ഓവാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു

ഗൂഡല്ലൂരിലെ ചെയർപേഴ്സനും ദേവർഷോലയിലെ വൈസ് പ്രസിഡൻറും രാജി സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല ഗൂഡല്ലൂർ: ഓവാലി ടൗൺ പഞ്ചായത്തിലെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശെൽവരത്തിനം എന്ന ചിന്നവർ രാജി സമർപ്പിച്ചു. ഡി.എം.കെ മുന്നണിയിലെ ഘടകകക്ഷിയായ വിടുതലൈ ശിരുത്തൈകൾ കക്ഷിയുടെ ജില്ല സെക്രട്ടറിയായ സഹദേവനെയാണ് മുന്നണി ധാരണപ്രകാരം ഡി.എം.കെ നേതൃത്വം വൈസ് പ്രസിഡൻറ് ആയി പ്രഖ്യാപിച്ചത്. ഘടകകക്ഷി അംഗങ്ങളും ഇദ്ദേഹത്തെ പിന്തുണക്കണമെന്ന് ധാരണയിലായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് ദിവസം അപ്രതീക്ഷിതമായിട്ടാണ് ഡി.എം.കെയുടെ അംഗമായ ശെൽവ രത്തിനം മത്സരത്തിനിറങ്ങിയത്. 18 അംഗങ്ങളിൽ 13 പേർ ശെൽവരത്തിനത്തിനെ പിന്തുണച്ചു. അഞ്ചു പേരാണ് സഹദേവനെ പിന്തുണച്ചത്. ഇതോടെ ശെൽവരത്തിനം വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തിന്‍റെ പല ജില്ലകളിലും വിമതനീക്കം നടന്നിട്ടുണ്ട്. എന്നാൽ, പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിന് വിരുദ്ധമായതിനാൽ ഉടൻ രാജിവെക്കണമെന്ന് പാർട്ടി പ്രസിഡൻറും മുഖ്യമന്ത്രിയുമായ സ്റ്റാലിൻ ഡി.എം.കെ അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ഇത്തരം നീക്കം നടത്തിയ മെംബർമാരും സ്ഥാനാർഥികളും തന്നെ നേരിൽ വന്ന് കാണണമെന്നും നിർദേശം നൽകിയിരിക്കുകയാണ്. വിമതനീക്കം ഗൂഡല്ലൂർ നഗരസഭ ചെയർപേഴ്സൻ സ്ഥാനത്തേക്കും വൈസ് ചെയർമാൻ സ്ഥാനത്തേക്കും നടന്നിരുന്നു. ഗൂഡല്ലൂർ നഗരസഭയിലേക്ക് വെണ്ണിലയെയാണ് പാർട്ടി നേതൃത്വം ചെയർപേഴ്സൻ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. വൈസ് ചെയർമാൻ ആയി കോൺഗ്രസിന്റെ ഗൂഡല്ലൂർ എസ്. ശിവരാജിനെയാണ് അറിയിച്ചത്. എന്നാൽ, ഇവർക്ക് രണ്ടു പേർക്കും നേരെയും വിമത നീക്കത്തിലൂടെ സ്വന്തം പാർട്ടിക്കാർതന്നെ മത്സരിക്കുകയും ചെയ്തു. ഔദ്യോഗിക സ്ഥാനാർഥി വെണ്ണില പരാജയപ്പെടുകയും വിമത സ്ഥാനാർഥി പരിമള വിജയിക്കുകയും ചെയ്തു. 21 കൗൺസിലർമാരിൽ 10 പേർ വെണ്ണിലയെയും 11 പേർ പരിമളയേയും പിന്തുണയ്ക്കുകയായിരുന്നു. ഒരു വോട്ടിനാണ് പരിമള തെരഞ്ഞെടുക്കപ്പെട്ടത്. ഒരു വോട്ട് ഭൂരിപക്ഷം പ്രതിപക്ഷ കൗൺസിലറിന്‍റേതാണെന്നാണ് സംസാരവിഷയം. വൈസ് ചെയർമാൻ ആയി പ്രഖ്യാപിച്ച ഔദ്യോഗിക സ്ഥാനാർഥി ശിവരാജിനെതിരെ കോൺഗ്രസിന്റെ തന്നെ കൗൺസിലറായ ഉസ്മാൻ മത്സരിക്കുകയായിരുന്നു. ഉസ്മാന് നാലും ശിവരാജന് 17 വോട്ടും ലഭിച്ചു. ശിവരാജ് തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടി നിർദേശം പാലിക്കാത്തതിനാൽ ഉസ്മാനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. എന്നാൽ, ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട പരിമള സ്ഥാനം രാജിവെക്കാൻ തയാറായിട്ടില്ല. രാജി സമർപ്പിക്കാത്തപക്ഷം പാർട്ടി നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന. ദേവവർഷോല ടൗൺ പഞ്ചായത്തിലും മുന്നണി തീരുമാനങ്ങൾക്ക് വിരുദ്ധമായ മത്സരമാണ് നടന്നത്. ഇവിടെ ഡി.എം.കെയുടെ മുന്നണിയിലെ സഖ്യകക്ഷിയായ സി.പി.എമ്മിന്റെ എ.വി. ജോസാണ് ഔദ്യോഗിക സ്ഥാനാർഥി. മറ്റു ഘടകകക്ഷി അംഗങ്ങൾ പിന്തുണക്കണമെന്ന് ധാരണയും ഉണ്ടായിരുന്നത്. എന്നാൽ, കോൺഗ്രസ് അംഗം യൂനുസ് ബാബു മത്സരിക്കുകയും തെരഞ്ഞെടുക്കുകയുമായിരുന്നു. കോൺഗ്രസ് കൗൺസിലറുടെ വിരുദ്ധ നിലപാടിനെതിരെ കോൺഗ്രസ് പാർട്ടിയുടെ ഭാഗത്തുനിന്നാണ് തീരുമാനവും നടപടികളും ഉണ്ടാവുക. കോൺഗ്രസ് നേതാക്കളുടെ ചിലരുടെ പരോക്ഷ പിന്തുണയും യൂനുസ് ബാബുവിന് ലഭിച്ചിട്ടുണ്ട്. യൂനുസ് ബാബുവും രാജി സമർപ്പിച്ചിട്ടില്ല. ജനാധിപത്യരീതിയിൽ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് രാജിവെക്കുകയോ രാജിവെക്കാതിരിക്കുകയോ ചെയ്യാനുള്ള അവകാശമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. GDR SELVARATHINAM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.