കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് പൊലീസിനായി ഓടിയ വാഹനങ്ങൾക്കുള്ള പ്രതിഫലം ഉടൻ നൽകിയില്ലെങ്കിൽ കലക്ടറേറ്റിൽ തങ്ങളുടെ വാഹനങ്ങളെത്തിച്ച് പ്രതിഷേധിക്കാൻ വാഹനഉടമകൾ. തെരഞ്ഞെടുപ്പിൽ പൊലീസ് സേനയുടെ ആവശ്യങ്ങൾക്കായി ഓടിയ ടാക്‌സി വാഹനങ്ങളുടെ വാടകത്തുകയാണ് നാലുമാസം കഴിഞ്ഞിട്ടും അനുവദിക്കാത്തത്. ഇത് ഉടൻ അനുവദിക്കാത്ത പക്ഷം കലക്ടറേറ്റിൽ വാഹനങ്ങളുമായെത്തി പ്രതിഷേധിക്കുമെന്ന് ടൂറിസ്‌റ്റ് ടാക്‌സി വാഹന ഉടമകളുടെയും ടാക്സി തൊഴിലാളികളുടെയും കൂട്ടായ്‌മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സർക്കാർ ആവശ്യപ്രകാരം ഓടിച്ച കാർ, ട്രാവലർ, ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ വാടകയും മറ്റു കുടിശ്ശികകളുമാണ് ഇതുവരെ ലഭിക്കാത്ത്.
നിലവിൽ 73 വാഹനങ്ങൾക്കായി 48 ലക്ഷം രൂപയാണ് വാടകഇനത്തിൽ നൽകേണ്ടത്. ജില്ല പൊലീസ് കാര്യാലയത്തിലും കലക്ടറേറ്റിലും നിരവധി തവണ ചെന്നിട്ടും ഫണ്ട് വരുമ്പോൾ തുക നൽകാമെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വാഹനങ്ങൾ ഏറ്റെടുത്ത സമയത്ത് ഡീസൽ അടിക്കാനുള്ള മുൻകൂർ തുക പോലും നൽകിയിരുന്നില്ല. വാഹന ഉടമകൾ സ്വന്തം പണം ചെലവഴിച്ചാണ് സർവിസ് നടത്തിയത്. ഡ്രൈവർമാർക്കുള്ള ബാറ്റയും ഭക്ഷണച്ചെലവും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. മാസങ്ങൾ പിന്നിട്ടിട്ടും വാടകത്തുക അനുവദിക്കാത്തത് വാഹന ഉടമകളെയും തൊഴിലാളികളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വാഹനങ്ങളുടെ വായ്‌പ, ഇൻഷുറൻസ്, നികുതി, അറ്റകുറ്റപ്പണി എന്നിവ ഉൾപ്പെടെയുള്ള ബാധ്യതകൾ നിറവേറ്റാനാകുന്നുമില്ല.
എല്ലാ വാഹനങ്ങളുടെയും വാടകത്തുകയും ഇന്ധന ചെലവ്, ഡ്രൈവർ ബാറ്റ, ഭക്ഷണച്ചെലവ് എന്നിവ ഉൾപ്പെടെയുള്ള കുടിശ്ശികകളും ഉടൻ വിതരണം ചെയ്യണം. ഇത്തരത്തിൽ പ്രതിഫലം കിട്ടാനുള്ള കാലതാമസം ഭാവിയിൽ ഇല്ലാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഉടമകളായ പി.വി. ഷിജു, കെ. രനിത് രാജ്, കെ.യു. സാദിഖ്, എം.പി. മനോജ്, വി.കെ. അലി എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.