ഭീതിയേറ്റി മൊബൈൽ ഫോൺ
തൃശൂർ: മൊബൈൽ ഫോൺ പൊട്ടെത്തെറിച്ചുള്ള അപകടം ജില്ലയിൽ ഒരു മാസത്തിനിടെ വീണ്ടും. ഹോട്ടലിൽ മകനെ കാത്തിരിക്കവേ ചായ കുടിക്കാനിരുന്ന മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടമുണ്ടാവുമ്പോൾ ഭീതിയേറ്റുകയാണ്. 1000 രൂപക്ക് താഴെ വില വരുന്ന ഐ ടെല്ലിന്റെ ഡയൽപാഡ് മൊബൈൽ ഫോണാണ് വ്യാഴാഴ്ച പൊട്ടിത്തെറിച്ചത്.
ഉപയോഗിച്ച് ഏറെ നേരമായി പോക്കറ്റിലിട്ടിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. ഏപ്രിൽ 24ന് തിരുവില്വാമലയിൽ മൂന്നാം ക്ലാസുകാരിയുടെ ജീവനെടുത്തത് സ്മാർട്ട് ഫോൺ ആയിരുന്നു. ഏറെനേരം വിഡിയോ കണ്ടുകൊണ്ടിരുന്നതാണ് പൊട്ടിത്തെറിക്കാൻ കാരണമായതെന്ന് അന്ന് വിദഗ്ധർ നൽകിയ വിശദീകരണം. വ്യക്തതയാർന്ന കാരണം ഇന്നും ലഭിച്ചിട്ടില്ല.
മരോട്ടിച്ചാലിൽ പൊട്ടിത്തെറിച്ചത് സ്മാർട്ട് ഫോൺ അല്ല. ഏറെനേരം വിഡിയോ കാണാൻ ഉപയോഗിച്ചിട്ടുമുണ്ടായിരുന്നില്ല. എന്നിട്ടും പൊട്ടിത്തെറിച്ചു. ജീവനപായപ്പെടാതിരുന്നത് ഭാഗ്യം. ബനിയൻ ധരിച്ചതിനാൽ ശരീരത്തിൽ പൊള്ളലേറ്റില്ലെന്ന് ഏലിയാസ് പറഞ്ഞു.
ഫോണിന്റെ ബാറ്ററിയുടെ തകരാറാണ് പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് പ്രഥമിക നിഗമനം. സംസ്ഥാനത്ത് ഒരു മാസത്തിനുള്ളിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടം മൂന്നാണ്. അതിൽ രണ്ടും തൃശൂരിലാണ്. നാളുകൾക്ക് മുമ്പാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കോഴിക്കോട് ജില്ലയില്‍ യുവാവിന് പൊള്ളലേറ്റത്.
റെയിൽവേ കരാർ ജീവനക്കാരൻ ഫാരിസ് റഹ്മാനാണ് പരിക്കേറ്റത്. രണ്ട് വർഷം മുമ്പ് വാങ്ങിയ ‘റിയൽമി 8’ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണിനോ ബാറ്ററിക്കോ മറ്റ് തകരാറുകൾ ഒന്നുമുണ്ടായിരുന്നില്ലെന്നും പെട്ടെന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നെന്നാണ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.