മൂപ്പൈനാട് പഞ്ചായത്ത് കാര്യാലയം

മൂപ്പൈനാടിൽ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന് നഷ്ടമായി

വടുവഞ്ചാൽ: മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സുധ അവിശ്വാസത്തിലൂടെ പുറത്ത്. എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് നിലവിലെ യു.ഡി.എഫ് പ്രസിഡന്റിന് സ്ഥാനം നഷ്ടമായത്. എട്ടിനെതിരെ ഒമ്പത് വോട്ടുകൾക്കാണ് അവിശ്വാസം പാസായത്. കഴിഞ്ഞ ജൂൺ 29ന് എൽ.ഡി.എഫ് അംഗം സുരേഷ് ബാബുവാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.

25 വർഷത്തെ യു.ഡി.എഫ് ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയത്. 17 അംഗ ഭരണ സമിതിയിൽ എൽ.ഡി.എഫിന് ഒമ്പതും യു.ഡി.എഫ് എട്ടും അംഗങ്ങളാണുള്ളത്. പ്രസിഡന്റ് സ്ഥാനം പട്ടികവർഗ സംവരണമാണ്. കഴിഞ്ഞ ഡിസംബർ അവസാനം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരുഎൽ.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെത്തുടർന്ന് തുല്യവോട്ടുകൾ വന്നതോടെ നറുക്കെടുപ്പ് നടത്തുകയായിരുന്നു.

നറുക്കെടുപ്പിലൂടെയാണ് മുസ്‍ലിം ലീഗ് അംഗമായ സി.വി. സുധ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനുശേഷം ആറുമാസം പൂർത്തിയായപ്പോഴാണ് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ അവിശ്വാസ പ്രമേയം പാസായതോടെ യു.ഡി.എഫിന് ലഭിച്ച പ്രസിഡന്റ് സ്ഥാനം നഷ്ടമായി. പ്രസിഡന്റ് യു.ഡി.എഫിനായിരുന്നതുകൊണ്ട് ഭരണപരമായ പല കാര്യങ്ങൾക്കും വിഷമതകൾ നേരിടേണ്ടി വന്നതായി എൽ.ഡി.എഫ് ഭാരവാഹികൾ പറഞ്ഞു. ഇനി ഏഴ് ദിവസത്തിനുള്ളിൽ വീണ്ടും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. അതുവരെ വൈസ് പ്രസിഡന്റിനാണ് ചുമതല. സി.പി.എമ്മിലെ വി. കേശവനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 

Tags:    
News Summary - UDF loses presidential post in Moopainadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.