വ്യവസായ മേഖലയിൽ പതിനായിരം കോടിയുടെ നിക്ഷേപം ലക്ഷ്യം -മുഖ്യമന്ത്രി

തിരുവനന്തപുരം: അടുത്ത നാലുവർഷംകൊണ്ട് വ്യവസായ മേഖലയിൽ മാത്രം പതിനായിരം കോടിയുടെ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംരംഭക വർഷ പ്രഖ്യാപന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ സാമ്പത്തികവർഷം സംസ്ഥാനത്ത് ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങും.120 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുക. ഈ പദ്ധതിയിലൂടെ മൂന്ന് മുതൽ അഞ്ച് ലക്ഷംവരെ തൊഴിലവസരം സൃഷ്ടിക്കാനാണ് ശ്രമം. സംരംഭകരാകാൻ താൽപര്യമുള്ളവരെ പങ്കെടുപ്പിച്ച് അടുത്ത രണ്ട് മാസത്തിനകം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഏകദിന ബോധവത്കരണ ശിൽപശാല സംഘടിപ്പിക്കും. തുടർന്ന് ലൈസൻസ് നൽകുന്നതിനുൾപ്പെടെ മേളകൾ ഒരുക്കും. അഭ്യസ്തവിദ്യരായ യുവാക്കൾക്ക് അവരുടെ മനസ്സിലുള്ള തൊഴിൽ ഇവിടെത്തന്നെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. 2016ൽ കേവലം 50 കോടി മാത്രമായിരുന്ന സ്റ്റാർട്ട്അപ് നിക്ഷേപം. ഇന്ന് 3600 കോടിയായി ഉയർന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി. രാജീവ് അധ്യക്ഷനായി. മന്ത്രിമാരായ എം.വി. ഗോവിന്ദൻ, വി.എൻ. വാസവൻ, വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി. ജോയ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.