ഓൾ കേരള എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന്റെ ഭാഗമായി ശയനപ്രദക്ഷിണം നടത്തുന്ന ഉദ്യോഗാർഥികൾ
തിരുവനന്തപുരം: പ്രൈമറി അധ്യാപക റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ആറാം ദിനമായ തിങ്കളാഴ്ച ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് ചർച്ചകൾക്കോ അനുകൂലമായ നടപടികൾക്കോ നീക്കമില്ലാത്ത സാഹചര്യത്തിലാണ് രാവിലെ 11.30ഓടെ സമരപ്പന്തലിൽ ഉദ്യോഗാർഥികൾ ശയനപ്രദക്ഷിണം നടത്തിയത്. വളർമതി, ദിവ്യ, ജിജി, ലാവണ്യ, അശ്വതി, രേണുക, നെജുമനീസ, വിദ്യ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. സമരം ആറ് ദിവസം പിന്നിട്ടിട്ടും അധികൃതർ ചർച്ചക്ക് തയാറാകാത്തത് ഉദ്യോഗാർഥികളെ കടുത്ത പ്രതിഷേധത്തിലാഴ്ത്തി.
കഴിഞ്ഞ ഏഴു മാസമായി ഒരു നിയമനം പോലും നടക്കാത്തതും തസ്തിക നിർണയത്തിലെ അപാകതകൾ മൂലം 600ൽ അധികം ഒഴിവുകൾ ഇല്ലാതായതും തങ്ങളുടെ ഭാവി ഇരുട്ടിലാക്കിയെന്ന് സമരക്കാർ ആരോപിക്കുന്നു. സർക്കാർ വിദ്യാലയങ്ങളിൽ ദിവസവേതനക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കുക, കുട്ടികൾ കുറഞ്ഞ് തസ്തിക ഇല്ലാതാകുന്ന സ്കൂളുകളിലെല്ലാം നിശ്ചിത അധ‍്യാപക -വിദ‍്യാർഥി അനുപാതമായി പുനർനിർണയിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. ഭൂരിഭാഗം ഉദ്യോഗാർഥികളെ പ്രായപരിധി പിന്നിട്ടവരായതിനാൽ പട്ടിക അവസാനിക്കുന്നതോടെ തങ്ങളുടെ സർക്കാർ ജോലി എന്ന സ്വപ്നം എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് ആശങ്കപ്പെടുന്നു.
ആധാർ വിവരങ്ങൾ പുതുക്കുന്നതിലെ കാലതാമസം വഴി തസ്തിക നിർണയം മുടങ്ങുന്നതും നിയമനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. സർക്കാർ അടിയന്തരമായി ഇടപെടാത്ത പക്ഷം സമരം കൂടുതൽ ശക്തമാക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.