തിരുവനന്തപുരം: മൂക്കിലും സൈനസിലും ആരംഭിച്ച് മസ്തിഷ്ക ആവരണം വരെ പടർന്ന ട്യൂമർ ബാധിച്ച 19 വയസ്സുകാരനിൽ അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്.നൂതനമായ ‘ക്രാനിയോഫേഷ്യൽ റീസെക്ഷൻ’ ശസ്ത്രക്രിയയിലൂടെയാണ് കോളജ് വിദ്യാർഥിയായ തമിഴ്നാട് സ്വദേശിയുടെ ജീവൻ രക്ഷിച്ചത്.
ന്യുറോ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ആർ. അജിത്, ഇ.എൻ.ടി വിഭാഗം കൺസൾട്ടന്റ് ഡോ. വിനോദ് ഫെലിക്സ് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് അടിയന്തരമായി ശസ്ത്രക്രിയക്ക് നിർദേശിച്ചത്. എൻഡോസ്കോപ്പിന്‍റെ സഹായത്തോടെ മൂക്കിലെ ട്യൂമർ നീക്കം ചെയ്ത ശേഷം, മസ്തിഷ്ക ഭാഗത്തെ എല്ലുകൾ മൈക്രോസ്കോപ്പ് ഉപയോഗിച്ച് നീക്കം ചെയ്യുകയും നെറ്റിയിലെ എല്ലിന് പകരമായി ടൈറ്റാനിയം മെഷ് ഉപയോഗിച്ച് തലയോട്ടിയുടെ ഭാഗങ്ങൾ പുനർനിർമിക്കുകയുമാണ് ചെയ്തത്.
ശസ്ത്രക്രിയ 10 മണിക്കൂറോളം നീണ്ടു. ന്യൂറോ സർജറി വിഭാഗം കൺസൾട്ടന്റുമാരായ ഡോ. അബു മദൻ, ഡോ. എൻ.എസ്. നവാസ്, ഡോ. ബോബി ഐപ്പ്, ന്യൂറോ അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. ബി. സുശാന്ത് എന്നിവരും ചികിത്സയുടെ ഭാഗമായി. 10 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പൂർണ ആരോഗ്യവാനായ യുവാവ് വീട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.