കടിവീരൻ തെരുവുനായെ നഗരസഭയുടെ ഡോഗ് സ്ക്വാഡ് പിടികൂടി

വിഴിഞ്ഞം: വിഴിഞ്ഞത്തും പരിസരത്തും നിരവധിപേരെ കടിച്ച് ഭീതിപരത്തിയ തെരുവുനായെ നഗരസഭയുടെ ഡോഗ് സ്ക്വാഡ് പിടികൂടി. വാർഡ് കൗൺസിലർ സമീറയുടെ ശ്രമഫലമായാണ് കോർപറേഷന്‍റെ ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തിയത്. രണ്ടുദിവസത്തെ പരിശ്രമത്തിനൊടുവിൽ വിഴിഞ്ഞം ജങ്ഷനു സമീപത്തുനിന്ന് വ്യാഴാഴ്ച രാവിലെ അക്രമകാരിയായ നായെ പിടികൂടി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പത്രവിതരണക്കാർ ഉൾപ്പെടെ നിരവധിപേർക്ക് നായുടെ കടിയേറ്റിരുന്നു. വിഴിഞ്ഞം ആമ്പൽകുളം ക്രസൻറ് സ്കൂളിനുമുന്നിൽവെച്ച് ഹാർബർ റോഡ് ആലുനിന്ന വിളയിൽ അബ്ദുൽ വാഹിദിനെ നായ് കടിച്ചതാണ് അവസാന സംഭവം. മുഖത്തും കൈകാലുകൾക്കും സാരമായി പരിക്കേറ്റു. വിഴിഞ്ഞത്തും പരിസരത്തും തെരുവുനായുടെ ശല്യം ഏറിവരുന്നത് ജനങ്ങളെ ഭീതിയിലാക്കി. വിഴിഞ്ഞം കെ.എസ്.ആർ.ടി.സി ഡിപ്പോ, ആമ്പൽകുളം, വിഴിഞ്ഞം ജങ്ഷൻ, സാമൂഹികാരോഗ്യ കേന്ദ്രം, കല്ലുവെട്ടാൻകുഴി, കോവളം ബീച്ച് എന്നിവിടങ്ങൾ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രം ആയി. നായുടെ കടിയേറ്റ് ചികിത്സ തേടുന്നവർക്ക് വാക്സിനില്ലെന്നും ഡോക്ടർ ഇല്ലെന്നും പറഞ്ഞ് വിഴിഞ്ഞം കമ്യൂണിറ്റി ഹെൽത്ത് സൻെററിൽ ചികിത്സ നിഷേധിക്കുന്നതായി ആരോപണമുണ്ട്. കഴിഞ്ഞ ദിവസം നായുടെ കടിയേറ്റ് ഗുരുതര പരിക്കേറ്റ അബ്ദുൽ വാഹിദ് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഡോക്ടറില്ലെന്ന കാരണം പറഞ്ഞ് പ്രാഥമിക ചികിത്സ പോലും നൽകാതെ മടക്കി. തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയാണ് ചികിത്സ നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.