മുഹമ്മദ് ഫാസിൽ, വിഘ്നേഷ്, വിഷ്ണുദാസ്
തൃശൂർ: കേരള ലോട്ടറിയുടെ സമ്മാനാർഹമായ വ്യാജ പതിപ്പുകൾ നിർമിച്ച് കടകളിൽ നൽകി പണം തട്ടിയ കേസിൽ മൂന്ന് പാലക്കാട് സ്വദേശികളെ വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോട്ടായി മരുതറോഡ് വൈഷ്ണവം വീട്ടിൽ വിഷ്ണുദാസ് (30), മരുതറോഡ് മണലിദേശത്ത് വിഘ്നേഷ് (28), പട്ടാണിതെരുവ് സ്വദേശി കേരകത്ത് വീട്ടിൽ മുഹമ്മദ് ഫാസിൽ (31) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ചയാണ് സംഭവം. തിരൂരിൽ പാടൂക്കാട് സ്വദേശി നടത്തുന്ന അക്ഷര ലോട്ടറി ഏജൻസിയിൽ കാറിലെത്തിയ വിഷ്ണുദാസ് 5000 രൂപ സമ്മാനമുള്ള ലോട്ടറിയുടെ വ്യാജപതിപ്പ് നൽകി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ടിക്കറ്റിൽ സംശയം തോന്നിയ കടയുടമ വാഹനം തടഞ്ഞുനിർത്തി വിയ്യൂർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് ഫാസിലിന്റെ പാലക്കാട്ടുള്ള വീട്ടിൽ വെച്ചാണ് പ്രതികൾ വ്യാജ ലോട്ടറികൾ അച്ചടിച്ചിരുന്നതെന്ന് തെളിഞ്ഞു.
ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള 'സമൃദ്ധി' ലോട്ടറിയുടെ 12 വ്യാജ പതിപ്പുകൾ നിർമ്മിച്ച് വിവിധ കടകളിൽനിന്ന് പണം തട്ടിയതായും വ്യക്തമായി. കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ലോട്ടറി അച്ചടിക്കാൻ ഉപയോഗിച്ച പ്രിന്ററും നിരവധി വ്യാജ ടിക്കറ്റുകളും പൊലീസ് പിടിച്ചെടുത്തു. ന്വേഷണം നടന്നുവരികയാണെന്ന് വിയ്യൂർ എസ്.എച്ച്.ഒ അറിയിച്ചു. തൃശൂർ സിറ്റി പൊലീസ് കമീഷണർ നകുൽ ആർ. ദേശ്മുഖിന്റെ നിർദേശപ്രകാരം വിയ്യൂർ എസ്.എച്ച്.ഒ നിമിഷി ത്രിപാഠിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ സന്തോഷ്, ശ്രീജിൻ, എ.എസ്.ഐമാരായ എ.വി. സജീവ്, എം.കെ. സുനിൽകുമാർ, സി.പി.ഒമാരായ ഭദ്രൻ, സുഭാഷ്, മനേക് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.