മണത്തലയിൽ ദേശീയപാതയിൽ രൂപപ്പെട്ട ഗർത്തം
ചാവക്കാട്: ദേശീയപാത 66ൽ മണത്തല കെ.എസ്.ഇ.ബി ഓഫിസിന് സമീപം സർവിസ് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. പുറമെ നിന്ന് നോക്കുമ്പോൾ ചെറിയ വിള്ളലായി തോന്നുമെങ്കിലും റോഡിനടിയിൽ ഒരു മീറ്ററോളം ആഴത്തിലും രണ്ടടിയോളം വ്യാസത്തിലുമുള്ള ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. പള്ളിക്കുളം നികത്തി നിർമിച്ച റോഡാണിത്. കുളം നികത്തുന്നതിൽ വന്ന അപാകതയാണ് ഗർത്തത്തിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുളം നികത്താൻ ഉപയോഗിച്ച മരത്തടികളും തെങ്ങിൻ കുറ്റികളും കാലപ്പഴക്കത്താൽ ദ്രവിച്ചതാണ് ഭൂമിക്കടിയിൽ വലിയ പൊള്ളലുകൾ സൃഷ്ടിക്കാൻ കാരണമായതെന്നാണ് നിഗമനം.
ദിവസവും ചരക്ക് ലോറികളടക്കം വലിയ വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന റോഡാണിത്. ശക്തമായ മഴ പെയ്താൽ ഭൂമിക്കടിയിലെ മണ്ണ് ഒലിച്ച് പോയി ഗർത്തം കൂടുതൽ വലുതാകാൻ സാധ്യതയുണ്ട്. ഇതിലൂടെ റോഡ് പൂർണമായും തകരാനും വലിയ അപകടങ്ങൾ സംഭവിക്കാനും സാധ്യതയേറെയാണ്. ഇത്രയും അപകടകരമായ സാഹചര്യമുണ്ടായിട്ടും ഗതാഗത നിയന്ത്രണമോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. റോഡിന്റെ ഉപരിതലത്തിലുള്ള ചെറിയ പഴുതിലൂടെ നോക്കുമ്പോൾ താഴെ വലിയൊരു ഗർത്തം രൂപപ്പെട്ടിരിക്കുന്നത് വ്യക്തമാണ്. ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഏതുനിമിഷവും റോഡ് തകർന്ന് വാഹനങ്ങൾ കുഴിയിലേക്ക് മറിയാൻ സാധ്യതയുണ്ട്. അധികൃതർ അടിയന്തരമായി ഇടപെട്ട് ഗർത്തം നികത്താനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും തയാറാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.