തിരുവനന്തപുരം: സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസ് കേരള കോൺഗ്രസുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് ഞായറാഴ്ച തിരുവനന്തപുരത്തുനിന്ന് തൊടുപുഴക്ക് മടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രാവിലെ എറണാകുളത്തേക്ക് പോയി. ഫോണ്‍ വഴി ആശയവിനിമയം നടന്നെങ്കിലും ധാരണയായില്ല.
ജയസാധ്യത മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പറയുന്ന സീറ്റുകള്‍ക്കുപകരം സീറ്റുകള്‍ വേണമെന്ന ആവശ്യമാണ് പി.ജെ. ജോസഫ് മുന്നോട്ടുവെച്ചത്. നേരത്തെ നാല് സീറ്റ് ഏറ്റെടുക്കുമെന്ന കോണ്‍ഗ്രസിന്റെ വാദം ഇപ്പോള്‍ മൂന്ന് സീറ്റിലേക്ക് ചുരുങ്ങിയിട്ടുണ്ട്. എന്നാല്‍, പകരം സീറ്റുകള്‍ വേണമെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. കുട്ടനാട്, ഏറ്റുമാനൂർ, ഇടുക്കി സീറ്റുകളാണ് കോൺഗ്രസിന് വിട്ടുകൊടുക്കാൻ ധാരണയിലെത്തിയത്. കോതമംഗലംകൂടി ആവശ്യപ്പെട്ടെങ്കിലും പിന്നീട് ഒഴിവാക്കി. പകരം കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മൂന്ന് സീറ്റുകൾ വേണമെന്നാണ് കേരള കോൺഗ്രസ് ആവശ്യപ്പെടുന്നത്. ചര്‍ച്ച തുടരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ശനിയാഴ്ച ഇരുപാർട്ടി നേതൃത്വങ്ങൾ തമ്മിൽ അനൗപചാരിക ആശയവിനിമയം നടത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഫോണ്‍ വഴിയുള്ള സംഭാഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.