ശംഖുംമുഖം: വലിയതുറ തോപ്പ് സെൻറ് റോക്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരും ഇവിടെ പഠിക്കുന്ന കുട്ടികളുടെ രക്ഷാകർത്താക്കളും തമ്മിൽ സംഘർഷമുണ്ടായി. സംഘർഷത്തെ തുടർന്ന് ഡെപ്യൂട്ടി കലക്ടറും സംഘവും സ്കൂളിൽ എത്തുകയും കെട്ടിടത്തിലെ ഒരുവശം അളന്ന് പ്ലാൻ വരയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ രക്ഷിതാക്കൾ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രശ്നത്തിന് തീർപ്പുണ്ടാക്കാതെ പിരിഞ്ഞുപോകിെല്ലന്ന ആവശ്യവുമായി അവർ രാത്രി വൈകിയും റോഡ് ഉപരോധിച്ചു.
രാത്രി പത്തോടെ, കടലാക്രമണത്തിൽ വീടുകൾ നഷ്ടമായ 15ഓളം കുടുംബങ്ങളെ ഇവിടെ നിന്ന് കുടിയിറക്കി. മാസങ്ങളായി അവർ ഈ സ്കൂളിലാണ് താമസിക്കുന്നത്. സ്കൂൾ തുറന്നതോടെ ഇവിടെ താമസിക്കുന്നവരെ മാറ്റണമെന്ന് രക്ഷാകർത്താക്കൾ ആവശ്യമുയർത്തിയിരുന്നു. ഇതിനെ തുടർന്ന് സ്കൂൾ അധികൃതർ റവന്യൂ അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചുവെങ്കിലും നടപടികൾ ഉണ്ടായില്ല. തുടർന്ന് രക്ഷാകർത്താക്കൾ സ്കൂളിലെത്തി ആവശ്യപ്പെട്ടു. അധികൃതർ ഇവിടേക്ക് തിരിഞ്ഞുനോക്കാതെ വന്നതോടെ രക്ഷാകർത്താക്കൾ ഇവരെ സ്കൂളിൽനിന്ന് പുറത്താക്കാനുള്ള ശ്രമം തുടങ്ങി.
റവന്യൂ അധികൃതർ ഇടപെട്ട് വേളി യൂത്ത് ഹോസ്റ്റൽ, വലിയതുറ ഗോഡൗൺ എന്നിവിടങ്ങളിൽ പകരം സംവിധാനങ്ങൾ ഒരുക്കിക്കൊടുക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇവരെ സ്കൂളിൽ തന്നെ ഷെൽട്ടർ ഉണ്ടാക്കി താമസിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് രക്ഷാകർത്താക്കൾ ആരോപിക്കുന്നു. രണ്ട് സെൻറ് ഭൂമിയും പത്ത് ലക്ഷം രൂപയും കിട്ടണമെന്നാണ് ക്യാമ്പിലുള്ളവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.