സാങ്കേതിക സർവകലാശാല പി.ആർ.ഒ ഇന്‍റർവ്യൂ വിവാദത്തിൽ

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ പബ്ലിക് റിലേഷൻസ് ഓഫിസർ തസ്തികയിലേക്ക് നടത്തിയ ഇന്‍റർവ്യൂ വിവാദത്തിൽ. ഒരാൾക്കുവേണ്ടി നിശ്ചയിച്ച തീയതിയുടെ തൊട്ടടുത്ത ദിവസം പ്രത്യേക ഇന്‍റർവ്യൂ നടത്തിയതാണ് വിവാദമായത്. കഴിഞ്ഞ 12നായിരുന്നു ഇന്‍റർവ്യൂ. അന്ന് സർവകലാശാലയിലെത്തി പങ്കെടുക്കാതെ മടങ്ങിയ ഉദ്യോഗാർഥിക്കുവേണ്ടി തൊട്ടടുത്ത ദിവസം പ്രത്യേകം ഇന്‍റർവ്യൂ നടത്തിയെന്നാണ് ആക്ഷേപം. വിജ്ഞാപന പ്രകാരമുള്ള യോഗ്യതയില്ലാത്തയാൾക്കാണ് പ്രത്യേകം ഇന്‍റർവ്യൂ നടത്തിയതെന്നും പരാതിയുണ്ട്. ജേണലിസം/ മാസ്കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദമോ, ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ജേണലിസം/ മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസിൽ ഡിപ്ലോമയുമാണ് യോഗ്യതയായി നിർദേശിച്ചിരുന്നത്. എന്നാൽ, ബിരുദാനന്തര ബിരുദമില്ലാത്തയാളെയാണ് 13ന് ഇന്‍റർവ്യൂവിന് ക്ഷണിച്ചതെന്നാണ് ആക്ഷേപം. പബ്ലിക് റിലേഷൻസ് ഓഫിസർ തസ്തികയിലേക്കുള്ള ഇന്‍റർവ്യൂവിൽ എല്ലാ ഉദ്യോഗാർഥികളുടെയും അഭിമുഖം സമയപരിമിതി മൂലം 12ന് നടത്താൻ കഴിഞ്ഞില്ലെന്നും ഇക്കാരണത്താലാണ് അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ഉദ്യോഗാർഥികളെ 13ന് ക്ഷണിച്ചതെന്നും സർവകലാശാല വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇതുസംബന്ധിച്ച വാർത്തകൾ വസ്തുതവിരുദ്ധമാണെന്നും സർവകലാശാല അറിയിച്ചു. യോഗ്യതയുള്ളയാളെ മാത്രമേ നിയമിക്കൂവെന്നും അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.