പിടിയിലായ പ്രതികൾ
തൃശൂർ/മണ്ണുത്തി: ആംബുലൻസിൽ ബീക്കൺ ലൈറ്റിട്ട് എം.ഡി.എം.എ കടത്താൻ ശ്രമിച്ച വളർക്കാവ് അഞ്ചേരി സ്വദേശി ചിറയത്ത് സന്ദീപ് (42), മണ്ണുത്തി വെട്ടിക്കൽ പുതുശ്ശേരി ഫെയ്ത്ത് പി. ജോണി (21) എന്നിവരെ തൃശൂർ സിറ്റി പൊലീസ് പിടികൂടി. വിപണിയിൽ ഏകദേശം എട്ടര ലക്ഷം രൂപ വിലവരുന്ന 280 ഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് പിടിച്ചെടുത്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച ഓപറേഷൻ തൂഫാന്റെ ഭാഗമായിട്ടായിരുന്നു നടപടികൾ.
ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. ഡാൻസാഫ് സബ് ഇൻസ്പെക്ടർ ബിപിൻ പി. നായർക്ക് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ-പാലക്കാട് ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനയിൽ വാണിയമ്പാറയിൽ പുലർച്ചയോടെയാണ് വിൽപനക്ക് എത്തിച്ച രാസലഹരി സഹിതം പ്രതികളെ പിടികൂടിയത്.
തിങ്കളാഴ്ച രാത്രി മുതൽ ദേശീയപാതയിൽ പരിശോധന നടത്തിയിരുന്നു. ശാരോൺ എന്ന പേരിലുള്ള ആംബുലൻസിൽ ലഹരി കടത്തുന്നതിനിടെയാണ് രണ്ടംഗ സംഘം പിടിയിലായത്. പൊലീസിനേയും മറ്റു അന്വേഷണ ഏജൻസികളേയും വെട്ടിക്കുന്നതിനായാണ് പ്രതികൾ ആംബുലൻസ് തെരഞ്ഞെടുത്തത്.
ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന എം.ഡി.എം.എ തൃശൂരിൽ പല പ്രദേശങ്ങളിലായി വിൽക്കാനായിരുന്നു പ്രതികളുടെ നീക്കം. പ്രതികളുടെ മൊബൈൽ ഫോണും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
സിറ്റി പൊലീസ് കമീഷണർ നകുൽ ആർ. ദേശ്മുഖിന്‍റെ നിർദ്ദേശത്തിൽ സിറ്റി നാർകോട്ടിക് എ.സി.പി ഷിബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ബിപിൻ പി. നായർ, പി. രാഗേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ശരത്ത്, ഷിഹാബുദ്ദീൻ, ആശിഷ്, സിവിൽ പൊലീസ് ഓഫിസർ റിജിൻദാസ് എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.