളുടെ അതിപ്രസരം തടയുന്നതിെൻറ ഭാഗമായിട്ടായിരുന്നു തീരുമാനം. ഇതി െൻറ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരിയിലും സർക്കാർ കോളജ് അനുവദിച്ചു. ഭരണം മാറിയതോടെ കോളജിനായി ഫണ്ട് വകയിരുത്തുന്ന കാര്യത്തിൽ കാലതാമസമുണ്ടായി. കാത്തിരിപ്പിന് ശേഷം 2019ലെ ബജറ്റിലാണ് കോളജിനായി തുക അനുവദിക്കുന്നത്.

തുടർന്ന് സ്ഥല പരിശോധനകൾ നടന്നു. ബീനാച്ചി, കല്ലൂർ എന്നിവിടങ്ങളിലെ റവന്യൂ ഭൂമി പരിഗണനയിൽ വന്നു. കൃഷ്ണഗിരിയുടെ പേരും ഉയർന്നിരുന്നു.

ഇതിനിടയിൽ നായ്ക്കട്ടിയിൽ താൽക്കാലിക കെട്ടിടവും കണ്ടെത്തി. കോളജ് ഈ അധ്യയന വർഷമെങ്കിലും യാഥാർഥ്യമാകുമെന്നായിരുന്നു എല്ലാവരും കണക്കുകൂട്ടിയത്.

കാലിക്കറ്റ് യൂനിവേഴ്സിറ്റി ഈ വർഷത്തെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചത് അടുത്തിടെയാണ്. കോളജുകളുടെ പട്ടികയിൽ സുൽത്താൻ ബത്തേരിയുടെ പേരില്ല. അതിനാൽ ഈ വർഷം കോളജ് വരുമെന്ന കാര്യം സംശയത്തിലാണ്.

സ്ഥലം എം.എൽ.എയുടെ പിടിപ്പു കേടുകൊണ്ടാണ് കോളജ് വരാത്തതെന്ന് ആരോപിച്ച് ഇടത് വിദ്യാർഥി സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. ഇതിനെതിരെ എം.എൽ.എയും പ്രതിരോധത്തിലാണ്.

പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണെന്നും ഫയൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു അയച്ചുകൊടുത്തിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.

ജില്ലയിൽ സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ മാത്രമാണ് നിലവിൽ സർക്കാർ കോളജ് ഇല്ലാത്തത്. മേഖലയിലെ ആയിരക്കണക്കിന് വിദ്യാർഥികളാണ് നിലവിൽ സ്വകാര്യ കോളജുകളിൽ ഫീസ് കൊടുത്ത് പഠിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.