എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ.വി.ജോയിയെ ഇടവ പഞ്ചായത്ത് പര്യടനത്തിൽ പ്രവർത്തകർ സ്വീകരിക്കുന്നു, യു.ഡി.എഫ് സ്ഥാനാർഥി വർക്കല കഹാർ ഇലകമൺ പഞ്ചായത്തിലെ പര്യടനത്തിനിടെ
വർക്കല: മണ്ഡലത്തിൽ കടുത്ത ചൂടിൽ തിളച്ച് തെരഞ്ഞെടുപ്പ് പ്രചാരണം. ഇടയ്ക്കിടെ മഴമേഘങ്ങൾ മാനത്ത് ഉരുണ്ടു കൂടുന്നതല്ലാതെ പെയ്തിറങ്ങുന്നില്ല. ചൂടിനെ വകവെക്കാതെ സ്ഥാനാർഥികൾ രാവിലെ മുതൽ ഉച്ച വരെ കവലകൾ കയറിയിങ്ങിയും വൈകീട്ട് പര്യടനം തുടരുകയും ചെയ്യുന്നുണ്ട്. ഓരോ സ്വീകരണ സ്ഥലങ്ങളിലും അതത് പ്രദേശത്തെ ജനകീയ വിഷയങ്ങളാണ് ഉയർത്തുന്നത്. ഇതാകെട്ടെ പ്രവർത്തകയിലെ രാഷ്ട്രീയച്ചൂടിനെ പിന്നെയും കത്തിക്കുന്നുണ്ട്.
സ്ഥാനാർഥികൾ മണ്ഡലത്തിലെ പര്യടനം തുടരുന്നതിനൊപ്പം പ്രവർത്തകർ വോട്ട് അഭ്യർഥിച്ചുള്ള ഭവന സന്ദർശനങ്ങൾ ടൈംടേബിൾ പ്രകാരം തുടരുന്നുണ്ട്. വർക്കല നഗരത്തിലും പഞ്ചായത്തുകളിലെയും നാൽക്കവലയിലും നാലാൾകൂടുന്നിടത്തും മാർക്കറ്റുകളിലും രാഷ്ട്രീയം തന്നെയാണ് ചർച്ചാ വിഷയം. കല്യാണ വീടുകളിലും മരണ വീടുകളിലും സ്ഥാനാർഥികൾ ഓടിയെത്തുന്നുമുണ്ട്.
ഞായറാഴ്ച എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ.വി. ജോയി ഇടവ പഞ്ചായത്തെലാണ് പര്യടനം നടത്തിയത്.യു.ഡി.എഫ് സ്ഥാനാർഥി വർക്കല കഹാർ ഇലകമൺ പഞ്ചായത്തിലാണ് പര്യടനം നടത്തിയത്. എൻ.ഡി.എ സ്ഥാനാർഥി അഡ്വ.സ്മിത സുന്ദരേശൻ ഗൃഹസന്ദർശനങ്ങളിലാണ് ശ്രദ്ധയൂന്നിയത്. വൈകീട്ടോടെ പാപനാശത്തെത്തിയും വോട്ട് അഭ്യർഥിച്ചു.
നിലവിലെ എം.എൽ.എ അഡ്വ.വി.ജോയി താൻ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ പറഞ്ഞാണ് വോട്ട് തേടുന്നത്. സമാനതകളില്ലാത്ത വികസം വന്നുവെന്നാണ് ജോയി പറയുന്നത്. മണ്ഡലത്തിലെ മിക്കവാറും എല്ലാ സ്കൂളുകൾക്കും പുതിയ കെട്ടിടങ്ങൾ, ഐ.ടി.ഐ, പി.ഡബ്ലു.ഡി റെസ്റ്റ് ഹൗസ്, ടി.എസ്. കനാൽ നവീകരണം, താലൂക്ക് മിനി സിവിൽ സ്റ്റേഷനിലെ പുതിയ നിലയുടെ നിർമിതി, പുത്തൻചന്ത മാർക്കറ്റ് തുടങ്ങിയ പദ്ധതികൾ ജോയി ഉയർത്തിക്കാണിക്കുന്നുണ്ട്.
എന്നാൽ മുൻ എം.എൽ.എ കൂടിയായ വർക്കല കഹാർ അതെല്ലാം ഖണ്ഡിച്ചുകൊണ്ടാണ് വോട്ടർമാരുമായി സംസാരിക്കുന്നത്. ടി.എസ് കനാൽ നവീകരണം ഫലപ്രാപ്തിയിലെത്തിയില്ലെന്നും കോടികളുടെ തട്ടിപ്പ് അതിന് പിന്നിലുണ്ടായിട്ടുണ്ടെന്നും കഹാർ തിരിച്ചടിക്കുന്നു. ഇടവ സ്റ്റേഡിയം നിർമാണം പാതി വഴിയിൽ ഉപേക്ഷിച്ചു.
നിർമാണത്തിലെ അഴിമതിയും ഗുണനിലവാരമില്ലായ്മയും സർക്കാർ ഏജൻസി തന്നെ കണ്ടുപിടിച്ചത് നാട്ടുകാർക്ക് അറിയാം. താൻ കൊണ്ടുവന്ന താലൂക്കിന് അനുബന്ധമായി ഒട്ടനവധി വികസനങ്ങളാണ് വരേണ്ടിയിരുന്നതെന്നും അതൊന്നും വന്നിട്ടില്ലെന്നും കഹാർ പറയുന്നു. കഹാർ ഉന്നയിക്കുന്ന പ്രധാന വിഷയം കുടിവെള്ള പ്രശ്നമാണ്.ജനങ്ങൾക്ക് കുടിവെള്ളം പോലും കൊടുക്കാനാവാത്തവർ എന്തു വികസനമാണ് വർക്കലയിൽ കൊണ്ടുവന്നതെന്ന ചോദ്യവും കഹാർ ഉന്നയിക്കുന്നുമുണ്ട്.
എൻ.ഡി.എ സ്ഥാനാർഥി അഡ്വ.സ്മിത സുന്ദരേശനും പ്രവർത്തകരും മോദി പ്രഭാവത്തെയാണ് വോട്ട് അഭ്യർഥനക്ക് ഉപയോഗിക്കുന്നത്. ഏതായാലും വർക്കലയിൽ പ്രചാരണം കൊണ്ടുപിടിച്ച് മുന്നേറുകയാണ്. പ്രചാരണത്തിലൂടെ വോട്ടർമാരുടെ മനസിൽ ഇടം നേടാൻ കഴിയുന്നർ ജയിക്കുമെന്നതാണ് വർക്കലയുടെ തെരഞ്ഞെടുപ്പ് ചരിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.