കൂരിയാട് മേൽപാലത്തിലൂടെ കോഴിക്കോട് ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ
ആമ്പല്ലൂർ: ദേശീയപാതയിലെ ആമ്പല്ലൂർ അടിപ്പാതയുടെ പാർശ്വഭിത്തിയിലെ കോൺക്രീറ്റ് ബ്ലോക്കുകൾ ഇളകിയ നിലയിൽ. തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ ആമ്പല്ലൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലെ പാർശ്വഭിത്തിയുടെ അടിഭാഗത്തുള്ള കോൺക്രീറ്റ് ബ്ലോക്കാണ് പുറത്തേക്ക് തള്ളിനിൽക്കുന്നത്. മഴ ശക്തമായതോടെ വെള്ളം ബ്ലോക്കുകൾക്കുള്ളിലൂടെയാണ് ഒഴുകുന്നത്.
പാലത്തിലൂടെ ഭാരമേറിയ വാഹനങ്ങൾ പോകുമ്പോൾ ഇളക്കമുള്ള അടിഭാഗം ഇടിയുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പ്രശ്‌നത്തിൽ പ്രദേശവാസികൾ പലതവണ ദേശീയപാത പ്രൊജക്ട് ഡയറക്ടർക്ക് പരാതി നൽകിയിട്ടും വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന ആരോപണമുണ്ട്. നേരത്തേ അടിപ്പാതയുടെ തൂണുകൾക്കായി ആമ്പല്ലൂർ സെന്ററിൽ എടുത്ത കുഴി മൂടി വീണ്ടും കുഴിക്കേണ്ടി വന്നത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇളക്കമുള്ള മണ്ണിൽ ശരിയായ ബലപരിശോധന നടത്താതെയാണ് അടിപ്പാത നിർമാണം തുടങ്ങിയതെന്ന ആരോപണം അന്നേയുണ്ടായിരുന്നു. തുടർച്ചയായുണ്ടായ അപകടങ്ങളെ തുടർന്ന് ദേശീയപാത അതോറിറ്റി ബ്ലാക്ക് സ്പോട്ടായി പ്രഖ്യാപിച്ച പതിനൊന്നിടങ്ങളിൽ ഉൾപ്പെട്ട ആമ്പല്ലൂരിലെ അടിപ്പാത പണി പൂർത്തിയാവുകയും അനൗദ്യോഗികമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തതുമാണ്. തമിഴ്‌നാട് നാമക്കൽ നല്ലിപ്പാളയം ആസ്ഥാനമായ പി.എസ്.ടി എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻസ് കമ്പനിക്കായിരുന്നു നിർമാണ ചുമതല. എന്നാൽ, നിശ്ചിത സമയത്ത് അടിപ്പാത പണി പൂർത്തിയാക്കാൻ കഴിയാതിരുന്നതോടെ ഈ കമ്പനിയെ ദേശീയപാത അതോറിറ്റി തുടർന്നുള്ള കരാറുകളിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ഇതിനുശേഷം ആരംഭിച്ച പുതുക്കാട്, മരത്താക്കര, നടത്തറ മേൽപാലങ്ങളുടെ നിർമാണ കരാർ നൽകിയിരിക്കുന്നത് ഹരിയാന ആസ്ഥാനമായ ധരിവാൾ ബിൽഡ് ടെക്ക് ലിമിറ്റഡിനാണ്. ആലപ്പുഴയിലും കണ്ണൂരും കോഴിക്കോടും മേൽപാലങ്ങൾ നിർമാണത്തിനിടെ തകർന്ന സംഭവങ്ങൾ ഉണ്ടായത് പ്രദേശവാസികളെയും വാഹനയാത്രികരെയും ആശങ്കയിലാക്കുന്നുണ്ട്.ദേശീയപാതയിലെ നിർമാണത്തിലെ അപാകതകളെക്കുറിച്ച് പരാതിപ്പെടാനോ നിർമാണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനോ പാലക്കാട് ചന്ദ്രനഗറിലെ ദേശീയപാത അതോറിറ്റി ഓഫിസുമായി ബന്ധപ്പെടുക മാത്രമേ മാർഗമുള്ളൂ. എന്നാൽ, അധികൃതരെ നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.