കൊരട്ടി: കിൻഫ്ര പാർക്കിനുള്ളിലെ സ്വകാര്യ സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന ട്രാൻസ്ഫോർമർ ഭാഗങ്ങൾ കവർന്ന കേസിൽ അസം സ്വദേശി അറസ്റ്റിൽ. മോറിഘാവ് സ്വദേശി ജാഹിറുൽ ഇസ്‌ലാം (23) ആണ് അറസ്റ്റിലായത്. ‘പ്രോപ്പൊളി പായ്ക്കിംഗ്’ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഡിസംബർ അഞ്ചിനും ഈ വർഷം മാർച്ച് അഞ്ചിനും ഇടയിലാണ് മോഷണം നടന്നത്.
സ്ഥാപനത്തിനുള്ളിലെ മുറിയിൽ സൂക്ഷിച്ചിരുന്ന ഇൻഡോർ ട്രാൻസ്ഫോർമർ പൊളിച്ച് അതിനുള്ളിലുണ്ടായിരുന്ന കോപ്പർ ചുരുളുകളും മറ്റുമാണ് മോഷ്ടിച്ചു കടത്തിയത്. മാർച്ച് 11ന് വൈകീട്ട് ആറോടെ കൊരട്ടി കിൻഫ്ര പാർക്കിന് മുൻവശത്തുനിന്നാണ് പ്രതിയെ മോഷണമുതലുകൾ സഹിതം പിടികൂടിയത്. പ്രതിയിൽനിന്ന് 22 കിലോ കോപ്പർ ചുരുളുകൾ പിടിച്ചെടുത്തു. ആക്രി ശേഖരിക്കുന്ന ജോലിയാണ് പ്രതിക്ക്. ഇതിനിടയിലാണ് കിൻഫ്ര പാർക്കിനുള്ളിലെ സ്വകാര്യ സ്ഥാപനത്തിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയത്. മോഷ്ടിച്ച മുതലുകൾ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു. ഇവ വിൽപനക്ക് കൊണ്ടുപോകുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. കൊരട്ടി എസ്.എച്ച്.ഒ അമൃതരംഗൻ, ജി.എസ്.ഐ കെ.എ. ജോയ്, ജി.എ എസ്.ഐമാരായ പി.എൻ. ഷീജ, സി.ടി. ഷിജോ, ജി.എസ്.സി.പി.ഒ ഇ.എം. അലി, സി.പി.ഒമാരായ എൻ.വി. ശ്രീജിത്ത്, കെ. ശ്രീജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.