പഴഞ്ഞി: വെസ്റ്റ് മങ്ങാട് പൊന്നംപാലത്തിന്റെ നിർമാണം മാസങ്ങൾ പിന്നിട്ടിട്ടും ഇഴയുന്നു. അധികാരികൾ ഇക്കാര്യത്തിൽ നിസ്സംഗത പാലിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
നാലു മാസം മുമ്പാണ് പഴയപാലം പൊളിച്ച് വീതികൂട്ടി പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. ഇതോടെ ഈ പാതയിലുള്ള സഞ്ചാരം തടസ്സപ്പെട്ടിരുന്നു. മങ്ങാട്-കരുവാൻപടി പോർക്കുളവുമായി ബന്ധിപ്പിക്കുന്ന ഈ റോഡിൽ പാലം നിർമാണം തുടങ്ങിയതോടെ സ്കൂൾ കുട്ടികൾ പോലും വലഞ്ഞിരുന്നു.
ഇതോടെ വിദ്യാർഥികൾ പാടത്തിലൂടെ തോടുകൾ ചാടിക്കടന്നാണ് സഞ്ചരിച്ചിരുന്നത്. ഇത് പല അപകടങ്ങൾക്കും കാരണമായിരുന്നു. ഇതുസംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്ത് ഇടപെട്ട് നടപ്പാത നിർമിച്ചിരുന്നു.
ഇതിനിടെ, ആദ്യത്തെ കരാറുകാർ പണി ഉപേക്ഷിച്ച് സ്ഥലംവിട്ടിരുന്നു. പിന്നീട് ആരംഭിച്ചെങ്കിലും ഒച്ചിഴയുന്ന അവസ്ഥയിലാണ് പ്രവൃത്തികൾ നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. നിലവിൽ സമീപവാസികൾക്ക് പഴഞ്ഞി, മങ്ങാട് പ്രദേശങ്ങളിലേക്ക് പോകണമെങ്കിൽ കിലോമീറ്ററുകൾ കറങ്ങണം.
മഴക്കാലത്തിനു മുമ്പ് നിര്‍മാണം പൂര്‍ത്തിയായില്ലെങ്കില്‍ സ്കൂൾ വിദ്യാർഥികൾ അടക്കം കൂടുതൽ ദുരിതത്തിലാകും. മങ്ങാട് ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്കുള്ള ഈ റോഡിലെ പാലം പൊളിച്ചതോടെ നാട്ടുകാര്‍ കഷ്ടത്തിലായി.
കുന്നംകുളത്തേക്കുള്ള മറ്റൊരു റോഡായ വെട്ടിക്കടവ് റോഡ് പതിറ്റാണ്ടായി തകര്‍ന്നുകിടക്കുകയാണ്. ഇതോടെ പഴഞ്ഞി വഴി ഏറെ ചുറ്റിവളഞ്ഞാണ് നാട്ടുകാര്‍ കുന്നംകുളത്തേക്ക് എത്തുന്നത്.
പൊന്നംപാലം പണി ഉടൻ പൂര്‍ത്തിയാക്കണമെന്നും വെട്ടിക്കടവ് റോഡ് നവീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.