തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളും ചെലവ് നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റിൽ ചെലവ് നിരീക്ഷകരുടെയും പൊലീസ്, എക്‌സൈസ്, റിട്ടേണിങ് ഓഫിസർമാരുടെയും യോഗം ചേർന്നു. കലക്ടർ അനുകുമാരി യോഗത്തിൽ അധ്യക്ഷതവഹിച്ചു. ബാങ്കുകളിൽനിന്ന് 10 ലക്ഷത്തിൽ കൂടുതൽ പിൻവലിക്കുകയോ സംശയാസ്പദമായ രീതിയിൽ പണമിടപാടുകൾ നടത്തുകയോ ചെയ്താൽ ബാങ്ക് മാനേജർമാർ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് യോഗം നിർദേശിച്ചു. വോട്ടർമാരെ സ്വാധീനിക്കാൻ നൽകുന്ന സൗജന്യങ്ങൾ തടയാൻ പ്രത്യേക ശ്രദ്ധ വേണമെന്നും ഒബ്‌സർവർമാർ നിർദേശിച്ചു. നിരീക്ഷണ സംഘങ്ങൾ ഒരേ സ്ഥലത്ത് കേന്ദ്രീകരിച്ച് പരിശോധന നടത്താതെ പലയിടങ്ങളിലായി പ്രവർത്തനം വ്യാപിപ്പിക്കണമെന്നും യോഗം വിലയിരുത്തി.
തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനും വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും കർശന നടപടികൾ സ്വീകരിക്കാൻ യോഗം നിർദേശം നൽകി. അതിർത്തി കടന്നുള്ള ലഹരികടത്തും മദ്യത്തിന്റെ അനിയന്ത്രിത വിതരണവും തടയാൻ ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കും.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മദ്യത്തിന്റെ ഉത്പാദനത്തിലോ വിതരണത്തിലോ ഉണ്ടാകുന്ന അസ്വാഭാവികമായ വർദ്ധനവ് നിരീക്ഷിക്കാനും എക്‌സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടു. സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. യോഗത്തിൽ ചെലവ് നിരീക്ഷകരായ പ്രമോദ് എ. നിഖാൽജെ, ഉമേഷ് കുമാർ, കെ വീരമണി, ലോകേഷ് സിംഖാല, സിറ്റി പൊലീസ് കമീഷണർ കെ. കാർത്തിക്, സബ് കലക്ടർ ആൽഫ്രഡ് ഒ.വി, എക്‌സൈസ് ഉദ്യോഗസ്ഥർ, വിവിധ റിട്ടേണിംഗ് ഓഫിസർമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.