സസ്പെൻഷൻ: കെ.എസ്.ഇ.ബിയിൽ ഇടത് ഓഫിസേഴ്സ് സംഘടനയുടെ സമരം ഇന്നു മുതൽ

തിരുവനന്തപുരം: മൂന്ന് ഉന്നത നേതാക്കളെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഇടത് സംഘടന കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ തിങ്കളാഴ്ച മുതൽ വൈദ്യുതി ബോർഡ് ആസ്ഥാനത്തിന് മുന്നിൽ സമരം ആരംഭിക്കും. അനിശ്ചിതകാല സത്യഗ്രഹവും 19ന് പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എം.ജി. സുരേഷ് കുമാർ, സെക്രട്ടറി ബി. ഹരികുമാർ, സംസ്ഥാന നേതാവും എക്സിക്യൂട്ടിവ് എൻജിനീയറുമായ ജാസ്മിൻ ബാനു എന്നിവരാണ് സസ്പെൻഷനിൽ. സമര നീക്കം ഒഴിവാക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടായെങ്കിലും സംഘടന വഴങ്ങിയിട്ടില്ല. ചൊവ്വാഴ്ച വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി തലസ്ഥാനത്ത് എത്തുന്നുണ്ട്. ബന്ധപ്പെട്ടവരുമായി മന്ത്രി ചർച്ച നടത്തിയേക്കും. സംഘടനയും ചർച്ചക്ക് സന്നദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചെയർമാനും ഇടത് സംഘടനയും തമ്മിൽ രൂപപ്പെട്ട ശക്തമായ ഭിന്നതയിൽ സർക്കാർ കാഴ്ചക്കാരായി എന്ന ആക്ഷേപം ശക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഇതിനകംതന്നെ വിഷയം പരിശോധിച്ചിരുന്നു. പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ ചട്ടപ്പടി സമരം അടക്കം സമരങ്ങളിലേക്ക് നീങ്ങാനാണ് ഓഫിസർമാരുടെ തീരുമാനം. ഇടതു മുന്നണി ഭരിക്കുമ്പോൾ അവരുടെ സംഘടനയിലെ പ്രസിഡന്‍റും സെക്രട്ടറിയും സസ്പെൻഷനിലായത് സംഘടനക്കും വലിയ ക്ഷീണമായിട്ടുണ്ട്. അതേസമയം, നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബോർഡ് ചെയർമാൻ. അച്ചടക്ക ലംഘനം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് അദ്ദേഹം. ബോർഡിന്‍റെ നടപടികളിൽ കടുത്ത ആരോപണങ്ങൾ സംഘടനയും ഉയർത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.