റമദാന്‍ വിശേഷം ഗൃഹാതുരതയിൽ ഉരുകി മറുനാടന്‍ നോമ്പുകാർ

അമ്പലത്തറ: അനുഷ്ഠാനവും ആഘോഷവും സന്തോഷമേകണമെങ്കില്‍ ജന്മനാട്ടില്‍ കുടുംബത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കണം. ജീവിതത്തിന്‍റെ ഇരുകരകള്‍ കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിനിടെ കുടുംബത്തോടൊപ്പം നോമ്പുതുറക്കാനാകാതെ പോകുന്ന നൂറുകണക്കിന് അന്തർസംസ്ഥാന തൊഴിലാളികള്‍ തലസ്ഥാന ജില്ലയുടെ വിവിധഭാഗങ്ങളിലുണ്ട്. ഇവർക്കൊപ്പം അല്‍പനേരം ചെലവിട്ടാല്‍ നാട്ടിലെ നൂറുകണക്കിന് നോമ്പോർമകളാണ് ഇവർക്ക് പറയാനുള്ളത്. കേരളത്തിലെ പള്ളികളില്‍ നോമ്പുതുറക്ക് പഴവർഗങ്ങളും പലഹാരങ്ങളും പാനീയങ്ങളും മുന്നിൽ നിരത്തുമ്പോൾ ഇവര്‍ തങ്ങളുടെ ഗ്രാമങ്ങളെയും കുടുംബങ്ങളെയും വേദനയോടെ ഓർത്തുപോകുന്നു. ഒരുനേരം പോലും വയറുനിറച്ച് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത നിരവധി ഗ്രാമങ്ങള്‍ തങ്ങളുടെ നാട്ടിലുണ്ടെന്ന് ഇവര്‍ പറയുന്നു. ആസാമിലെയും ഝാര്‍ഖണ്ഡിലെയും ഗ്രാമങ്ങളില്‍ നോമ്പുതുറക്കുന്നത് പച്ചവെള്ളവും കാരക്കയും മാത്രമാകും ഉണ്ടാകുക. കേരളത്തില്‍ വന്നപ്പോഴാണ് വൈവിധ്യമാർന്ന ആഹാരങ്ങള്‍ കഴിക്കുന്നതും ആർഭാടമായ നോമ്പുതുറകളിൽ പങ്കെടുക്കുന്നതും. പള്ളികളിലെ നോമ്പുകഞ്ഞിയുടെ രുചിയെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് നൂറുനാവാണ്. കേരളത്തിലെ ഹോട്ടലുകളിലെ അടുക്കളകള്‍ നിയന്ത്രിക്കുന്നത് ഇന്ന് അന്തർസംസ്ഥാന തൊഴിലാളികളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.