കടലിൽ അനധികൃത മത്സ്യബന്ധനം നടത്തിയതിന്
പിടിയിലായ ബോട്ട്
എറിയാട്: നിരോധിത വലകൾ ഉപയോഗിച്ച് കടലിൽ മത്സ്യബന്ധനം നടത്തിയ ബോട്ട് പിടികൂടി പിഴ ചുമത്തി. കണ്ണി വലിപ്പം കുറഞ്ഞ വല ഉപയോഗിച്ച മുനമ്പം പള്ളിപ്പുറം സ്വദേശി ചെമ്പങ്ങാട്ട് ദുർഗ്ഗജീവന്റെ ഉടമസ്ഥതയിലുള്ള ‘ദേവമാത-1’ ബോട്ടാണ് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ്-തീരദേശ പൊലീസ് സംയുക്ത സംഘം പിടിച്ചെടുത്തത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതിയിൽ അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ ഡോ. സി. സീമയുടെയും അഴീക്കോട് തീരദേശ പൊലീസ് എസ്.ഐ പി.പി. ബാബുവിന്റെയും നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ആഴക്കടലിലും തീരക്കടലിലും മിന്നൽ പരിശോധന നടത്തിയത്.
ഹൈവോൾട്ടേജ് എൽ.ഇ.ഡി, ഹൈമാസ്റ്റ് ട്യൂബ് ലൈറ്റുകൾ എന്നിവയും പിടിച്ചെടുത്തു. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം കേസെടുത്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്തു. ബോട്ടുകളിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച 1,87,900 രൂപയും പിഴയിനത്തിൽ രണ്ടര ലക്ഷവും സർക്കാറിലേക്ക് അടപ്പിച്ചു.
അഴീക്കോട് ഹാച്ചറി അസി. ഡയറക്ടർ ശിവപ്രസാദ്, കോസ്റ്റൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബിജു ജോസ്, സി.പി.ഒ അയ്യപ്പ വിനോദ്, ഫിഷറീസ് ഓഫിസർ സഹന ഡോൺ, മെക്കാനിക് ജയചന്ദ്രൻ, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഉദ്യേഗസ്ഥരായ വി.എൻ. പ്രശാന്ത് കുമാർ, ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു എന്നിവര്‍ നേതൃത്വം നല്കി.
സീ റെസ്ക്യൂ ഗാർഡുമാരായ പ്രസാദ്, സിജീഷ്, ഫസൽ, ഷിഹാബ്, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ബോട്ട് സ്രാങ്ക് ജിൻസൻ, മറൈൻ ഹോം ഗാർഡ് വിപിൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജിദ് പോത്തനൂരാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.