‘ഇരുകാലും ശരീരത്തിൽനിന്ന് പൂർണ്ണമായും വേർപെട്ടു, ഈ യുവാക്കളുടെ അകാലമരണം ഗൗരവമേറിയ മുന്നറിയിപ്പ്’; പാഠമുൾക്കൊള്ളണമെന്ന് പൊലീസ് സർജൻ
തൃശൂർ: കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം സമൂഹത്തിന് ഗൗരവമേറിയ ഒരു മുന്നറിയിപ്പാണെന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ നേതൃത്വം നൽകിയ തൃശൂർ മെഡിക്കൽ കോളജ് ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ. ഇത്തരം സംഭവങ്ങൾ ഒരു റോഡ് അപകടത്തിന്റെ ദുരന്തപരിണിതിയെന്ന നിലയിൽ മാത്രം കാണാതെ, അപകടം തടയുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത പുനഃപരിശോധിക്കേണ്ട അവസരമായി കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റോഡ് നിർമ്മാണ മേഖലകളിൽ സുരക്ഷ ഉറപ്പാക്കണം. റോഡരികിൽ നിർത്തിയിടുന്ന ഭാരവാഹനങ്ങൾ മറ്റ് വാഹനങ്ങൾക്ക് അപകടമാകാത്ത വിധം സുരക്ഷിതമായി പാർക്ക് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോസ്റ്റ്മോർട്ടം പരിശോധനയിൽ പലരിലും തലയിലും നെഞ്ചിലും ശരീരത്തിന്റെ മറ്റ് പ്രധാന ഭാഗളിലും ഉണ്ടായ അതീവ ഗുരുതരമായ പരിക്കുകളും, പ്രധാന രക്തക്കുഴലുകൾ ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾക്കുണ്ടായ മാരകമായ ക്ഷതങ്ങളും കണ്ടെത്തി. ചില കേസുകളിൽ, പരിക്കുകളുടെ സ്വഭാവം പരിഗണിക്കുമ്പോൾ, മരണം തൽക്ഷണം തന്നെ അല്ലെങ്കിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സംഭവിക്കാവുന്ന തരത്തിലുള്ളതായിരുന്നു. ഒരു കേസിൽ ഇരുകാലുകളും ശരീരത്തിൽ നിന്ന് പൂർണ്ണമായും വേർപെട്ട നിലയിലുള്ള അതീവ ഗുരുതരമായ പരിക്കുകളാണ് ഉണ്ടായിരുന്നത്.
തല, നെഞ്ച്, ഉദരം, പ്രധാന രക്തക്കുഴലുകൾ എന്നിവ ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെട്ട വ്യാപകവും അതീവ ഗുരുതരവുമായ പരിക്കുകൾ, ഉയർന്ന വേഗതയിൽ ഉണ്ടായ ശക്തമായ ആഘാതത്തിന്റെ (high-energy impact) ഫലമായി സംഭവിച്ചതിന് അനുകൂലമാണ്’ -അദ്ദേഹം വ്യക്തമാക്കി.
വേഗനിയന്ത്രണത്തിനും ഗതാഗതം സുരക്ഷിതമായി വഴിതിരിച്ചുവിടുന്നതിനും ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഈ അപകടത്തിന്റെ പിന്നിലെ പ്രധാന അപകടഘടകം അമിത വേഗതയാണ്. ഒരു നിമിഷത്തെ അമിത വേഗത, എട്ട് യുവജീവനുകളുടെ നഷ്ടത്തിലേക്ക് നയിച്ചിരിക്കുന്നു.അമിത വേഗത അപകടത്തിന്റെ പ്രധാന ഘടകമായിരുന്നുവെങ്കിൽ, ‘വേഗത എന്തുകൊണ്ട് ഇത്രയധികമായി?’ എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തണം. അപകടത്തെ മാത്രം അന്വേഷിക്കുന്നത് പോരാ; അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെയും അന്വേഷിക്കണം -ഡോ. ഹിതേഷ് ആവശ്യപ്പെട്ടു.
കുറിപ്പിന്റെ പൂർണരൂപം:
“ബന്ധപ്പെട്ട അധികാരികളുടെയും റോഡ് നിർമ്മാണ ഏജൻസികളുടെയും വാഹനമോടിക്കുന്ന പൊതുജനങ്ങളുടെയും ശ്രദ്ധയ്ക്ക്"
എട്ട് യുവജീവനുകൾ… ഇനി ഇത് ആവർത്തിക്കരുത്.
ഇന്ന് NH66-ൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയിലുണ്ടായ അതീവ ദാരുണമായ വാഹനാപകടത്തെ തുടർന്ന് എട്ട് യുവജീവനുകൾ നഷ്ടപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം പരിശോധനകൾക്ക് നേതൃത്വം നൽകേണ്ട സാഹചര്യം ഉണ്ടായി. തമിഴ്നാട്ടിൽ നിന്നുള്ള ഈ യുവാക്കളുടെ അകാലമരണം അത്യന്തം ദുഃഖകരവും സമൂഹത്തിന് ഗൗരവമേറിയ ഒരു മുന്നറിയിപ്പുമാണ്.
പോസ്റ്റ്മോർട്ടം പരിശോധനയിൽ പലരിലും തലയിലും നെഞ്ചിലും ശരീരത്തിന്റെ മറ്റ് പ്രധാന ഭാഗളിലും ഉണ്ടായ അതീവ ഗുരുതരമായ പരിക്കുകളും, പ്രധാന രക്തക്കുഴലുകൾ ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾക്കുണ്ടായ മാരകമായ ക്ഷതങ്ങളും കണ്ടെത്തി. ചില കേസുകളിൽ, പരിക്കുകളുടെ സ്വഭാവം പരിഗണിക്കുമ്പോൾ, മരണം തൽക്ഷണം തന്നെ അല്ലെങ്കിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സംഭവിക്കാവുന്ന തരത്തിലുള്ളതായിരുന്നു. ഒരു കേസിൽ ഇരുകാലുകളും ശരീരത്തിൽ നിന്ന് പൂർണ്ണമായും വേർപെട്ട നിലയിലുള്ള അതീവ ഗുരുതരമായ പരിക്കുകളാണ് ഉണ്ടായിരുന്നത്.
തല, നെഞ്ച്, ഉദരം, പ്രധാന രക്തക്കുഴലുകൾ എന്നിവ ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെട്ട വ്യാപകവും അതീവ ഗുരുതരവുമായ പരിക്കുകൾ, ഉയർന്ന വേഗതയിൽ ഉണ്ടായ ശക്തമായ ആഘാതത്തിന്റെ (high-energy impact) ഫലമായി സംഭവിച്ചതിന് അനുകൂലമാണ്-(high-speed, high-energy collision). ഇത്തരം സംഭവങ്ങൾ ഒരു റോഡ് അപകടത്തിന്റെ ദുരന്തപരിണിതിയെന്ന നിലയിൽ മാത്രം കാണാതെ, അപകടം തടയുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത പുനഃപരിശോധിക്കേണ്ട അവസരമായി കാണേണ്ടതാണ്. റോഡ് നിർമ്മാണ മേഖലകളിൽ സുരക്ഷ ഉറപ്പാക്കണം. റോഡരികിൽ നിർത്തിയിടുന്ന ഭാരവാഹനങ്ങൾ മറ്റ് വാഹനങ്ങൾക്ക് അപകടമാകാത്ത വിധം സുരക്ഷിതമായി പാർക്ക് ചെയ്യണം.
വേഗനിയന്ത്രണത്തിനും ഗതാഗതം സുരക്ഷിതമായി വഴിതിരിച്ചുവിടുന്നതിനും ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഈ അപകടത്തിന്റെ പിന്നിലെ പ്രധാന അപകടഘടകം അമിത വേഗതയാണ്. ഒരു നിമിഷത്തെ അമിത വേഗത, എട്ട് യുവജീവനുകളുടെ നഷ്ടത്തിലേക്ക് നയിച്ചിരിക്കുന്നു.അമിത വേഗത അപകടത്തിന്റെ പ്രധാന ഘടകമായിരുന്നുവെങ്കിൽ, ‘വേഗത എന്തുകൊണ്ട് ഇത്രയധികമായി?’ എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തണം. അപകടത്തെ മാത്രം അന്വേഷിക്കുന്നത് പോരാ; അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെയും അന്വേഷിക്കണം.
മുമ്പ് ഉണ്ടായിട്ടുള്ള ചെറിയ അപകടങ്ങൾ ഗൗരവമായി രേഖപ്പെടുത്തി corrective measures സ്വീകരിക്കണം.
റോഡ് നിർമ്മാണ മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾ തുടർച്ചയായി പരിശോധിക്കുകയും നിരീക്ഷിക്കുകയും വേണം.
ചെറിയ അപകടങ്ങൾ ആവർത്തിച്ച് സംഭവിക്കുന്ന ഒരു സ്ഥലത്തെ വലിയ അപകടത്തിനുള്ള മുന്നറിയിപ്പായി കാണണം.
ഒരു ദുരന്തം സംഭവിച്ചതിനുശേഷം ഉത്തരവാദിത്വം അന്വേഷിക്കുന്നതിനേക്കാൾ പ്രധാനമാണ്, അതേ സാഹചര്യത്തിൽ അടുത്ത ദുരന്തം സംഭവിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുന്നത്.
ലഹരിയും ഡ്രൈവിംഗും ഒരിക്കലും ഒന്നിച്ചാകരുത്.
എട്ട് യുവജീവനുകൾ നഷ്ടപ്പെട്ട ഈ സംഭവം റോഡ് നിർമ്മാണ ഏജൻസികൾ, കരാറുകാർ, ഗതാഗത-റോഡ് സുരക്ഷാ സംവിധാനങ്ങൾ, വാഹനമോടിക്കുന്നവർ എന്നിവർക്കെല്ലാം ഒരു ഗൗരവമേറിയ മുന്നറിയിപ്പാണ്.റോഡ് വികസനം അനിവാര്യമാണ്. എന്നാൽ റോഡ് വികസനത്തോടൊപ്പം റോഡ് സുരക്ഷയും നിർബന്ധമായും ഉറപ്പാക്കണം.അപകടം സംഭവിച്ചതിന് ശേഷം പ്രതികരിക്കുന്നതല്ല യഥാർത്ഥ റോഡ് സുരക്ഷ;അപകടം സംഭവിക്കുന്നതിന് മുമ്പ് അത് തടയുകയാണ് യഥാർത്ഥ ഉത്തരവാദിത്വം.
ഈ എട്ട് യുവാക്കളുടെ മരണത്തിൽ നിന്ന് നമുക്ക് ഒരു പാഠമെങ്കിലും ഉൾക്കൊള്ളാം:
“Road safety is not an option. It is a responsibility”
ഇനി ഇത്തരം ഒരു ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള അടിയന്തരവും ശാസ്ത്രീയവുമായ നടപടികൾ ഉണ്ടാകട്ടെ.
ഡോക്ടർ ഹിതേഷ്
പ്രൊഫസർ ആൻഡ് പോലീസ് സർജൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.