കഠിനംകുളം: പെരുമാതുറയിൽ 17കാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിനെ കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമാതുറ ഫെഡറൽ ബാങ്കിന് സമീപം തെരുവിൽ തൈവിളാകത്തുവീട്ടിൽ ഇർഫാൻ (17) മരിച്ച കേസിൽ കൊട്ടാരംതുരുത്ത് സ്വദേശി ഫൈസലിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളാണ് ഇർഫാനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ച മൂന്ന് മണിയോടെയാണ് ഇർഫാൻ മരിച്ചത്. സുഹൃത്തുക്കൾ അമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ചതിനെ തുടർന്നാണ് മകൻ മരിച്ചതെന്ന് മാതാവ് പരാതി നൽകിയിരുന്നു. അതിനിടെ, തലച്ചോറിലുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പ്രാഥമികനിഗമനം. അമിത ലഹരി ഉപയോഗംമൂലം രക്തക്കുഴൽ പൊട്ടിയതാകാമെന്നാണ് നിഗമനം.
ഇർഫാന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചു. രാസപരിശോധനഫലം ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് ഇർഫാനെ സുഹൃത്തുക്കൾ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയത്. രാത്രി ഏഴുമണിയോടെ അവശനിലയിൽ തിരികെ വീട്ടിനടുത്ത് ഉപേക്ഷിച്ചുകടന്നു.
ചില സുഹൃത്തുക്കൾ ചേർന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചു എന്ന് ഇർഫാൻ പറഞ്ഞതായി മാതാവ് പറഞ്ഞു. തുടർന്ന് ഛർദിക്കുകയും ബോധരഹിതനാവുകയും ചെയ്തതോടെ വീട്ടുകാർ പുതുക്കുറിച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ലഹരി ഉപയോഗിച്ചതായി ഇർഫാൻ ഡോക്ടറോടും പറഞ്ഞിരുന്നു. ആശ്വാസം അനുഭവപ്പെട്ടതോടെ രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയെത്തി. എന്നാൽ, രണ്ടുമണിയോടെ സ്ഥിതി വഷളാവുകയായിരുന്നു.
ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചയോടെ മരിച്ചു. മേഖലയിലെ ലഹരിസംഘത്തിലെ ചിലരെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായി െപാലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.