ഉദ്യാന ഗ്രാമം സ്വന്തമാക്കാൻ യു.ഡി.എഫ്; തുടര്‍ഭരണം ഉറപ്പിക്കാൻ എല്‍.ഡി.എഫ്

മണ്ണുത്തി: ജില്ലയുടെ ഉദ്യാന ഗ്രാമമായ മാടക്കത്തറ സ്വന്തമാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. എന്നാല്‍, തുടര്‍ഭരണം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫ്. കേന്ദ്ര സര്‍ക്കര്‍ പദ്ധതികളിലുടെ ജനഹ്യദയം കവര്‍ന്ന് മാടക്കത്തറ പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് എന്‍.ഡി.എ. ആരെ സ്ഥീകരിക്കുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മുമ്പ് 16 വാര്‍ഡുകള്‍ ഉണ്ടായിരുന്ന മാടക്കത്തറയില്‍ ഇപ്പോള്‍ 18 വാര്‍ഡുകളാണുള്ളത്.

ഇത്തവണ എല്‍.ഡി.എഫില്‍ സി.പി.ഐക്ക് മൂന്ന് സീറ്റും സി.പി.എം 15 സീറ്റിലുമാണ് മത്സരിക്കുന്നത്. യു.ഡി.എഫ് 18 സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാർഥികളാണ്. എന്‍.ഡി.എയില്‍ ഒരു സിറ്റില്‍ ബി.ഡി.ജെ.എസും മറ്റുസീറ്റുകളില്‍ ബി.ജെ.പിയുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന് 11 -ാം വാര്‍ഡില്‍ ഒരു വിമതനുണ്ട് എന്നതൊഴിച്ചാല്‍ ത്രികോണ മത്സരമാണ് നടക്കുന്നത്.

കഴിഞ്ഞ ഭരണസമിതിക്ക് നേട്ടങ്ങളുടെ കണക്കുകളാണ് ജനങ്ങളുടെ മുന്നില്‍ വെക്കാനുള്ളത്. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി രാജന്‍ എം.എല്‍.എ ഫണ്ടില്‍നിന്നും അനുവദിച്ച തുകയാണ് ഇവിടെ വികസനത്തിന് വേണ്ടി ചെലവഴിച്ചതില്‍ ഭുരിഭാഗം സംഖ്യയും. വികസനമായി ഉയര്‍ത്തികാണിക്കുന്നത് റോഡ് വെള്ളം വെളിച്ചം എന്നീ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലാണ്. ഇവിടത്തെ പ്രധാന അഞ്ച് റോഡുകളില്‍ നാലെണ്ണം ബി.എം.ബി.സി നിലവാരത്തില്‍ പണി തീര്‍ത്ത് കഴിഞ്ഞു.

ഒരെണത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ചെറിയ റോഡുകള്‍ എല്ലാം തന്നെ പുനര്‍നിർമിച്ച കഴിഞ്ഞു. കേരളത്തില്‍ ആദ്യമായി ഡയാലിസിസ് രോഗികള്‍ക്ക് പ്രതിമാസം 4000 രൂപ നല്‍കുന്ന പദ്ധതി നടപ്പിലാക്കിയത് ഈ പഞ്ചായത്തിലാണ്. രണ്ട് വര്‍ഷമായി മുടക്കമില്ലാതെ സംഖ്യ വിതരണം ചെയ്യുന്നുണ്ട്. ഇപ്പോള്‍ 50 രോഗികള്‍ക്ക് സംഖ്യ വിതരണം ചെയ്ത്‌ക്കൊണ്ടിരിക്കുന്നു. പ്രഥമികാരോഗ്യ കേന്ദ്രം കുടുംബ ആരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തി. 25 അംഗൻവാടികളില്‍ മൂന്ന് എണ്ണം ഒഴിച്ചുള്ളതെല്ലാം സ്വന്തം കെട്ടിടത്തില്‍ ഹൈടെക് ആയി ഉയര്‍ത്തിയിട്ടുണ്ട്.

എന്നാൽ, പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി ഒരു വികസന പ്രവർത്തനം പോലും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. കച്ചിതോട് ഡാമിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇന്നും ജനങ്ങൾക്ക് ഉപകാര പ്രദമായിട്ടില്ല. സാമൂഹിക വിരുദ്ധരുടെ ഇടത്താവളമായി മറിയിരിക്കുകയാണ്. ഇപ്പോഴും കുടിവെള്ളത്തിന് ടാങ്കർ ലോറിയെയാണ് ആശ്രയിക്കുന്നത്. പഞ്ചായത്തിലെ മാലിന്യ ശേഖരണത്തിന് ഇനിയും സംവിധാനമില്ല. എന്നാൽ, നഗരത്തിന്റെ മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലമായി ഈ പഞ്ചായത്ത് മാറിക്കെണ്ടിരിക്കുകയാണ്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെ കർഷകർ ആശങ്കയിലാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു.

വളരെ പക്ഷപാതപരമായി പ്രവർത്തിച്ച ഭരണ സമിതിയാണ് ഉണ്ടായിരുന്നതെന്ന് എൻ.ഡി.എ ആരോപിക്കുന്നു. താണിക്കുടം ക്ഷേത്രപരിസരത്തെ പുഴയുടെ ശുചീകരണം നടത്തി, പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി സംരക്ഷണ ഭിത്തിക്കെട്ടണമെന്ന ആവശ്യം ഇനിയും നടപ്പിലാക്കിയിട്ടില്ല. നിരവധി നഴ്സറികൾ മാടക്കത്തറയിൽ കേന്ദ്രീകൃതമായതോടെ ഇതിന്റെ മറവിൽ പാടം നികത്തുന്നതും നെൽകൃഷി ഇല്ലാതാവുന്നതുമായ അവസ്ഥയാണ്.

ഇതിനെതിരെ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും നടപടി ഒന്നുമില്ല. അർഹതപ്പെട്ട നിരവധി പേർക്ക് ഇനിയും പട്ടയം ലഭിക്കാനുണ്ട്. വനമേഖലയോട് ചേർന്ന കർഷകർക്ക് ഭീഷണിയായി ആനശല്യം തുടരുകയാണ്. ലൈഫ് പദ്ധതിയിലുടെ അർഹരായവർക്ക് വീട് നൽകുന്നതിന് പകരം ഇവിടെയും പാർട്ടിക്കാരെ തിരുകി കയറ്റുകയാണ് എന്നും എൻ.ഡി.എ ആരോപിക്കുന്നു. ഇതിനെതിരെയാണ് തങ്ങൾ മത്സര രംഗത്തുള്ളത് എന്നും ജയിച്ചാൽ കേന്ദ്ര സർക്കാർ പദ്ധതികൾ ഈ പഞ്ചായത്തിൽ നടപ്പാക്കുമെന്നും .എൻ.ഡി.എ നേതൃത്വം.

Tags:    
News Summary - Madakkathara local body election news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT