നടപടി കോടതിയെ കബളിപ്പിക്കാൻ -പി.പി. ഷൈജൽ

കൽപറ്റ: മുസ്‍ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് തന്നെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് കോടതി വിശദീകരണം ചോദിച്ച കേസിൽ, മൂന്നു മാസത്തിനുശേഷം അച്ചടക്കലംഘനത്തിന് നടപടി എടുക്കാതിരിക്കാൻ സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം കാരണം കാണിക്കൽ നോട്ടീസ് നല്‍കിയത് കോടതിയെ കബളിപ്പിക്കാനാണെന്ന് എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജൽ. വിശദീകരണം ചോദിക്കാതെയാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതെന്ന തന്റെ വാദം ശരിവെക്കുന്നതാണ് സസ്പെന്‍ഡ് ചെയ്ത് മൂന്നു മാസത്തിനുശേഷം നൽകിയ ഷോക്കോസ് നോട്ടീസ്. സംഘടന ഭാരവാഹിത്വത്തിൽനിന്നും അംഗത്വത്തില്‍നിന്നും നീക്കംചെയ്യുന്നതിന് ഭരണഘടനപരമായി കൃത്യമായ മാനദണ്ഡം നിലനിൽക്കുന്ന ലീഗിനെ പി.എം.എ. സലാം ഭരണഘടനവിരുദ്ധമായാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇക്കാര്യമുന്നയിച്ച് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കും. ഫെബ്രുവരി മൂന്നിനാണ് കൽപറ്റ മുൻസിഫ് കോടതി സസ്‍പെൻഷൻ നടപടി സ്റ്റേ ചെയ്തത്. പുറത്താക്കാതിരിക്കാൻ വിശദീകരണം നൽകണമെന്നു ചൂണ്ടിക്കാട്ടി ഫെബ്രുവരി 28ന് പി.എം.എ. സലാം ഒപ്പിട്ട് മാർച്ച് രണ്ടിനാണ് രജിസ്ട്രേഡ് പോസ്റ്റ് ആയി ഷോക്കോസ് നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴു ദിവസത്തിനകം മറുപടി തരണം എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നതെന്നും ഷൈജൽ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.