കവടിയാർ കൊട്ടാരം

തലസ്ഥാനത്തെ രണ്ടു പ്രധാന മോഷണം; പൊലീസ് നട്ടംതിരിയുന്നു

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയിലുള്ള കവടിയാർ കൊട്ടാരം, പാങ്ങോട് സൈനിക ക്യാമ്പ് എന്നിവിടങ്ങളിൽ നടന്ന മോഷണങ്ങളിൽ തുമ്പുണ്ടാക്കാനാകാതെ നട്ടംതിരിഞ്ഞ് പൊലീസ്.

പാങ്ങോട് സൈനിക ക്യാമ്പിൽനിന്ന് രണ്ട് ആനക്കൊമ്പുകളും കവടിയാർ കൊട്ടാരത്തിൽനിന്ന് രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും നഷ്ടപ്പെട്ട സംഭവങ്ങളിലാണ് സിറ്റി പൊലീസ് അന്വേഷണം എങ്ങുമെത്താത്തത്. സൈനിക ക്യാമ്പിലെ മോഷണത്തിൽ ലോക്കൽ പൊലീസും മിലിറ്ററി പൊലീസും അന്വേഷണം നടത്തുന്നുണ്ട്.

കേസെടുത്ത് ദിവസങ്ങളായിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് പൊലീസ് ഭാഷ്യം. അതിനിടെ, സൈനിക കേന്ദ്രത്തെ സംശയമുനയിൽ നിർത്തുന്ന തെറ്റായ വാർത്തകൾ മാധ്യമങ്ങളിൽ വരുന്നതിനെതിരെ പി.ഐ.ബി വാർത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

നിത്യേന നിരവധി പേർ എത്തുന്ന കവടിയാർ കൊട്ടാരത്തിൽ നടന്ന മോഷണവും പൊലീസിന് പുലിവാലായി. പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവന്ന കേസ് കന്‍റോൺമെന്‍റ് അസി. കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറിയിട്ടുണ്ട്.

അന്വേഷണത്തിൽ രാജകുടുംബത്തിന് താൽപര്യക്കുറവ്

കവടിയാർ കൊട്ടാരത്തിൽനിന്ന് സ്വർണം മോഷണം പോയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കവെ താൽപര്യക്കുറവ് പ്രകടിപ്പിച്ച് തിരുവിതാംകൂർ രാജകുടുംബം. അന്വേഷണ സംഘത്തിനെതിരെ ഉന്നത ഉദ്യോഗസ്ഥരോട് രാജകുടുംബം പരാതി ഉന്നയിച്ചതാണ് അന്വേഷണത്തെ ബാധിച്ചത്.

രാജകുടുംബവുമായി ബന്ധമുള്ള ചിലരുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ ചിലരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെയാണ് പരാതികൾ ഉന്നതർക്ക് ലഭിച്ചത്. അന്വേഷണവുമായി മുന്നോട്ടുപോകുന്നതിലെ താൽപര്യകുറവും രാജകുടുംബം ഉന്നതരെ അറിയിച്ചു. പക്ഷേ, കേസെടുത്ത സാഹചര്യത്തിൽ സ്വർണം കണ്ടെത്താൻ മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനം. എന്നാൽ, അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചില പരാതികൾ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും രാജകുടുംബ വൃത്തങ്ങൾ പ്രതികരിച്ചു.

Tags:    
News Summary - Two Major Thefts in the Capital; Police Yet to Catch Suspects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.