ലിനുവിന്റെ വീട്ടിൽ കത്തിയുമായെത്തിയ നവാസ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യം
പോത്തൻകോട്: മയക്കുമരുന്നു ലഹരിയിൽ യുവാവിന്റെ പരാക്രമം. മൂന്ന് വീടുകളിലും പള്ളിയിലും കയറി ആക്രമിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. കഞ്ചാവ് വിൽപന കേസിൽ അറസ്റ്റിലായ കൊയ്ത്തൂർകോണം സ്വദേശി അപ്പക്കാള എന്ന നവാസാണ് ജയിൽമോചിതനായതിനുശേഷം വീടുകളിൽ കയറി കത്തിയുമായി ഭീഷണി മുഴക്കിയത്.
കൊയ്ത്തൂർക്കോണം സ്വദേശി ലിനു, ജാസ്മിൻ, ഹനീഫ എന്നിവരുടെ വീടുകളിൽ കയറിയാണ് നവാസ് ആക്രമിച്ചത്. തന്നെ പിടിക്കാൻ പൊലീസിന് വിവരം നൽകിയത് ഇവരാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഭീഷണി. കൊന്നുകളയുമെന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തുന്ന സി.സി.ടി.വി കാമറ ദൃശ്യവും പുറത്തുവന്നു. ഇതിൽ ജാസ്മിന്റെ വീട്ടിൽ ഒറ്റദിവസം അഞ്ചു തവണയാണ് ഇയാൾ ഭീഷണി മുഴക്കിയെത്തിയത്.
രണ്ടുദിവസം മുമ്പ് കബറടി മുസ്ലിം ജമാഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറി ഷിഹാബുദ്ദീനെ നവാസ് മർദിച്ചിരുന്നു. നവാസിനെതിരെ മംഗലപുരം, പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. എന്നാൽ, സംഭവത്തിന് ശേഷം നവാസ് ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. മംഗലപുരം, പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് നവാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.