സാംസ്കാരിക നഗരിയെന്നും പൂരനഗരിയെന്നുമൊക്കെ ഓമനപ്പേരിട്ട് വിളിക്കുമ്പോഴും തൃശൂർ തട്ടിപ്പുകളുടെ സ്വന്തം നാടാണ്. നൂറുകോടിയുടെ തട്ടിപ്പ് നടത്തിയ പ്രവീൺ റാണ അറസ്റ്റിലാവുമ്പോൾ തൃശൂരിൽ ഇത് നിക്ഷേപത്തട്ടിപ്പിലെ ഒരു അധ്യായം മാത്രം. മൂന്നുവർഷത്തിനിടെ മാത്രം അതിവേഗത്തിൽ വളരുകയും തകരുകയും ചെയ്ത ധനകാര്യസ്ഥാപനങ്ങൾ ഏറെയാണ്. ഇവിടെയെല്ലാം നൂറിൽ കുറയാത്ത കോടികളുടെ നഷ്ടക്കണക്കുമുണ്ട്. കൺമുന്നിൽ ഇതെല്ലാമുണ്ടായിട്ടും അതിവേഗത്തിൽ പണമുണ്ടാക്കാനുള്ള ആർത്തിയിലാണ് വീണ്ടും കെണിയിൽ വീഴുന്നത്. കേരളം ഞെട്ടിയ കരുവന്നൂർ അടക്കമുള്ള സഹകരണ സംഘം തട്ടിപ്പുകളിൽ നിക്ഷേപകർക്ക് പണം നഷ്ടമാവാതിരിക്കാൻ സർക്കാർ ഗാരന്റി ഉണ്ടെങ്കിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപകർക്ക് ഒരു ഗാരന്റിയുമില്ല. എന്നിട്ടും ഉയർന്ന പലിശയുടെ മോഹനവാഗ്ദാനത്തിൽ പലരും കെണിയിൽ വീഴുന്നു. സേഫ് ആൻഡ് സ്ട്രോങ് തട്ടിപ്പും അടുത്ത ദിവസങ്ങളിൽ മാഞ്ഞുപോകും. തട്ടിപ്പുകാർ പുതിയ പേരിൽ വീണ്ടുമെത്തും...
സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പിൽ മുഖ്യപ്രതി പ്രവീൺ റാണക്കെതിരെ തൃശൂരിൽ ഇതുവരെ 31 കേസുകൾ രജിസ്റ്റർ ചെയ്തു. അറസ്റ്റിന് പിന്നാലെ കൂടുതൽ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തി.
സ്വ ർണ മേഖലയിൽ വൻ തുക നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയവരാണ് അവതാർ ജ്വല്ലറിയും ഗുഡ്വിൻ ജ്വല്ലറിയും. ഗുഡ്വിൻ ജ്വല്ലറിക്കെതിരെ മഹാരാഷ്ട്രയില്‍ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയതിനാണ് കേസെടുത്തത്. തൃശൂർ ആമ്പല്ലൂർ സ്വദേശികളായ സഹോദരങ്ങളാണ് പ്രതികൾ.
തൃശൂരിൽ കുറുപ്പം റോഡിലടക്കം ഷോറൂമുകൾ സിനിമാതാരങ്ങളെയടക്കം പങ്കെടുപ്പിച്ച് വമ്പൻ ഷോകൾ നടത്തിയാണ് ഉദ്ഘാടനം ചെയ്ത് പ്രചാരണം നടത്തിയിരുന്നത്. ജില്ലയിൽ ഇവർ കാര്യമായി നിക്ഷേപം സ്വീകരിച്ചതായി പരാതികളില്ല. എന്നാൽ, മഹാരാഷ്ട്രയിലെ ഡോംബിവലി പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിൽ മലയാളികളും ഇതരസംസ്ഥാനക്കാരുമായ ആയിരക്കണക്കിനാളുകള്‍ തട്ടിപ്പിനിരയായെന്നാണ് കണ്ടെത്തല്‍. ലക്ഷം രൂപ മുതല്‍ രണ്ടുകോടി രൂപ വരെ നിക്ഷേപിച്ചവരാണ് മഹാരാഷ്ട്രയില്‍ മാത്രമുള്ളത്.
150 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായി അതിവേഗത്തിൽ വളർന്ന അവതാർ ജ്വല്ലറിക്കെതിരായ പരാതി. നടന് മമ്മൂട്ടി ആയിരുന്നു ബ്രാന്‍ഡ് അംബാസിഡർ. സ്വര്‍ണ നിക്ഷേപത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ശേഷം കേരളത്തിലെ എല്ലാ ഷോറൂമുകളും അടച്ച് പൂട്ടി ഉടമകൾ മുങ്ങുകയായിരുന്നു. തൃശൂരിൽ സമരസമിതി രൂപവത്കരിച്ച് പ്രക്ഷോഭം നടത്തിയതിനെ തുടർന്ന് ഉടമകൾ അറസ്റ്റിലായെങ്കിലും നിക്ഷേപത്തുക മടക്കിക്കിട്ടിയിട്ടില്ല.
പ്ര വീൺ റാണക്കെതിരായ നിക്ഷേപത്തട്ടിപ്പ് കേസ് പുറത്തുവന്നതിന് പിന്നാലെയാണ് വന്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച തൃശൂർ പൂരം ഫിൻസെർവ് ധനകാര്യ സ്ഥാപനത്തിനെതിരെ പരാതി ഉയർന്നത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് മൂന്നുമാസമായിട്ടും ഡയറക്ടര്‍മാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവുമായി നിക്ഷേപകര്‍ കഴിഞ്ഞ ദിവസം വീണ്ടും രംഗത്ത് വന്നു.
പതിനൊന്നര ശതമാനം പലിശ നല്‍കാമെന്നായിരുന്നു വാഗ്ദാനം. കാലാവധി കഴിഞ്ഞപ്പോള്‍ മുതലുമില്ല പലിശയുമില്ല. പത്തും ഇരുപതും ലക്ഷം നിക്ഷേപിച്ച ആയിരത്തിനടുത്ത് ആളുകള്‍ക്ക് പണം കിട്ടാനുണ്ടെന്നാണ് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നത്.
പലരും മക്കളുടെ വിവാഹ, പഠന ആവശ്യങ്ങള്‍ക്ക് കരുതിയ പണമാണ് നിക്ഷേപിച്ചത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് ഡയറക്ടര്‍മാരെ പ്രതിയാക്കി വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതിയുടെ പരിഗണനയിലായതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചും കൂടുതല്‍ പലിശ വാഗ്ദാനം ചെയ്തും നിക്ഷേപം സ്വീകരിച്ചാണ് ബാങ്കിതര ധനകാര്യ സ്ഥാപനമായ ഹോംഫിറ്റ് ഫിനാന്‍സ് ആന്‍ഡ് ലീസിങ് ലിമിറ്റഡ് കമ്പനി തട്ടിപ്പ് നടത്തിയത്. പുല്ലഴി സ്വദേശി എം.ജി. സുകുമാരനാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ. 46 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച് പണവും പലിശയുമില്ലാതായി വർഷങ്ങളായ സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചത്.
ഇതോടെയാണ് തട്ടിപ്പിന്റെ ആഴം അറിഞ്ഞത്. വൻ തുക നിക്ഷേപം സ്വീകരിക്കുക മാത്രമല്ല, സ്ഥാപനത്തിൽ ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് മുതിർന്ന പൗരന്മാരെയും സ്ത്രീകളെയും കബളിപ്പിച്ചും വൻ തുക തട്ടിയെടുത്തു. കേസിൽ ഇതുവരെയും കോടതി നടപടികളിലേക്ക് കടന്നിട്ടില്ല.
പത്തുമാസം കൊണ്ട് നിക്ഷേപത്തുക ഇരട്ടിയാക്കാമെന്ന വാഗ്ദാനത്തിലായിരുന്നു തൃശൂരിലെ ഫ്യൂച്ചർ ട്രേഡ് ലിങ്ക് തട്ടിപ്പ്. തൃശൂരില്‍ മാത്രം 500 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വടക്കാഞ്ചേരി മലാക്ക സ്വദേശികളായ മലാക്ക രാജേഷ്, കൂട്ടാളി ഷിജോ പോള്‍ എന്നിവരാണ് ഉടമകൾ.
ഇവരെ മാസങ്ങൾക്ക് മുമ്പാണ് ഒളിവിൽ കഴിഞ്ഞിരുന്ന കോയമ്പത്തൂരിൽനിന്ന് തൃശൂർ പൊലീസ് പിടികൂടിയത്. മൈ ക്ലബ് ട്രേഡേഴ്സ്, ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക്, ടോണ്ടി വെഞ്ചേഴ്സ് എന്നീ കമ്പനികളുടെ മറവിലായിരുന്നു ഇവർ നിക്ഷേപം സ്വീകരിച്ചിരുന്നത്. പത്ത് മാസം കൊണ്ട് തുക ഇരട്ടിയാക്കി നൽകുന്നതിനൊപ്പം ഒരു ലക്ഷം രൂപക്ക് പ്രതിമാസം 18,000 രൂപ പലിശ നല്‍കാമെന്നും ഇവര്‍ നിക്ഷേപകരോട് പറഞ്ഞിരുന്നു.
ക്രിപ്റ്റോ കറന്‍സി വിനിമയം, സ്വർണം, വെള്ളി, ക്രൂഡ് ഓയില്‍ ട്രേഡിങ് എന്നിവയില്‍ നിക്ഷേപിക്കാനെന്ന് പറഞ്ഞായിരുന്നു കോടികള്‍ സമാഹരിച്ചത്. പണം തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ പരാതിയുമായി എത്തിയതോടെ പ്രതികള്‍ നാടുവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരില്‍നിന്ന് ഇരുവരെയും വലയിലാക്കിയത്. രാജേഷ് മാത്രം അമ്പത് കോടിയോളം സമാഹരിച്ചതായാണ് വിവരം.
പ്രവീൺ റാണ കേസ് നിറഞ്ഞുനിന്നപ്പോൾ കാര്യമായി ശ്രദ്ധിക്കാതെപോയതാണ് തൃശൂരിലെ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ്. തൃശൂർ വടൂക്കര സ്വദേശി പി.ഡി. ജോയിയാണ് സ്ഥാപന ഉടമ. ഭാര്യയും മക്കളും ഡയറക്ടർമാരാണ്. പണം നിക്ഷേപിച്ച മുന്നൂറിലേറെപ്പേരാണ് കബളിപ്പിക്കപ്പെട്ടത്.
നൂറു കോടിയിലേറെ നിക്ഷേപവുമായി ദമ്പതികൾ മുങ്ങിയെന്നാണ് പരാതി. ഒരു ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയാണ് പലർക്കും കിട്ടാനുള്ളത്. 15 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയത്. ജില്ല ക്രൈംബ്രാഞ്ചിന് മുന്നില്‍ കൂട്ടപ്പരാതിയാണ് എത്തിയിരിക്കുന്നത്. ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.
തൃശൂരിൽ നിക്ഷേപത്തട്ടിപ്പിന് ആദ്യമായി നിധി കമ്പനി ഉടമകൾ അറസ്റ്റിലായത് തിരുവിതാംകൂർ നിധി ലിമിറ്റഡ് കമ്പനിയുടെ ചെയർമാനും ഡയറക്ടർമാരുമാണ്. മാസങ്ങൾക്കു മുമ്പാണ് സംഭവം. 12 ശതമാനം പ്രതിമാസ പലിശ വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് കോടിക്കണക്കിന് രൂപ തട്ടിയെന്നാണ് പ്രാഥമിക പരിശോധനയിൽ പൊലീസ് കണ്ടെത്തിയത്.
മറ്റു സ്ഥാപനങ്ങളിൽനിന്ന് വ്യത്യസ്തമായി അമിത പലിശ വാഗ്ദാനം ചെയ്താണ് ഇടപാടുകാരെ ആകർഷിച്ചത്. കൂർക്കഞ്ചേരിയിൽ എലൈറ്റ് ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന പൊൻപണം ചിറ്റ്സിൽ കുടുങ്ങിയത് സാധാരണക്കാരാണ്. കമ്പനി ഉടമയെ അറസ്റ്റ് ചെയ്തുവെങ്കിലും പണം നഷ്ടമായവരുടെ നിലവിളിക്ക് പരിഹാരമായിട്ടില്ല.
ചെറിയ തുകകളിലുള്ള കുറി നടത്തിപ്പിലൂടെയായിരുന്നു പൊൻപണത്തിന്റെ വരവ്. കുറി പൂർത്തിയാകുമ്പോൾ വരിക്കാർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് പണം അവിടെത്തന്നെ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. ചിലർ വഴുതിപ്പോയെങ്കിലും കൂടുതൽ പേർക്കും സ്വീകാര്യമായി. പക്ഷേ, അത് കെണിയായിരുന്നുവെന്ന് പിന്നീട് പണം നഷ്ടപ്പെട്ടപ്പോഴാണ് മനസ്സിലായത്.
കഴിഞ്ഞ ദിവസം കണ്ണൂരിൽ അർബൻ നിധി തട്ടിപ്പിൽ അറസ്റ്റിലായത് തൃശൂർ സ്വദേശിയാണ്. കെണിയിൽ വീണവരിൽ തൃശൂരിൽനിന്നുള്ളവരുമുണ്ട്. 12 ശതമാനം പലിശയും സ്ഥാപനത്തില്‍ പിന്നീട് ജോലിയും വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ചേര്‍ത്തത്. കൂലിപ്പണിക്കാര്‍ മുതല്‍ ഡോക്ടര്‍മാരും പ്രവാസികളും വരെ ഇരകളായതായാണ് സൂചന. 5300 രൂപ മുതല്‍, കോടികള്‍ വരെ നിക്ഷേപിച്ചവരുണ്ട്. 2020ലാണ് കമ്പനി തുടങ്ങിയത്.
ആമ്പല്ലൂർ: ഇസ്രായേലിലേക്ക് സന്ദര്‍ശക വിസയും ജോലിയും വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവിനെ വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ്ചെയ്തു. അടൂരില്‍ നച്വര് ഓഫ് പാരഡൈസ് എന്ന പേരില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന അടൂര്‍ പാറക്കൂട്ടം അമ്പനാട്ടുവീട്ടില് സൈമനാണ് (42) അറസ്റ്റിലായത്. വരന്തരപ്പിള്ളിയില്‍ അഞ്ചുപേരില്‍ നിന്നായി 15.50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.
ഇസ്രായേലിലേക്ക് വ്യാജ വിമാന ടിക്കറ്റ് കാണിച്ചും 45 ദിവസത്തെ വിസ വാഗ്ദാനം ചെയ്തുമാണ് സൈമണ്‍ ആളുകളെ വിശ്വസിപ്പിച്ചിരുന്നതെന്ന് സി.ഐ എസ്. ജയകൃഷ്ണന് പറഞ്ഞു. പത്രപരസ്യത്തിലൂടെ സംസ്ഥാന വ്യാപകമായി ഇയാള്‍ കോടികള്‍ തട്ടിയെടുത്തിട്ടുണ്ടാവാന് സാധ്യതയുണ്ടെന്നും സി.ഐ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. എസ്.ഐമാരായ എ.വി. ലാലു, രഘു, സീനിയര്‍ സി.പി.ഒ ഷാജു തോമസ് എന്നിവരാണ് അടൂരില്‍നിന്ന് പ്രതിയെ പിടികൂടിയത്.
684 കോടിയുടെ നിക്ഷേപത്തട്ടിപ്പാണ് ചാലക്കുടി കേന്ദ്രീകരിച്ച ഫിനോമിനൽ ഗ്രൂപ് നടത്തിയത്. മാസങ്ങൾക്കു മുമ്പാണ് കമ്പനി ചെയർമാൻ എൻ.കെ. സിങ്ങിനെ മുംബെയിൽനിന്ന് അറസ്റ്റ് ചെയ്തത്. 2018ലാണ് ചാലക്കുടിയിലെ ഫിനോമിനൽ കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനെതിരെ കേരളത്തിൽനിന്നു മാത്രം 15,000 പരാതികളാണ് ലഭിച്ചത്.
സംസ്ഥാനത്തുനിന്ന് മാത്രം 300 കോടി രൂപ തട്ടിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. നിക്ഷേപിക്കുന്ന തുകക്ക് മെഡിക്ലെയിം നൽകുമെന്നും ഒമ്പതു വർഷം കഴിഞ്ഞാൽ ഇരട്ടി നൽകുമെന്നും പറഞ്ഞാണ് കമ്പനി നിക്ഷേപം സ്വീകരിച്ചത്. ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ നിരവധി പദ്ധതികളാണ് ഫിനോമിനൽ ഗ്രൂപ് നടത്തിവന്നിരുന്നത്.
റിസർവ് ബാങ്കിന്റെ അംഗീകാരം ഇല്ലാതെയായിരുന്നു പ്രവർത്തനം. ആദ്യവർഷങ്ങളിലൊക്കെ മെഡിക്ലെയിം കൃത്യമായി നൽകിയെങ്കിലും ചെക്കുകൾ മടങ്ങിത്തുടങ്ങിയതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഇതിന്റെ വ്യാപ്തി മനസ്സിലായത്.
തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കമ്പനിയുടെ മാനേജിങ് പാർട്ണറും ചാലക്കുടി സ്വദേശിയുമായ ചെങ്ങിനിമറ്റം തോമസ്, മാനേജർ ഷംസീർ, കമ്പനി ഡയറക്ടർമാരായ പുത്തൻചിറ സ്വദേശി മാളിയേക്കൽ ജോസഫ്, മുംബൈ ഈസ്റ്റ് മലാഡിലെ വിലാസ് നർക്കർ എന്നിവർ കേസിൽ നേരത്തേ അറസ്റ്റിലായിരുന്നു. കമ്പനി മേധാവികളുടെ പേരിലുള്ള സ്വത്തുക്കൾ ക്രൈംബ്രാഞ്ച് മരവിപ്പിച്ചിരിക്കുകയാണ്.
തട്ടിപ്പ് നടത്തിയത് ഇസ്രായേലിലാണെങ്കിലും കുടുങ്ങിയത് ചാലക്കുടിക്കാർ അടക്കമുള്ളവരാണ്. ചാലക്കുടി സ്വദേശി ലിജോ ജോർജ്, കണ്ണൂർ സ്വദേശിനി ഷൈനി മോൾ എന്നിവർ ചേർന്നാണ് മലയാളികളായ 350ഓളം പ്രവാസികളുടെ പണം തട്ടിയത്.
ഇന്ത്യൻ രൂപ 20 കോടി രൂപക്കുമേൽ തട്ടിയെടുത്തതായാണ് നിക്ഷേപകർ പറയുന്നത്. ഇസ്രായേലിൽ ജോലി ചെയ്യുന്ന ലിജോ ജോർജും ഷൈനിയും പെർഫെക്ട് കുറീസ് എന്ന പേരിലാണ് ചിട്ടി നടത്തിയിരുന്നത്. ഇവർ വലിയ വാഗ്ദാനം നൽകിയാണ് ആളുകളിൽ നിന്ന് പണം പിരിച്ചിരുന്നത്.
ഇസ്രായേൽ കറൻസിയായ 5000 ഷെക്കൽ വീതം 15 മാസത്തേക്ക് 75,000 ഷെക്കൽ അടക്കുകയാണെങ്കിൽ 1,00,000 ഷെക്കൽ തിരിച്ചുകൊടുക്കുമെന്നുമായിരുന്നു ഉറപ്പ്.
കൊടുങ്ങല്ലൂരിൽ 25 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയത് സിദ്ധന് ചമഞ്ഞ് നടക്കുന്നയാളും സഹോദരങ്ങളും ചേർന്നായിരുന്നു. കൊടുങ്ങല്ലൂര്‍ കേന്ദ്രമായ ഫാന്‍സി കെമിക്കല്‍സ് കമ്പനിയിലും ഗള്‍ഫില്‍ തുടങ്ങുന്ന കമ്പനിയിലും പങ്കാളിത്തം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ഒരു ലക്ഷം രൂപക്ക് പ്രതിമാസം 5000 രൂപ നല്‍കുമെന്നായിരുന്നു വാഗ്ദാനം. പ്രലോഭനത്തിൽ വീണ് പണമായും ആധാരം പണയംവെച്ചും കുറികള്‍ വിളിച്ചെടുത്തുമാണ് പലരും നിക്ഷേപം നൽകിയത്. ആധാരങ്ങള്‍ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ഉടമകളുടെ പേരില്‍ത്തന്നെ പണയം വെക്കുകയായിരുന്നു. ആധാരം പണയത്തിലായ ഒട്ടേറെ പേര് കടക്കെണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.