കൊഴുക്കുള്ളിയിൽ മിന്നൽ ചുഴലിയിൽ റോഡിലേക്ക് പതിച്ച വീടുകളുടെ മേൽക്കൂര
നടത്തറ (തൃശൂർ): ചൊവ്വാഴ്ച രാവിലെ ഉണ്ടായ മഴയിലും ചുഴലിക്കാറ്റിലും തൃശൂർ ജില്ലയിലെ പൂച്ചെട്ടി, മൂർക്കനിക്കര, കൊഴുക്കുള്ളി പ്രദേശങ്ങളിൽ പരക്കെ നാശം. 40 വീടുകളെ ബാധിച്ചതിൽ പത്തിലധികം വീടുകൾക്ക് പൂർണനാശം സംഭവിച്ചു. മരങ്ങൾ വീണ് 30 വൈദ്യുതി തൂണുകൾ ഒടിഞ്ഞ് വീണു. രാവിലെ ഒമ്പതോടെ പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻ സ്‌കൂളിൽ നിന്നായിരുന്നു തുടക്കം.
ശക്തമായ കാറ്റിൽ സ്‌കൂളിന്റെ മതിൽകെട്ടിനകത്തെ നാല് തേക്ക് മരങ്ങൾ കടപുഴകി മൂന്ന് വാഹനങ്ങൾക്ക് മുകളിൽ പതിച്ചു. സ്‌കൂൾ കുട്ടികളെ ഇറക്കിയ ശേഷം ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിലാണ് ഇവ വീണത്. വാഹനങ്ങളിൽ ആരും ഇല്ലായിരുന്നു. വിദ്യാഭവൻ സ്‌കൂളിന് സമീപം താമസിക്കുന്ന കവിത നിവാസിൽ കൃഷ്ണകുമാറിന്റെ വീടിനും നാശം സംഭവിച്ചു. പല വീടുകളിലേയും ഷീറ്റ് മേഞ്ഞ മേൽക്കൂരകൾക്ക് നാശം സംഭവിച്ചു.
നടത്തറ പഞ്ചായത്തിലെ പൂച്ചെട്ടി പോലൂക്കര വാസു, പോലൂക്കര ഇന്ദിര രവി, പോലൂക്കര മനോജ്, പോലൂക്കര രമ, പോലൂക്കര ഗിരീഷ് തങ്കപ്പൻ, പൂച്ചെട്ടി ഉന്നതിയിൽ പ്രേമദാസൻ, കുന്നത്ത് ദീപു, മരോട്ടിക്കൽ സുന്ദരൻ, പുതുശ്ശേരി ഉഷ ടോണി, പഞ്ഞിക്കാരൻ ഫിലോമിന, കളപ്പുരയ്ക്കൽ രമണൻ, കളരിക്കൽ സുരേഷ്, ചിറയത്ത് ആന്റണി, ചാലിശ്ശേരി ജോൺസൻ, ചാലിശ്ശേരി ജോസഫ്, കല്ലൂർ ബാഹുലേയൻ, പെട്ടിക്കൽ റെജീന എന്നിവരുടെ വീടുകൾക്കാണ് നാശം സംഭവിച്ചത്. ഈ പ്രദേശങ്ങളിലെ കേബിൾ ടി.വി, ഇന്റനെറ്റ്, വൈദ്യുതി വിതരണം അവതാളത്തിലായി. മരോട്ടിച്ചാൽ കള്ളായിക്കുന്നിൽ ലൈനിലേക്ക് മരം ഒടിഞ്ഞുവീണ് പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പൊന്നൂക്കരയിൽ വീടിന്റെ ഷീറ്റ് മേൽക്കൂര പറന്ന് അടുത്ത വീടിന് മുകളിൽ വീണും നഷ്ടം സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.