ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിനു മുന്നില്‍ നടത്തിയ പ്രതിഷേധ യോഗം കെ.ജി.എം.സി.ടി.എ സംസ്ഥാന
പ്രസിഡന്റ് ടി. റോസ് നാരാ ബീഗം ഉദ്ഘാടനം ചെയ്യുന്നു
മെഡിക്കൽ കോളജ്: സര്‍ക്കാര്‍തലത്തില്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തില്‍ സൂപ്രണ്ട് ഓഫിസിനു മുന്നില്‍ നടത്തിയ യോഗം സംസ്ഥാന പ്രസിഡന്റ് ടി. റോസ് നാരാ ബീഗം ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗതയില്‍ പ്രതിഷേധിച്ച് സമരം കൂടുതല്‍ ശക്തമാക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചു.
നിലവില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നിരാഹാരം 32 ദിവസം പിന്നിട്ടു. ഒ.പി ബഹിഷ്കരണവും അക്കാദമിക് ബഹിഷ്കരണവും പതിനൊന്നാം ദിവസത്തിലേക്കും കടന്നു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളുടെ ബഹിഷ്കരണം വെള്ളിയാഴ്ച എട്ടാം ദിവസം പിന്നിട്ടു. പ്രശ്നപരിഹാരത്തിനായി ധനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന ചര്‍ച്ചകളില്‍ നിന്ന് അധികൃതര്‍ പിന്നോട്ടുപോയത് ഡോക്ടര്‍മാരെ ചൊടിപ്പിച്ചിരിക്കുകയാണ്. ഒ.പി ബഹിഷ്കരണം തുടരുന്നതിനാല്‍ രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞുതുടങ്ങി. കൂടുതല്‍ പേര് സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചു തുടങ്ങി.
സമരത്തിന്റെ തുടക്കത്തില്‍ നിരവധി പേര് ഒ.പി പരിസരത്ത് തടിച്ചുകൂടിയിരുന്നതാണ്. സമരം നീണ്ടുപോകുമെന്ന തിരിച്ചറിവാണ് മെഡിക്കല്‍ കോളജിലേക്ക് എത്തുന്ന രോഗികളുടെ എണ്ണം കുറച്ചത്. അതേസമയം അടിയന്തരമല്ലാത്ത ശസ്ത്രക്രിയ ബഹിഷ്കരണം മാത്രമെന്നു പറയുമ്പോഴും സമരം ആഴ്ചകള്‍ പിന്നിട്ടതോടെ ശസ്ത്രക്രിയക്ക് തീയതി അടുത്തുകൊണ്ടിരിക്കുന്ന രോഗികളും ബുദ്ധിമുട്ടിലായിരിക്കുകയാണ്. സമരം മെഡിക്കല്‍ കോളജിലെ വിദ്യാർഥികളുടെ പഠനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പ്രിന്‍സിപ്പല്‍മാരെയും വകുപ്പുമേധാവികളെയും ഡോക്ടര്‍മാരെയും തേജോവധം ചെയ്യുകയും സമ്മർദത്തിലാക്കുകയും ചെയ്യുന്ന അധികൃതരുടെ നടപടികളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഡി.എം.ഇ ഓഫിസിലേക്ക് ഡോക്ടര്‍മാര്‍ മാര്‍ച്ച് നടത്തും.
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അധ്യാപനത്തിനും രോഗീപരിചരണത്തിനും പുറമെയായി നിര്‍വഹിക്കുന്ന അധിക അഡ്മിനിസ്ട്രേറ്റീവ് ചുമതലകളില്‍നിന്ന് വിട്ടുനില്‍ക്കാനും ഇത്തരം സ്ഥാനങ്ങളില്‍നിന്ന് മാറി കൂട്ടരാജി സമര്‍പ്പിക്കാനും തീരുമാനിച്ചിരിക്കുകയാണ്.
രാജിവെക്കുന്ന അധിക ചുമതലകളുടെ കോളജ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് തിങ്കളാഴ്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശനിയാഴ്ച മാരത്തണ്‍ മാസ്റ്റര്‍ പെരുന്നല്ലി കൃഷ്ണകുമാര്‍ മെഡിക്കല്‍ കോളജില്‍ രാവിലെ ഒമ്പത് മുതല്‍ രണ്ടു മണിക്കൂര്‍ കണ്ണുകള്‍ മൂടിക്കെട്ടി ഓടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.