എ.ടി.എം കൊള്ള നടത്തുന്ന ഉത്തരേന്ത്യൻ സംഘം പിടിയിൽ

തിരുവനന്തപുരം: രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ എ.ടി.എം കൊള്ള നടത്തിവന്ന വൻ മോഷണ സംഘത്തെ സിറ്റി പൊലീസ് പിടികൂടി. ഉത്തർപ്രദേശ് കാൺപൂർ സ്വദേശി ദേവേന്ദ്ര സിങ്​ (24), കാൺപൂർ കല്യാൺപൂർ സ്വദേശി വികാസ് സിങ്​ (21) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സ്പെഷല്‍ ആക്​ഷന്‍ ഗ്രൂപ് നടത്തിയ രഹസ്യ നീക്കത്തിൽ പിടികൂടിയത്. എ.ടി.എം മെഷീനുകളിൽ കൃത്രിമം നടത്തിയാണ് ഇവർ വൻതോതിൽ പണം തട്ടിയിരുന്നത്. പൊലീസ് സംഘത്തിന് ഉത്തരേന്ത്യൻ തട്ടിപ്പുസംഘത്തെക്കുറിച്ച് വിവരം ലഭിക്കുകയും ആ സമയം ഇവർ ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണെന്നും കണ്ടെത്തി. സ്പെഷല്‍ ടീം കേരള അതിര്‍ത്തിയില്‍നിന്ന്​ ട്രെയിനുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ രണ്ടംഗസംഘത്തെ കണ്ടെത്തുകയും ഇവരെ രഹസ്യമായി പിന്തുടരുകയും ചെയ്തു. കൊല്ലത്തിറങ്ങിയ സംഘം കൊല്ലം ഈസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള എസ്.ബി.ഐ എ.ടി.എമ്മില്‍ കയറി കവർച്ച നടത്തുമ്പോഴാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ തിരുവനന്തപുരം സിറ്റി സ്പെഷല്‍ ടീം ഇവരെ പിടികൂടിയത്. സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻകുമാറിന്റെ മേൽനോട്ടത്തിൽ ഡി.സി.പി അങ്കിത് അശോകന്‍, നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷണര്‍ ഷീൻ തറയിൽ, എസ്.ഐമാരായ അരുൺകുമാർ, യശോധരൻ, എ.എസ്.ഐ സാബു തുടങ്ങിയവരുടെ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പോക്സോ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍ തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചശേഷം ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയെ പിടിയിൽ. കടകംപള്ളി അണമുഖം ഒരുവാതിൽക്കോട്ട പള്ളിവിളാകത്ത് വീട്ടിൽ സൂരജിനെയാണ് (26) പേട്ട പൊലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഇയാളെ പൊലീസ് പിടികൂടിയത്. ശംഖുമുഖം അസ്സിസ്റ്റന്റ് കമ്മീഷണർ ഡി.കെ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ പേട്ട എസ്.എച്ച്.ഒ റിയാസ് രാജ്, എസ്.ഐമാരായ രതീഷ്, സുനിൽ, സി.പി.ഒമാരായ വിനോദ്, ഷമ്മി, രാജാറാം, രഞ്ജിത്ത്, അനിൽ, അൻസാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുപ്രസിദ്ധ ഗുണ്ട കാപ നിയമപ്രകാരം പിടിയിൽ തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽപെട്ട ഗുണ്ടയെ കാപ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി നാലാം തവണയും പിടികൂടി. ആറ്റിപ്ര തൃപ്പാദപുരം ലളിതാ ഭവനിൽ പശ അനീഷ്​ എന്ന അനീഷിനെയാണ് (36) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ, അടിപിടി കേസുകളിൽ പ്രതിയായി അനീഷ് മുമ്പ്​ മൂന്ന് തവണ കാപ നിയമപ്രകാരം പിടിക്കപ്പെട്ട് ഒന്നേമുക്കാൽ വർഷത്തോളം കരുതൽ തടങ്കൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. മൂന്നാം തവണ കരുതൽ തടങ്കൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ഇയാൾ കൂട്ടാളികളുമായി ചേർന്ന് കഴക്കൂട്ടം സെന്റ് ആൻഡ്രൂസ് ഭാഗത്തുവെച്ച് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ്, സിറ്റി പൊലീസ് കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി വീണ്ടും കാപ നിയമപ്രകാരം നടപടികൾ ആരംഭിച്ചത്. പുത്തൻതോപ്പ് സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, ഗുണ്ടാപ്പിരിവ് നൽകാത്തതിനാൽ കടയിൽ കയറി മൂന്നുപേരെ വെട്ടിപ്പരിക്കേൽപിച്ച കേസ്​, പൗണ്ടുകടവ് സ്വദേശിയെ വെട്ടിപ്പരിക്കേൽപിച്ച കേസുൾപ്പെടെ കഴക്കൂട്ടം, കഠിനംകുളം പൊലീസ് സ്റ്റേഷനുകളിൽ പന്ത്രണ്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.