നാളെ തെരഞ്ഞെടുപ്പാണ്... കണ്ണടക്കാതെ, കനത്ത ജാഗ്രതയിലാണ് മുന്നണികൾ. ഇന്നലെ വരെ പ്രവചിച്ചതല്ല... ഇന്ന് സാഹചര്യം മാറിയെന്ന തോന്നലിലും എന്നാൽ, തികഞ്ഞ ആത്മവിശ്വാസത്തിലുമാണ് സ്ഥാനാർഥികളും പ്രവർത്തകരും.
കൊട്ടിക്കലാശമുണ്ടായില്ലെങ്കിലും പ്രവർത്തകരുടെ ആവേശത്തിന് കുറവൊന്നുമുണ്ടായില്ല. അവസാന സ്ക്വാഡ് പ്രവർത്തനവും മണ്ഡലത്തിെൻറ എല്ലാ മേഖലയിലുമെത്തിയ റോഡ് ഷോയിലൂടെയുമാണ് കൊട്ടിക്കലാശമവസാനിപ്പിച്ചത്. 2016ൽ വടക്കാഞ്ചേരിയൊഴികെ തൂത്തുവാരിയ ഇടതുപക്ഷത്തിന് ഇത്തവണ കണക്ക് മുട്ടുന്നില്ല. യു.ഡി.എഫിന് ആവട്ടെ ഇപ്പോഴും സംശയക്കുരുക്കിലാണ്.എങ്കിലും ആത്മവിശ്വാസത്തിന് തെല്ലും കുറവില്ല.
സ്ഥാനാർഥി നിർണയത്തിലെയും പാർട്ടിയിലെയും തർക്കങ്ങളുടെ ബാലാരിഷ്ടതകൾ മാറി മണ്ഡലങ്ങളിലെല്ലാം പ്രവർത്തനം ഏറെ ആവേശത്തിലായി. മുഖ്യമന്ത്രി പിണറായി വിജയെൻറയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുടെയും വരവോടെ ഇടത്, വലത് പ്രവർത്തകർ ആവേശത്തിലാണ്.
തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി ദേശീയ അധ്യക്ഷൻ വന്ന് പോയതിനാൽ കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ്ജോഷിയും നിർമല സീതാരാമനുമായിരുന്നു ബി.ജെ.പിയുടെ പ്രചാരണത്തിനെത്തിയ ദേശീയ നേതാക്കൾ. താരമണ്ഡലമായി കണക്കാക്കുന്ന തൃശൂരിലാവട്ടെ, ദേശീയ നേതാക്കളാരും എത്തിയില്ലെന്നതാണ് ശ്രദ്ധേയം.
പ്രചാരണത്തിെൻറ അവസാനമെത്തിയപ്പോൾ കനത്ത ജാഗ്രതയിലാണ് മുന്നണികൾ. നേരേത്ത കൂട്ടിവെച്ച കണക്കുകളിൽ വീണ്ടും പരിശോധന നടത്തി. ആത്മവിശ്വാസത്തിലും അടിയൊഴുക്കിെൻറ ആശങ്കയാണ് മുന്നണികൾക്കുള്ളത്.
ദേശീയ രാഷ്ട്രീയം പോലും ഉറ്റുനോക്കുന്ന താരമണ്ഡലമായ തൃശൂരിൽ ശക്തമായ ത്രികോണ മത്സരമാണ്. ഭരണമികവും മന്ത്രി വി.എസ്. സുനിൽകുമാറുണ്ടാക്കിയ വികസന നേട്ടങ്ങളിലും പി. ബാലചന്ദ്രൻ ജയിക്കുമെന്നാണ് ഇടത് വിലയിരുത്തൽ. ഗ്രൂപ്പുകൾ മറന്ന് പാർട്ടി നേതാക്കളും പ്രവർത്തകരും പൂർണമായും കൂടെയുണ്ടെന്നുള്ള ആത്മവിശ്വാസവും ലീഡറുടെ മകൾ എന്ന പ്രതിച്ഛായക്കുമൊപ്പം പരാജയപ്പെട്ടിട്ടും മണ്ഡലത്തിൽ ജനകീയ വിഷയങ്ങളിൽ ഇടപെട്ട് സജീവമായിരുന്നത് പത്മജ വേണുഗോപാലിന് ജയം സുനിശ്ചിതമെന്നാണ് യു.ഡി.എഫ് നിഗമനം. വൈകിയെങ്കിലും സുരേഷ് ഗോപിയുടെ വരവിന് ശേഷം പ്രവർത്തകർ ഉണർന്നു എന്നതും താരമികവും വികസന വാഗ്ദാനങ്ങളും ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയതിെൻറയും വിജയപ്രതീക്ഷയാണ് എൻ.ഡി.എക്കുള്ളത്.
മൂന്ന് മന്ത്രിമാരുണ്ടായിരുന്നതിൽ ഏകമന്ത്രി എ.സി. മൊയ്തീൻ മത്സരിക്കുന്നതും ഇടവേളക്ക് ശേഷം കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കുന്നതിലും ശ്രദ്ധ നേടിയ കുന്നംകുളത്ത് ഇരുകൂട്ടർക്കും വിജയത്തിൽ കുറഞ്ഞ് ഒന്നുമില്ല. വിജയം എൽ.ഡി.എഫിന് അഭിമാനപ്രശ്നമാണെങ്കിൽ ഘടകകക്ഷിയിൽനിന്ന് ഏറ്റെടുത്ത സീറ്റിൽ വിജയിപ്പിച്ച് കാണിക്കേണ്ട ഉത്തരവാദിത്തമാണ് കോൺഗ്രസിനുള്ളത്. വികസനപ്രവർത്തനങ്ങൾ തന്നെയാണ് ഇടതിെൻറ തുറുപ്പുശീട്ട്. വർഷങ്ങളായി കിടന്നിരുന്ന നഗരസഭ ബസ് സ്റ്റാൻഡ് ഉൾപ്പെടെ എ.സി. മൊയ്തീന് ചൂണ്ടിക്കാണിക്കാനുണ്ട്. മണ്ഡലത്തിൽ സജീവമായ ജനകീയ നേതാവെന്ന പ്രതിച്ഛായയുള്ള കെ. ജയശങ്കറിെൻറ സ്ഥാനാർഥിത്വം വിജയം സമ്മാനിക്കുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം റോഡ്ഷോക്കിടെയുണ്ടായ സംഘർഷവും സ്ഥാനാർഥിയുടെ വീടിന് നേരെയുണ്ടായ ആക്രമണവും അനുകൂലമാകുമെന്ന് വിശ്വസിക്കുന്നു. എന്നാൽ, ഇത്തവണ കുന്നംകുളത്ത് അട്ടിമറിയാണ് ബി.ജെ.പി ജില്ല പ്രസിഡൻറ് കെ.കെ. അനീഷ് കുമാറിലൂടെയുണ്ടാവുകയെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ.
ദേശീയ രാഷ്ട്രീയം കാതുകൂർപ്പിക്കുന്ന മണ്ഡലമായ വടക്കാഞ്ചേരിയിൽ യുവമുഖം. ജനകീയൻ സേവ്യർ ചിറ്റിലപ്പിള്ളി എന്ന പുതുമുഖ നേതാവെന്ന മികവിലാണ് ഇടത് ക്യാമ്പ് പ്രതീക്ഷിക്കുന്നത്. ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം അനുകൂലമാകുമെന്ന് ഇടതുമുന്നണി കരുതുന്നു. എന്നാൽ, ലൈഫ് മിഷൻ പ്രശ്നം ഉയർത്തിക്കൊണ്ടുവന്ന എം.എൽ.എ ആയതിനാൽ അനിൽ അക്കരയോടൊപ്പമാവും ജനങ്ങളെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ലൈഫ് മിഷനും ശബരിമലയുമടക്കം സർക്കാറിനും കോൺഗ്രസിനുമെതിരെയുള്ള ആരോപണങ്ങളുയർത്തി എൻ.ഡി.എ സ്ഥാനാർഥി ഉല്ലാസ് ബാബുവും ശക്തമായ മത്സരത്തിലുണ്ടെന്ന് എൻ.ഡി.എ പറയുന്നു.
സ്വന്തം സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനെ തുടർന്ന് ഡി.എസ്.ജെ.പി സ്ഥാനാർഥിെയ ബി.െജ.പി പിന്തുണക്കുന്നതിലൂടെ ശ്രദ്ധ നേടിയ ഗുരുവായൂരിൽ സിറ്റിങ് എം.എൽ.എ െക.വി. അബ്ദുൽ ഖാദർ മാറി, സി.പി.എം ഏരിയ സെക്രട്ടറി എൻ.കെ. അക്ബറാണ് ഇടത് സ്ഥാനാർഥി. മണ്ഡലം മുഴുവൻ സുപരിചിതനാണെന്നും വിജയം ഉറപ്പെന്നും ഇടത് ക്യാമ്പ് വിശ്വസിക്കുമ്പോൾ, നിയമസഭ സാമാജികനെന്ന നിലയിൽ മൂന്നുഘട്ടങ്ങളിലായി ലഭിച്ച പ്രവർത്തന പരിചയമാണ് യു.ഡി.എഫിലെ മുസ്ലിം ലീഗ് സ്ഥാനാർഥി കെ.എൻ.എ. ഖാദറിെൻറ അനുകൂല ഘടകം. സ്വന്തം സ്ഥാനാർഥിയുടെ പത്രിക തള്ളിയെങ്കിലും ഡി.എസ്.ജെ.പി സ്ഥാനാർഥി ദിലീപ് നായർക്ക് എൻ.ഡി.എ പിന്തുണ നൽകിയതോടെ എൻ.ഡി.എ പ്രവർത്തകർ സജീവമാണ്. പക്ഷേ, ബി.ജെ.പി വോട്ട് മുഴുവനായി ദിലീപിന് കിട്ടിയില്ലെങ്കിൽ മറ്റ് വോട്ടുകൾ ആർക്ക് ലഭിക്കുമെന്നത് വിജയത്തിലെ നിർണായകമാകും.
തൃശൂർ കോർപറേഷൻ മുൻ മേയർ ആർ. ബിന്ദുവിെൻറയും മുൻ ഡി.ജി.പി ജേക്കബ് തോമസിെൻറയും സ്ഥാനാർഥിത്വത്തിലൂടെ ശ്രദ്ധനേടിയ ഇരിങ്ങാലക്കുടയിൽ ശക്തമായ ത്രികോണ മത്സരമാണ്. പാർട്ടി സംവിധാനങ്ങളുടെ പിന്തുണയും കുടുംബ പാരമ്പര്യവും വ്യക്തിബന്ധങ്ങളും ഇടത് സ്ഥാനാർഥി ബിന്ദുവിനെ തുണക്കുമെന്ന് കരുതുന്നു. മണ്ഡലത്തിൽ പരിചിതനാണെന്നതാണ് തോമസ് ഉണ്ണിയാടെൻറ വിജയസാധ്യത യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. ഗ്രാമങ്ങളിലും വീടുകളിലുമെത്തി വിദ്യാർഥികളെയും യുവാക്കെളയും കണ്ടുള്ള എൻ.ഡി.എ സ്ഥാനാർഥി ജേക്കബ് തോമസിെൻറ ആധുനിക രീതിയിലുള്ള പ്രചാരണവും അഴിമതി വിരുദ്ധ പ്രതിച്ഛായയും അനുകൂല ഘടകമാണെന്ന് എൻ.ഡി.എ കരുതുന്നു.
ഇടത്, വലത് മുന്നണികൾക്ക് അന്തിക്കാട്ടുകാരും ബി.ജെ.പി സംസ്ഥാന വക്താവും ചാനലുകളിലെ ചർച്ചാ താരവുമായ ബി. ഗോപാലകൃഷ്ണനും മത്സരിക്കുന്ന ഒല്ലൂരിൽ ശക്തമായ മത്സരമാണ്. പട്ടയ വിതരണവും സുവോളജിക്കൽ പാർക്കും അടക്കമുള്ളവ തന്നെയാണ് മൂന്ന് മുന്നണികളുടെയും പ്രധാന ചർച്ച. വികസന തുടർച്ച ചൂണ്ടിക്കാട്ടി വോട്ടുതേടുന്ന കെ. രാജൻ ഒല്ലൂർ വീണ്ടും ഇടതിനൊപ്പമാക്കുമെന്ന് അവർ കരുതുന്നു. സാമുദായിക സ്വഭാവം പരിഗണിച്ചും ഏറെക്കാലമായി ഒല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതുമാണ് ജോസ് വള്ളൂരിനെ യു.ഡി.എഫ് പരിഗണിച്ചത്. അതിവേഗത്തിൽ പ്രവർത്തകരെ കൈയിലെടുത്ത് സജീവമാക്കാനായത് തന്നെയാണ് വിജയ സൂചികയായി യു.ഡി.എഫ് കണക്കാക്കുന്നത്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുവിഹിതവും വ്യക്തിമികവും തുണക്കുമെന്ന് എൻ.ഡി.എ പ്രതീക്ഷിക്കുന്നു.
2016ൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയ മണ്ഡലമെന്നതും വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങളുടെ പ്രതിച്ഛായയിലും സി. രവീന്ദ്രനാഥ് തോൽവിയറിയാതെ ഇടത് കോട്ടയാക്കിയ പുതുക്കാട്ട് സി. രവീന്ദ്രനാഥിന് പകരമാണെങ്കിലും കെ.കെ. രാമചന്ദ്രെൻറ തൊഴിലാളി സംഘടനകളിലെ സ്വാധീനം തുണയാകുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. സ്ഥാനാർഥി നിർണയത്തിനെതിരെ പരസ്യ പ്രതിഷേധമുയർന്നെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ച് പ്രവർത്തനങ്ങളിൽ സജീവമായെന്നും രവീന്ദ്രനാഥ് പിന്മാറിയ സാഹചര്യം യു.ഡി.എഫ് സ്ഥാനാർഥി സുനിൽ അന്തിക്കാടിന് അനുകൂലമെന്ന് യു.ഡി.എഫ് കരുതുന്നു. കഴിഞ്ഞ തവണ യു.ഡി.എഫുമായി നേരിയ വോട്ട് വ്യത്യാസമുണ്ടായിരുന്ന എൻ.ഡി.എ സ്ഥാനാർഥി എ. നാഗേഷ് രവീന്ദ്രനാഥിെൻറ അസാന്നിധ്യം ജയപ്രതീക്ഷയാണ് പങ്കുവെക്കുന്നത്.
സിറ്റിങ് സീറ്റ് വിട്ടുനൽകി കേരള കോൺഗ്രസ് എം സ്ഥാനാർഥിയാണ് ഇടതുമുന്നണിക്ക് വേണ്ടി മത്സരിക്കുന്നത്. ഡെന്നിസ് ആൻറണിയെന്ന മുന്‍ കോണ്‍ഗ്രസ് നേതാവിനെ മത്സരിപ്പിക്കുന്നതിലൂടെ വിജയപ്രതീക്ഷയിലാണ് എൽ.ഡി.എഫ്. യുവനേതാവ് സനീഷ് കുമാർ ജോസഫാണ് യു.ഡി.എഫ് സ്ഥാനാർഥി. സ്ഥാനാർഥി നിർണയത്തിൽ അതൃപ്തികളുണ്ടായിരുന്നുവെങ്കിലും ഇതെല്ലാം പരിഹരിച്ചു. മുൻ കോൺഗ്രസ് നേതാവിനെ തോൽപിക്കുക എന്ന ലക്ഷ്യവും മുന്നിൽവെച്ചതോടെ സനീഷിെൻറ വിജയം സുനിശ്ചിതമെന്നാണ് യു.ഡി.എഫ് ക്യാമ്പ്. ചാലക്കുടിയിൽ പരിചിതനായ ബി.ഡി.ജെ.എസിെൻറ മുതിര്‍ന്ന നേതാവ് കെ.എ. ഉണ്ണികൃഷ്ണനാണ് എന്‍.ഡി.എ സ്ഥാനാർഥി. ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ട് വർധന അനുകൂല ഘടകമായി എന്‍.ഡി.എ കണക്കുകൂട്ടുന്നു.
2016ൽ മുന്‍മന്ത്രി വി.കെ. രാജെൻറ മകന് എന്ന നിലയിൽ വോട്ടുതേടി വിജയിച്ച വി.ആർ. സുനില്‍കുമാറിന് സിറ്റിങ് എം.എൽ.എ എന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളും തദ്ദേശ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടുവിഹിതവുമെല്ലാം അനുകൂലമാകുമെന്ന് ഇടതുപക്ഷം വിലയിരുത്തുന്നു. കോൺഗ്രസ് പ്രാതിനിധ്യം പേരിൽ മാത്രമായ കൊടുങ്ങല്ലൂർ നഗരസഭ പരിധിയിൽ വോട്ട് കുറഞ്ഞാലും പഞ്ചായത്തുകൾ അനുകൂലമാകുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫ് സ്ഥാനാർഥി എം.പി. ജാക്സനുള്ളത്. കൊടുങ്ങല്ലൂര്‍ നഗരസഭയിലെ മുന്നേറ്റം വിജയസാധ്യതയാണെന്ന് എൻ.ഡി.എ വിലയിരുത്തുന്നു. കഴിഞ്ഞതവണ ഇരിങ്ങാലക്കുടയിൽ മത്സരിച്ച സന്തോഷ് ചെറാക്കുളമാണ് കൊടുങ്ങല്ലൂരിൽ എൻ.ഡി.എ സ്ഥാനാർഥി. ജില്ലയില്‍ എന്‍.ഡി.എ ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കിയ തദ്ദേശ സ്ഥാപനമെന്ന പ്രത്യേകതയുള്ള കൊടുങ്ങല്ലൂരിൽ വിജയമുറപ്പിക്കുമെന്ന് എൻ.ഡി.എ ക്യാമ്പുകൾ പ്രതീക്ഷിക്കുന്നു.
ചെങ്കോട്ടയായ കയ്പമംഗലത്ത് ഇ.ടി. ടൈസണിെൻറ ജനകീയതയുടെ ശക്തിയിൽ വിജയം നിഷ്പ്രയാസമാണെന്നാണ് ഇടത് ക്യാമ്പുകൾ കരുതുന്നത്. മുതിര്‍ന്ന സി.പി.എം നേതാവിനെ തോല്പിച്ച് ജില്ല പഞ്ചായത്തിലെത്തിയ ശോഭ സുബിെൻറ പ്രചാരണം ഇവിടെ അട്ടിമറി വിജയമുണ്ടാവുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. നിഷ്പക്ഷ വോട്ടുകൾ കയ്പമംഗലത്തിൻറെ ഗതിമാറ്റുമെന്നാണ് ബി.ഡി.ജെ.എസിലെ സി.ഡി. ശ്രീലാൽ പ്രതീക്ഷിക്കുന്നു.
സിറ്റിങ് എം.എൽ.എ ഗീത ഗോപിയെ മാറ്റി സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് സി.സി. മുകുന്ദനെ മത്സരിപ്പിക്കുന്ന നാട്ടികയിൽ ജയം ഉറപ്പാണെന്നാണ് ഇടത് വിലയിരുത്തൽ. യുവനേതാവും പുതുമുഖവുമായ സുനിൽ ലാലൂരിലൂടെ നാട്ടികയെ മാറ്റുമെന്ന് യു.ഡി.എഫ് കണക്ക് കൂട്ടുന്നു. എന്നാൽ, ഇത്തവണ നാട്ടികയിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥി ലോചനൻ അമ്പാട്ടിലൂടെ പുതിയ ചരിത്രമാണ് പിറക്കുകയെന്ന് എൻ.ഡി.എ പ്രതീക്ഷിക്കുന്നു.
ഉറച്ച മണ്ഡലമായ മണലൂരിൽ മുരളി പെരുനെല്ലി തന്നെ വിജയിക്കുമെന്നാണ് ഇടതുമുന്നണി വിലയിരുത്തുന്നത്. എന്നാൽ, ഇത്തവണ മാറ്റമുണ്ടാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. യുവനേതാവ് വിജയ് ഹരിയാണ് യു.ഡി.എഫ് സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതൽ തന്നെ മണ്ഡലത്തിൽ സജീവമായ എ.എന്‍. രാധാകൃഷ്ണൻ, എൻ.ഡി.എക്ക് വിജയം നൽകുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടൽ.
ചെങ്കോട്ടയിൽ കെ. രാധാകൃഷ്ണെൻറ വ്യക്തി മികവ് മാത്രം മതി വിജയത്തിനെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. കെ.പി.സി.സി സെക്രട്ടറിയും ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് സി.സി. ശ്രീകുമാറിന് വേണ്ടി ഗ്രൂപ് മറന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെ അട്ടിമറിയുണ്ടാവുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. നറുക്കെടുപ്പിലൂടെ ബി.ജെ.പിക്ക് ഭരിക്കാൻ ഒരു പഞ്ചായത്തുകൂടി കിട്ടിയ ചേലക്കരയിൽ, ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ച് പരിചയമുള്ള പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡൻറ് ഷാജുമോന്‍ വട്ടേക്കാടിനെ തുണക്കുമെന്ന് എൻ.ഡി.എയും വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.