കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമയെയും വിവേകാനന്ദ സ്മൃതിമണ്ഡപത്തെയും
ബന്ധിപ്പിച്ചുള്ള കണ്ണാടിപ്പാലം
കന്യാകുമാരി: തമിഴ് കവി തിരുവള്ളുവരുടെ പ്രതിമയെയും വിവേകാനന്ദ സ്മൃതിമണ്ഡപത്തെയും ബന്ധിപ്പിച്ച് പണിത കണ്ണാടിപ്പാലത്തിന് ചൊവ്വാഴ്ച ഒരു വയസ് പൂർത്തിയാകും. ഇതുവരെ 27 ലക്ഷത്തിൽപരം വിനോദസഞ്ചാരികൾ കണ്ണാടിപ്പാലം സന്ദർശിച്ചതായി പൂംപുകാർ ഷിപ്പിങ് കോർപറേഷൻ അധികൃതർ പറഞ്ഞു. കഴിഞ്ഞ മേയ്, ഡിസംബർ മാസങ്ങളിൽ മൂന്നുലക്ഷം വീതം സന്ദർശകരാണ് എത്തിയത്. ഇത് സർവകാല റിക്കോഡാണ്.
തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷ ഭാഗമായി വിവേകാനന്ദ മണ്ഡപവും തിരുവള്ളുവർ പ്രതിമയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണാടിപ്പാലം 2024 ഡിസംബർ 30നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നാടിന് സമർപ്പിച്ചത്. 37 കോടി രൂപ ചെലവിൽ പണിത പാലത്തിന് 77 അടി നീളവും പത്ത് അടി വീതിയുമുണ്ട്. ഇതിൽ 2.5 മീറ്റർ വീതിയിൽ 77 അടി നീളത്തിലാണ് സുതാര്യമായ കണ്ണാടി പാകിയിട്ടുള്ളത്. ഇതിൽകൂടി കടലിന്റെ സൗന്ദര്യം ആസ്വദിച്ച് നടന്നുപോകാമെന്നതാണ് പ്രത്യേകത.
കാലാവസ്ഥ വ്യതിയാനം കാരണം പലപ്പോഴും വിവേകാനന്ദപ്പാറയിൽനിന്ന് തിരുവള്ളുവർ പ്രതിമയിലേക്കുള്ള ബോട്ട് സർവിസ് മുടങ്ങാറുണ്ടായിരുന്നു. കണ്ണാടിപ്പാലം വന്നതോടെ ഇതിന് ശാശ്വത പരിഹാരമായെന്ന് പൂംപുകാർ ഷിപ്പിങ് കോർപറേഷൻ പി.ആർ.ഒ സൗന്ദരപാണ്ഡ്യൻ പറഞ്ഞു. ബോട്ടിൽ യാത്ര ചെയ്യാൻ നിലവിൽ മുതിർന്നവർക്ക് നൂറ് രൂപയും കുട്ടികൾക്ക് 40 രൂപയുമാണ് ഈടാക്കുന്നത്. മുന്നൂറ് രൂപ നൽകിയാൽ ക്യൂ ഒഴിവാക്കിയുള്ള ബോട്ട് യാത്രക്ക് സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.