തിരുവനന്തപുരം നിയമസഭ മണ്ഡലം എസ്.യു.സി.ഐ സ്ഥാനാർഥി എ. സബൂറ സ്വന്തം പോസ്റ്റർ ഒട്ടിക്കുന്നു, തിരുവനന്തപുരം നിയമസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി സി.പി. ജോൺ ബേക്കറി ജങ്ഷനിൽ ചുവരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നു
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ചിത്രം തെളിഞ്ഞുതുടങ്ങിയതോടെ ഉത്സവപ്രതീതിയിൽ അണികൾ. നാടിളക്കിയുള്ള റോഡ് ഷോയും പര്യടനവുമായി സ്ഥാനാർഥികൾ ഉഷാറായതോടെ തെരഞ്ഞെടുപ്പിന്‍റെ ചൂടും ചൂരും നിറഞ്ഞുതുടങ്ങി. പ്രചാരണത്തിന്‍റെ ആദ്യദിനങ്ങളിൽ ഇടതുസ്ഥാനാർഥികളുടെ റോഡ് ഷോകളോടെയാണ് മണ്ഡലങ്ങൾ ഉണർന്നത്. യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രഖ്യാപനം ഒന്നിനു പിറകെ വന്നുതുടങ്ങിയതോടെ വാശിയേറിയ പോരാട്ടത്തിന്‍റെ കളമൊരുങ്ങി. യു.ഡി.എഫിൽ സീറ്റ് ഉറപ്പാക്കിയ കെ. മുരളീധരൻ വട്ടിയൂർക്കാവിലും എം. വിൻസന്‍റ് കോവളത്തും കഴിഞ്ഞ ദിവസം നടത്തിയ റോഡ്ഷോ അണികൾക്ക് ആവേശമായി.
പിന്നാലെ ചിറയിൻകീഴിലെത്തിയ രമ്യ ഹരിദാസിന് ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. ഉച്ചത്തിൽ ഉയർന്ന മുദ്രാവാക്യങ്ങൾക്കിടയിലൂടെ എത്തിയ രമ്യ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസം പങ്കുവെച്ചു. തിരുവനന്തപുരം സീറ്റ് ഉറപ്പാക്കിയ സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോണും റോഡ് ഷോയോടെ കളംനിറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ കളത്തിലിറങ്ങിയ എൽ.ഡി.എഫ് സ്ഥാനാർഥികൾ വോട്ട് തേടി വീടുകളിലും നാട്ടുകാരെയും സമീപിക്കുകയാണ്. വി. ജോയി (വർക്കല), ഒ.എസ്. അംബിക (ആറ്റിങ്ങൽ), മനോജ് ബി. ഇടമന (ചിറയിൻകീഴ്), ജി.ആർ. അനിൽ (നെടുമങ്ങാട്), സി.കെ. ഹരീന്ദ്രൻ (പാറശ്ശാല), കെ. ആൻസലൻ (നെയ്യാറ്റിൻകര), ജി. സ്റ്റീഫൻ (അരുവിക്കര), ഐ.ബി. സതീഷ് (കാട്ടാക്കട), വി. ശിവൻകുട്ടി (നേമം), വി.കെ. പ്രശാന്ത് (വട്ടിയൂർകാവ്), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), ഡി.കെ. മുരളി (വാമനപുരം) എന്നിവർ റോഡ് ഷോ നടത്തി നാടിളക്കിയശേഷം മണ്ഡലത്തിൽ സജീവ പ്രചാരണത്തിലാണ്.
എൻ.ഡി.എ സ്ഥാനാർഥികളും പ്രചാരണ ജാഥകളും പോസ്റ്റർ പ്രചാരണങ്ങളുമായി മണ്ഡലത്തിൽ സജീവമാണ്. രാജീവ് ചന്ദ്രശേഖർ (നേമം), പി. സുധീർ (ആറ്റിങ്ങൽ), വി. മുരളീധരൻ (കഴക്കൂട്ടം), പി.കെ. കൃഷ്ണദാസ് (കാട്ടാക്കട), യുവരാജ് ഗോകുൽ (നെടുമങ്ങാട്), ഗിരീഷ് നെയ്യാർ (പാറശ്ശാല), ആർ. ശ്രീലേഖ (വട്ടിയൂർകാവ്) എന്നിവർ എൻ.ഡി.എയുടെ പ്രചാരണരംഗത്ത് സജീവമായി. നേരിട്ടും സമൂഹമാധ്യമങ്ങൾ വഴിയും വോട്ട് തേടുകയാണ് സ്ഥാനാർഥികൾ. വികസന ജാഥകളും കൺവെൻഷനുകളും ആരംഭിച്ചു. വീടുകൾ കയറി പരമാവധി വോട്ടർമാരെ കാണാനുള്ള ശ്രമമാണ് ആദ്യഘട്ടത്തിൽ.
പൗരപ്രമുഖർ, കലാകാരന്മാർ, സാമൂഹിക പ്രവർത്തകർ തുടങ്ങി എല്ലാ വിഭാഗത്തെയും കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. അവശേഷിക്കുന്ന മണ്ഡലങ്ങളിൽ കൂടി യു.ഡി.എഫ് സ്ഥാനാർഥി നിർണയം പൂർത്തിയാകുന്നതോടെ നിയമസഭ അങ്കത്തട്ടിൽ വീറും വാശിയുമേറും. വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തി എൽ.ഡി.എഫ് പ്രചാരണം മുന്നേറുമ്പോൾ, പത്ത് വർഷത്തെ ദുർഭരണത്തിൽ നിന്ന് മുക്തമാക്കി കേരളം ജയിക്കുമെന്നും യു.ഡി.എഫ് നയിക്കുമെന്നാണ് കോൺഗ്രസിന്‍റെ ആത്മവിശ്വാസം. മാറാത്തത് മാറ്റാൻ എൻ.ഡി.എയും പരമാവധി ശ്രമിക്കുമ്പോൾ ഓരോ ദിവസവും പ്രചാരണം വ്യത്യസ്ത തലങ്ങളിലെത്തും. വരും ദിവസങ്ങളിൽ ദേശീയ നേതാക്കളും പ്രചാരണത്തിന്‍റെ ഭാഗമാകുന്നതോടെ രാഷ്ട്രീയ കേരളം ചൂടുപിടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.