കല്പറ്റ: കോണ്‍ഗ്രസ് ഗ്രൂപ് സമവാക്യങ്ങളിൽ വയനാട്ടിൽ എ ഗ്രൂപ് ശക്തിപ്പെടുന്നു. ഒരു കാലത്ത് ഐ വിഭാഗത്തിെൻറ പ്രധാന സ്വാധീന മേഖലയായിരുന്ന ജില്ലയിൽ ഇപ്പോൾ പാര്‍ട്ടിയിലും പോഷക സംഘടനകളിലും എ ഗ്രൂപ് മേൽക്കൈ നേടി. വയനാട്ടിലെ കെ.പി.സി.സി വൈസ് പ്രസിഡൻറ് കെ.സി. റോസക്കുട്ടി ടീച്ചർ, ജനറല്‍ സെക്രട്ടറി പി. കെ. ജയലക്ഷ്മി, സെക്രട്ടറി അഡ്വ. എന്‍. കെ.വര്‍ഗീസ്, നിർവാഹക സമിതിയംഗം പി.പി.ആലി എന്നിവര്‍ എ വിഭാഗത്തിൽനിന്നുള്ളവരാണ്.
പ്രധാന ഭാരവാഹികളുടെ പട്ടികയിൽ അർഹമായ മുസ്ലിം പ്രാതിനിധ്യം കിട്ടിയില്ല എന്നത് പാർട്ടിയിൽ ചർച്ചയായി. നായർ പ്രാതിനിധ്യം നഷ്ടമായതും ഒരുവിഭാഗം കോൺഗ്രസുകാരെ ചൊടിപ്പിച്ചിട്ടുണ്ട്. കെ.പി.സി.സി സെക്രട്ടറിമാരായ കെ. കെ. അബ്രഹാം, എം.എസ്. വിശ്വനാഥന്, ടി.ജെ. ഐസക്, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം പി.വി.ബാലചന്ദ്രൻ എന്നിവർ ഐ ഗ്രൂപ്പിൽനിന്നാണ്. എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ പി. ചന്ദ്രന് വെള്ളമുണ്ട കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ നോമിനിയാണ്. ഐ ഗ്രൂപ്പിന് ജില്ലയില്‍ മൂന്ന് കെ.പി.സി.സി സെക്രട്ടറിമാരെ ലഭിച്ചെങ്കിലും ഇവര്‍ പാര്‍ട്ടി നിര്‍വാഹക സമിതിയിൽ അംഗങ്ങളല്ല.
ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ 'ഐ' ഗ്രൂപ് പ്രതിനിധിയാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് ഷംസാദ് മരക്കാര്‍, ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ് പി.പി.ആലി, മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് ചിന്നമ്മ ജോസ്, കെ.എസ്.യു ജില്ല പ്രസിഡൻറ് അമല്‍ ജോയി എന്നിവര്‍ എ ഗ്രൂപ്പുകാരാണ്. ജില്ലയില്‍നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.കെ.ഇന്ദ്രജിത്ത്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ലയണല്‍ മാത്യു, ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.കെ.അനില്‍കുമാര്‍ എന്നിവരും എ വിഭാഗം നേതാക്കളാണ്. കിസാന്‍ കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് അഡ്വ.ജോഷി സിറിയക്, ആദിവാസി കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് അനന്തന് നെന്മേനി, ദലിത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് കെ.വി.ശശി, കെ.പി.സി.സി ഒ.ബി.സി ജില്ല ചെയര്മാന് ആര്.പി. ശിവദാസ്, സേവാദള്‍ ജില്ല ചെയര്മാന് അനില്‍ എസ്.നായര്‍ എന്നിവര്‍ 'ഐ' ഗ്രൂപ്പില്‍നിന്നുള്ളവരാണ്.
മുമ്പ് ഐ ഗ്രൂപ്പിൽ നിലയുറപ്പിച്ച പ്രമുഖർ എ ഗ്രൂപ്പിലെത്തിയതാണ് വയനാടിെൻറ കോൺഗ്രസ് ഗ്രൂപ് രാഷ്ട്രീയത്തിെൻറ ഗതിമാറ്റിയത്. ഡി.സി.സി പ്രസിഡൻറും എം.എല്‍.എയുമായിരുന്ന എന്‍. ഡി.അപ്പച്ചന്, ട്രേഡ്് യൂനിയനിലും പാർട്ടിയിലും ശക്തനായ പി.പി.ആലി എന്നിവര്‍ എ ഗ്രൂപ്പിനെ നയിക്കുന്ന പ്രമുഖരാണ്. മുൻ ഡി.സി.സി പ്രസിഡൻറുമാരായ കെ.എൽ. പൗലോസ്, എൻ.ഡി. അപ്പച്ചൻ, കെ.പി.സി.സി മെംബറായിരുന്ന വി.എ. മജീദ് എന്നിവർ പുതിയ പട്ടികയിൽ വരാത്തത് പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്.
കെ.പി.സി.സി ഭാരവാഹികളില്‍ പി.കെ.ജയലക്ഷ്മിയും (മാനന്തവാടി), എം.എസ്.വിശ്വനാഥൻ (ബത്തേരി) എന്നിവർ ഗോത്രസമൂഹത്തിെൻറ പ്രതിനിധികളാണ്. മുന്‍ മന്ത്രി ജയലക്ഷ്മി എ.ഐ.സി.സി മെംബറുമാണ്.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഗ്രൂപ് നേതാക്കൾ പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്. സ്ഥാനാർഥി ചർച്ചയും അണിയറയിൽ തുടങ്ങി. ത്രിതല പഞ്ചായത്തുകളിലും മൂന്ന് നഗര സഭകളിലും കൂടുതൽ ഗോളടിക്കാൻ തന്നെയാണ് എ വിഭാഗം നീക്കം. എന്നാൽ, സ്ഥിരം പോക്കറ്റുകൾ നിലനിർത്താൻ ഐ ഗ്രൂപ് കരുക്കൾ നീക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.