പെൻഷൻ നൽകാനില്ലെങ്കിലും 'കേരള'യിൽ പുത്തൻ കാർ വാങ്ങാൻ പണമുണ്ട്

തിരുവനന്തപുരം: പെൻഷൻ കുടിശ്ശിക പോലും കൊടുക്കാനാവാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള സർവകലാശാലയിൽ വൈസ് ചാൻസലർക്ക് പിന്നാലെ പ്രോ- വൈസ് ചാൻസലർക്കും പുത്തൻ കാർ വാങ്ങുന്നു. പ്രോ-വൈസ് ചാൻസലർക്ക് ഇന്നോവ ക്രിസ്റ്റ കാർ വാങ്ങാൻ 28 ലക്ഷം രൂപ സർവകലാശാല ഫണ്ടിൽനിന്ന് അനുവദിച്ച് രജിസ്ട്രാർ ഉത്തരവിറക്കി. മാർച്ചിൽ ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് പി.വി.സിക്ക് യാത്ര ചെയ്യാൻ പുതിയ കാർ വാങ്ങാൻ തീരുമാനിച്ചത്. സർവകലാശാല ജീവനക്കാരുടെ പെൻഷൻ പരിഷ്കരണം മൂലമുണ്ടാകുന്ന അധികച്ചെലവ് സർവകലാശാലയുടെ തനത് ഫണ്ടിൽനിന്ന് കണ്ടെത്തണമെന്ന സർക്കാറിന്‍റെ പുതിയ ഉത്തരവിന്‍റെ പേരിൽ പെൻഷൻ കുടിശ്ശികഉൾപ്പെടെ തടഞ്ഞുവെച്ച സർവകലാശാലയാണ് പ്രോ-വൈസ് ചാൻസലർക്ക് പുതിയ കാർ വാങ്ങാൻ ലക്ഷങ്ങൾ മുടക്കുന്നത്. പ്രോ-വൈസ് ചാൻസലർ ഇപ്പോൾ ഉപയോഗിക്കുന്ന കാറിന് മൂന്നുവർഷം മാത്രമാണ് പഴക്കമുള്ളത്. പ്രോ-വൈസ് ചാൻസലർ ആവശ്യപ്പെടാതെതന്നെ സിൻഡിക്കേറ്റ് അംഗങ്ങൾ മുൻകൈയെടുത്ത് അദ്ദേഹത്തിന് പുതിയ കാർ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. സിൻഡിക്കേറ്റ് അംഗങ്ങളുടെ യാത്ര ആവശ്യങ്ങൾക്ക് നിലവിൽ പ്രോ-വൈസ്ചാൻസലർ ഉപയോഗിക്കുന്ന വാഹനം കൂടി ഉപയോഗിക്കാനാണ് അദ്ദേഹത്തിന് പുതിയ കാർ വാങ്ങുന്നതെന്നാണ് ആരോപണം. 10 ലക്ഷം രൂപക്ക് മേലുള്ള വാഹനങ്ങൾ വാങ്ങുന്നതിനുള്ള സർക്കാർ നിയന്ത്രണങ്ങൾ പാലിക്കാതെയാണ് വില കൂടിയ പുതിയ വാഹനം വാങ്ങുന്നതെന്നും ജീവനക്കാർക്കിടയിൽ ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.