വർക്കല: യു.ഡി.എഫ് സ്ഥാനാർഥി വർക്കല കഹാറിനെ കാലുവാരി തോൽപ്പിച്ചത് കോൺഗ്രസ് ഭരണത്തിലുള്ള പഞ്ചായത്തുകൾ. വരും ദിവസങ്ങളിൽ കോൺഗ്രസിനകത്ത് ഇത് വലിയ ചർച്ചകൾക്കും നടപടികൾക്കും വഴിവെച്ചേക്കാമെന്നാണ് വിലയിരുത്തൽ. യു.ഡി.എഫ് ഭരണത്തിലുള്ള നാവായിക്കുളം, മടവൂർ, പള്ളിക്കൽ, ചെമ്മരുതി പഞ്ചായത്തുകളിലാണ് വോട്ട് കുറഞ്ഞത്. നാവായിക്കുളത്ത് 2500ഉം മടവൂരിൽ 1500ഉം വോട്ട് ലീഡ് ലഭിക്കുമെന്നാണ് മണ്ഡലം കമ്മിറ്റി ഭാരവാഹികളും പഞ്ചായത്ത് പ്രസിഡന്റുമാരും പാർട്ടി നേതൃത്വത്തെയും തെരഞ്ഞെടുപ്പ് കമ്മിറ്റിയെയും അറിയിച്ചിരുന്നത്. പള്ളിക്കലും ചെമ്മരുതിയിലും ഒപ്പത്തിനൊപ്പമെത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതിൽ നാവായിക്കുളം പഞ്ചായത്തിൽ 1250 ഓളം വോട്ടിന്റെയും മടവൂരിൽ 605 വോട്ടിന്റെയും മാത്രം മുൻതൂക്കമാണുണ്ടായത്. പള്ളിക്കൽ പഞ്ചായത്തിൽ അഞ്ഞൂറിലധികം വോട്ടിനും ചെമ്മരുതിയിൽ 700 ഓളം വോട്ടിനും വർക്കല കഹാർ പിന്നിലായി.
നാവായിക്കുളം, മടവൂർ പഞ്ചായത്തുകളിലെ നേരിയ മുൻതൂക്കംകൊണ്ട് മാത്രം ജോയിയുടെ ലീഡിനെ മറികടക്കാനാകുമായിരുന്നില്ല. നഗയസഭയിൽ യു.ഡി.എഫ് വലിയ പ്രതീക്ഷ പുലർത്താതിരുന്നിട്ടും കേവലം 262 വോട്ടുകൾക്കുമാത്രമാണ് കഹാർ രണ്ടാം സ്ഥാനത്തേക്ക് പോയത്. എന്നാൽ, ഒപ്പത്തിനൊപ്പമെന്ന് കണക്കുകൂട്ടിയ ചെമ്മരുതിയിലെയും പള്ളിക്കലിലെയും കണക്കുകൂട്ടലുകൾ തെറ്റിയതോടെ അവസാന പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു.
ഇടവ, ഇലകമൺ പഞ്ചായത്തുകളിൽനിന്ന് എൽ.ഡി.എഫ് പ്രതീക്ഷ വെച്ച 5000/5500 വോട്ടുകളുടെ ലീഡ് 2237 ആക്കി കുറക്കാർ യു.ഡി.എഫിനായി. വെട്ടൂർ പഞ്ചായത്തിൽ 700/800 വോട്ടുകളുടെ ലീഡ് കഹാറിനുണ്ടാവുമെന്ന കണക്കും ശരിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.