ആറ്റിങ്ങൽ: കോൺഗ്രസിനുള്ളിൽ പരസ്യമായി എതിർപ്പും തർക്കങ്ങളും തുടരുമ്പോൾ പ്രചാരണ പ്രവർത്തനവുമായി ആർ.എസ്.പി മുന്നോട്ട് പോകുന്നു. യു.ഡി.എഫിൽ ചിറയിൻകീഴ്, വർക്കല സീറ്റുകളിൽ കോൺഗ്രസും ആറ്റിങ്ങലിൽ ആർ.എസ്.പിയും ആണ് മത്സരിക്കുന്നത്. ഘടകകക്ഷിയായ ആർ.എസ്.പിക്ക് ലഭിച്ച സീറ്റിൽ വളരെ മുൻകൂട്ടി അവർ സ്ഥാനാർഥയെ നിശ്ചയിക്കുകയും പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. തർക്കങ്ങൾക്ക് ഇടം നൽകാതെ മുന്നണി പ്രവർത്തകരെ യോജിപ്പിച്ചു കൊണ്ടുപോകാനുള്ള ശ്രമമാണ് ആർ.എസ്.പി നടത്തുന്നത്. ഇതേസമയം, യു.ഡി.എഫ് മുന്നണിയിലെ മുഖ്യകക്ഷിയായ കോൺഗ്രസിനുള്ളിൽ രണ്ട് സീറ്റുകളിലും തർക്കം തുടരുകയാണ്.
ചിറയിൻകീഴിൽ കോൺഗ്രസ് സ്ഥാനാർഥിയായി നേതൃത്വം ആലോചിക്കുന്നത് മുൻ എം.പി രമ്യ ഹരിദാസിനെയാണ്. എന്നാൽ, ഈ തീരുമാനത്തിനെതിരെ വിവിധ ദലിത് സംഘടനകൾ ശക്തമായ എതിർപ്പ് അറിയിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിലും എതിർപ്പ് രൂക്ഷമാണ്. രണ്ട് ഡി.സി.സി ഭാരവാഹികളും 11 മണ്ഡലം പ്രസിഡന്റുമാരും അതിലേറെ ബ്ലോക്ക് ഭാരവാഹികളും എ.ഐ.സി.സിക്ക് ഇതു സംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ട്. ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം രമ്യ ഹരിദാസിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരിച്ചവർ തന്നെ ഈ തീരുമാനത്തിനെതിരെ വാർത്തസമ്മേളനം നടത്തുകയും ചെയ്തതോടെ നേതൃത്വം പ്രതിസന്ധിയിലാണ്. ചിറയിൻകീഴ് മണ്ഡലത്തിൽ നിന്നോ തിരുവനന്തപുരം ജില്ലയിൽ നിന്നോ ഉള്ള സ്ഥാനാർഥി വേണമെന്നാണ് ഇവരുടെ ആവശ്യം. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ തർക്കങ്ങൾ കെട്ടടങ്ങും എന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം.
വർക്കലയിലും സമാനരീതിയിൽ തർക്കം തുടരുകയാണ്. വർക്കല കഹാർ സ്ഥാനാർഥിയാകും എന്ന് വന്നതോടെയാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പരസ്യമായി പ്രതികരിച്ചത്. പള്ളിക്കലിലെ പ്രമുഖ നേതാവ് ഓൺലൈൻ മീഡിയയിൽ രൂക്ഷമായ ആരോപണങ്ങൾ ആണ് കഹാറിനെതിരെ ഉന്നയിച്ചത്. നാവായിക്കുളത്ത് കഹാർ വിരുദ്ധർക്കാണ് ഭൂരിപക്ഷം. പഞ്ചായത്ത് ഭരണ അട്ടിമറിയും തുടർന്നുള്ള പ്രശ്നങ്ങളും എതിർപ്പിന്റെ ആക്കം കൂട്ടിയിട്ടുണ്ട്. സമീപ പഞ്ചായത്തുകളിലും ഇതേ അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.