തിരുവനന്തപുരം: വിവാദ ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയത്, ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ വിശദ ചർച്ച നടത്താമെന്ന് സി.പി.ഐ അടക്കം ഘടകകക്ഷികൾക്ക് മുഖ്യമന്ത്രി ഉറപ്പുനൽകിയ ശേഷം. മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് തങ്ങളുമായി ചർച്ച നടത്താതെ ധൃതിപിടിച്ച് സർക്കാർ ഓർഡിനൻസ് ഇറക്കിയതെന്ന് സി.പി.ഐ സംസ്ഥാന നേതൃത്വം ആവർത്തിക്കുന്നു. പൊതുഭരണ വകുപ്പും നിയമവകുപ്പും യോജിച്ച് കൊണ്ടുവന്ന ഭേദഗതി ഫലത്തിൽ സി.പി.എമ്മിനെയും സി.പി.ഐയെയും വെട്ടിലാക്കി. ഓർഡിനൻസ് വിവാദം എൽ.ഡി.എഫിലുണ്ടാക്കിയ പിണക്കം സമവായത്തിലൂടെ പരിഹരിക്കുക എന്നത് വെല്ലുവിളിയായി അവശേഷിക്കുന്നു. ജനുവരി 11ലെ മന്ത്രിസഭായോഗത്തിൽ ഓർഡിനൻസ് അജണ്ടയായി ഉൾപ്പെടുത്തിയെങ്കിലും മാറ്റിവെച്ചു. 19ലെ യോഗത്തിൽ വിഷയം വീണ്ടും പരിഗണിച്ചപ്പോൾ ചർച്ച ചെയ്യേണ്ടതല്ലേ എന്ന് സി.പി.ഐ അടക്കം ഘടകകക്ഷികളിലെ മന്ത്രിമാർ സംശയം പ്രകടിപ്പിച്ചു. എന്നാൽ, ലോകായുക്ത ഭേദഗതി ബില്ല് നിയമസഭയിൽ കൊണ്ടുവരുമ്പോൾ വിശദമായി ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചതോടെ ഓർഡിനൻസ് കൊണ്ടുവരാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി ഗവർണർക്ക് സമർപ്പിച്ചു. എന്നാൽ, രണ്ടുതവണ വിഷയം പരിഗണിച്ചിട്ടും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് ചർച്ച നടന്നില്ല. ഓർഡിനൻസ് പുറപെടുവിച്ച ശേഷമുള്ള സെക്രട്ടേറിയറ്റിലായിരുന്നു ചർച്ച. പാർട്ടി കേന്ദ്രത്തെ അറിയിക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായെന്ന വിമർശനമാണ് സി.പി.ഐ മന്ത്രിമാർക്കെതിരെ സംസ്ഥാന നിർവാഹക സമിതിയിലുണ്ടായത്. എന്നാൽ, ബിൽ വിശദമായി ചർച്ചചെയ്യാമെന്ന് ഉറപ്പുനൽകിയിട്ടും സി.പി.ഐ മുന്നോട്ടുവെക്കുന്ന ഉടക്ക് അനാവശ്യമാണെന്നാണ് സി.പി.എമ്മിന്‍റെ ആക്ഷേപം. നിയമം കൊണ്ടുവരുമ്പോൾ ചർച്ച ചെയ്യാമെന്ന് സമ്മതിക്കുമ്പോൾ തന്നെ ഭേദഗതിയിലൂടെ നീക്കംചെയ്ത ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്നതിൽ ഉറച്ചുനിൽക്കുമോ എന്ന് സി.പി.ഐ നേതൃത്വം ഉറപ്പുനൽകുന്നുമില്ല. ചർച്ചയിലൂടെ പരിഹാരം ഉരുത്തിരിയുമെന്ന് മാത്രമാണ് സി.പി.ഐ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.